സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്നു, വിശാല വിപണിയില്‍ മുന്നേറ്റം

ഫെഡ് തീരുമാനം ഇന്ന് വരാനിരിക്കെ വിശാല വിപണിയില്‍ മുന്നേറ്റം

Update: 2021-09-22 12:15 GMT

ഇന്ന് വ്യാപാരത്തുടക്കത്തില്‍ മുഖ്യ സൂചികകള്‍ നേട്ടമുണ്ടാക്കിയെങ്കിലും ചാഞ്ചാട്ടത്തിനൊടുവില്‍ അത് നിലനിര്‍ത്താനാകാതെ പോയി. സെന്‍സെക്‌സും നിഫ്റ്റിയും താഴ്ച രേഖപ്പെടുത്തിയപ്പോള്‍ മുഖ്യ സൂചികകളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇന്ന് വിശാല വിപണികള്‍ പുറത്തെടുത്തത്. നിഫ്റ്റി മിഡ്കാപ് 50, 2.74 ശതമാനവും നിഫ്റ്റി മിഡ്കാപ് 100, 1.67 ശതമാനവും ഉയര്‍ന്നു. സ്‌മോള്‍കാപ് 100, 1.4 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.

അതേസമയം നിഫ്റ്റി 15 പോയ്ന്റ് ഇടിഞ്ഞ് 17,547ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 78 പോയ്ന്റ് താഴ്ന്ന് 58,927ലായിരുന്നു ക്ലോസിംഗ്.

ഇന്ന് നിഫ്റ്റി മീഡിയ വന്‍ കുതിപ്പാണ് കാഴ്ചവെച്ചത്. സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്ക്‌സ് ഇന്ത്യയും സീ എന്റര്‍ടെയ്‌മെന്റും തമ്മിലുള്ള ലയന വാര്‍ത്തയാണ് ഈ കുതിപ്പിന് കാരണം. സീയുടെ ഓഹരി വില ഇന്ന് 30.50 ശതമാനത്തോളം കൂടി.

ഡിമാന്റ് ഉയരുന്നതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റിയാല്‍റ്റി കമ്പനികളുടെ ഓഹരി വിലകളും ഉയര്‍ന്നു. നിഫ്റ്റി റിയാല്‍റ്റി സൂചിക 8.45 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
വെറും നാല് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് ഇന്ന് താഴ്ച രേഖപ്പെടുത്തിയത്. വിശാല വിപണികളിലെ മുന്നേറ്റം കേരള കമ്പനികള്‍ക്ക് ഗുണകരമായി.

അപ്പോളോ ടയേഴ്‌സിന്റെ ഓഹരി വില ആറു ശതമാനത്തോളം കൂടി. മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 4.32 ശതമാനം വര്‍ധിച്ചു. മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില 2.92 ശതമാനമാണ് ഉയര്‍ന്നത്.

ഫാക്ടിന്റെ ഓഹരി വില ഇന്ന് രണ്ടര ശതമാനത്തോളം കൂടി. കല്യാണ്‍ ജൂവല്ലേഴ്‌സാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റൊരു ഓഹരി. 3.97 ശതമാനം വില വര്‍ധിച്ചു.

ആസ്റ്റര്‍ ഡിഎമ്മിന്റെ ഓഹരി വില 3.52 ശതമാനം ഇടിഞ്ഞു.




 


Tags:    

Similar News