ഭൂമി തരംമാറ്റം: പൊടിപിടിച്ച് രണ്ടുലക്ഷത്തിലേറെ അപേക്ഷകള്‍

തരംമാറ്റം അതിവേഗം തീര്‍പ്പാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കായി

Update: 2023-03-17 07:11 GMT

ഭൂമി തരംമാറ്റം യുദ്ധകാല അടിസ്ഥാനത്തില്‍ തീര്‍പ്പാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കായി. ഈ മാസം ഏഴുവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്തെ 27 ആര്‍.ഡി.ഒ ഓഫിസുകളിലായി തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത് 2,06,858 അപേക്ഷകളാണ്.

അപേക്ഷകള്‍ അതിവേഗം തീര്‍പ്പാക്കാന്‍ താത്കാലിക ജീവനക്കാരെ നിയമിക്കുകയും തണ്ണീര്‍ത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടും ആര്‍.ഡി.ഒ ഓഫിസുകളിലെ ഫയലുകള്‍ക്ക് അനക്കമില്ല.
കെണിയായി സാറ്റലൈറ്റ് ചിത്രം
അപേക്ഷകളില്‍ ഭൂരിഭാഗവും കൃഷി ഓഫിസര്‍മാരുടെ ഉടക്കില്‍ കൂടുങ്ങിയതാണ്. ഭൂമി തരംമാറ്റാനായി അപേക്ഷിക്കുന്ന സ്ഥലം കൃഷി യോഗ്യമാണോ എന്ന് പരിശോധിക്കേണ്ടത് കൃഷി ഓഫീസര്‍മാരാണ്. സാറ്റലൈറ്റ് ചിത്രമാവശ്യപ്പെട്ട് കൃഷി ഓഫീസര്‍മാര്‍ ഉടക്കിടുന്നത് പതിവാകുന്നു.
2008ന് മുമ്പുള്ള സ്ഥിതി അറിയാനാണ് സാറ്റലൈറ്റ് ചിത്രം. അപേക്ഷകന്‍ ട്രഷറിയില്‍ അതിനുവേണ്ടി പണമടച്ചാലും ചിത്രം കിട്ടാന്‍ വര്‍ഷങ്ങളെടുക്കും. കാരണം, സംസ്ഥാനത്തെ മുഴുവന്‍ അപേക്ഷകളിലെയും സാറ്റലൈറ്റ് ചിത്രം തിരുവനന്തപുരം വികാസ് ഭവനിലെ ഓഫീസില്‍ നിന്നാണ് എടുക്കേണ്ടത്. അവിടെ പതിനായിരക്കണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
വായ്പ തേടിയവരും വെട്ടിലായി
സ്ഥലം ഈടുവച്ച് വായ്പ എടുക്കാനിറങ്ങിയ പാവപ്പെട്ടവരാണ് വെട്ടിലായത്. ഭൂമിതരം മാറ്റാതെ ബാങ്കുകള്‍ വായ്പ നല്‍കില്ല. ഇനി വില്‍ക്കാനിറങ്ങിയാലോ അതും നടക്കില്ല. ഭൂമി വാങ്ങാനെത്തുന്നവര്‍ ആദ്യം അന്വേഷിക്കുന്നത് തരം മാറ്റിയോ എന്നാണ്.
Tags:    

Similar News