ലേറ്റൻ്റ് വ്യൂ അനലിറ്റിക്‌സ് ഐപിഒ, 190-197 രൂപ പ്രൈസ് ബ്രാന്‍ഡ്

നവംബര്‍ ഒമ്പത് മുതല്‍ 11 വരെയാണ് ഐപിഒ

Update: 2021-11-03 06:11 GMT

ഗ്ലോബല്‍ ഡിജിറ്റല്‍ അനലിറ്റിക്‌സ് സ്ഥാപനമായ ലേറ്റൻ്റ് വ്യൂ അനലിറ്റിക്‌സ് ലിമിറ്റഡിൻ്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കുള്ള പ്രൈസ് ബ്രാന്‍ഡ് നിശ്ചയിച്ചു. 190-197 രൂപ നിരക്കിലാകും ഓഹരികളുടെ വില്‍പ്പന. ഐപിഒ നവംബര്‍ ഒമ്പതിന് തുടങ്ങി 11ന് അവസാനിക്കും. നവംബര്‍ 22ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

600 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കുന്നത്. അതില്‍ 474 കോടിയുടെ പുതിയ ഓഹരികളും 126 കോടിയുടെ നിലവിലുള്ള ഓഹരികളുമാണ് വില്‍ക്കുന്നത്. ആക്‌സിസ് ക്യാപിറ്റല്‍, ഐസിഐസിഐ സെക്യൂരിറ്റീസ് , ഹെയ്‌തോങ് സെക്യൂരിറ്റീസ് ഇന്ത്യ എന്നവരാണ് ലീഡ് മാനേജര്‍മാര്‍.
ഓഹരി വില്‍പനയിലൂടെ ലഭിക്കുന്ന 147.90 കോടി രൂപ വളർച്ചാ സംരംഭങ്ങള്‍ക്കും 82.40 കോടി പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കും. 130 കോടി രൂപ ഭാവിയിലേക്കുള്ള മൂലധന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.
ഇന്ത്യയിലെ പ്രധാന പ്യുവര്‍-പ്ലെ ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമാണ് ലേറ്റൻ്റ് വ്യൂ. ടെക്‌നോളജി, സിപിജി, റീട്ടെയില്‍, ഇന്‍ഡസ്ട്രിയല്‍സ്, ബിഎഫ്എസ്‌ഐ വ്യവസായങ്ങള്‍ തുടങ്ങിയവയക്ക് ആണ് ലേറ്റന്റ് വ്യൂ പ്രധാനമായും സേവനങ്ങള്‍ നല്‍കുന്നത്. 21 ഫോര്‍ച്യൂണ്‍ 500 , മൂന്ന് ഫോര്‍ച്യൂണ്‍ 1000 കമ്പനികള്‍ക്ക് നിലവില്‍ ലേറ്റൻ്റ് വ്യൂ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 91.46 കോടി രൂപയാണ് കമ്പനിയുടെ ലാഭം. നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 22.31 കോടി രൂപ ലാഭം നേടി. യുഎസ്, നെതര്‍ലാൻ്റ്സ്, ജെര്‍മനി, യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ലേറ്റൻ്റ് വ്യൂ അനലിറ്റിക്‌സിന്‌ ഉപസ്ഥാപനങ്ങള്‍ ഉണ്ട്.


Tags:    

Similar News