റിക്കാർഡ് ഉയരത്തിൽ നിന്ന് സൂചികകൾ താഴേയ്ക്ക് പോരാൻ കാരണം ഇതാണ്

റിക്കാർഡ് ഉയരത്തിൽ തുടക്കം. പിന്നീടു പതിവു ചാഞ്ചാട്ടം

Update: 2021-06-28 05:53 GMT

Image credit - Arrow photo created by wirestock - www.freepik.com

സെൻസെക്സ് 53,000 കടന്നും നിഫ്റ്റി 15,900 നു മുകളിലും ആണു വ്യാപാരം തുടങ്ങിയത്. പക്ഷേ ലാഭമെടുക്കലുകാർ വിൽപ്പന വർധിപ്പിച്ചതോടെ സൂചികകൾ താണു. തുടക്കത്തിലെ നേട്ടമെല്ലാം അര മണിക്കൂറിനു ശേഷം നഷ്ടമായി.

ഉയർച്ചയിലും താഴ്ചയിലും ബാങ്ക്, ധനകാര്യ ഓഹരികൾ മുന്നിട്ടു നിന്നു. മിഡ് ക്യാപ് ഓഹരികളും മുഖ്യ സൂചികകളുടെ വഴിയേ നീങ്ങി.
സ്റ്റീൽ, മെറ്റൽ കമ്പനി ഓഹരികൾ ഇന്നും ഉയരുകയാണ്. പഞ്ചസാരമില്ലുകൾക്ക് എട്ടു ശതമാനം വരെ വില കൂടി. കയറ്റുമതിവില വർധിക്കുന്നതായി റിപ്പോർട്ടുണ്ട്.
കുതിച്ചു കയറുന്ന പിവിസി (പോളി വിനൈൽ ക്ലോറൈഡ്) വില ഫിനോലെക്സ് ഇൻഡസ്ട്രീസിൻ്റെ ഓഹരിവില വർധിപ്പിച്ചു. ഇന്നു രാവിലെ ഓഹരിവില 10 ശതമാനത്തോളം കൂടി.
സ്വർണപ്പണയ വായ്പകളുടെ വ്യവസ്ഥ കർശനമാക്കി എന്ന റിപ്പോർട്ട് സിഎസ്ബി ബാങ്ക് ഓഹരികളുടെ വില രാവിലെ നാലര ശതമാനത്തോളം ഉയർത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ മൂന്നര ശതമാനം ഉയർന്നു.
വ്യാഴാഴ്ച ചേരുന്ന ഒപെക് പ്ലസ് യോഗം ഓഗസ്റ്റിലെ ക്രൂഡ് ഉൽപാദനം പ്രതിദിനം അഞ്ചുലക്ഷം വീപ്പ കണ്ടു വർധിപ്പിക്കാൻ തീരുമാനിക്കുമെന്നു റിപ്പോർട്ടുണ്ട്. ബ്രെൻറ് ഇനം ക്രൂഡ് വില വീപ്പയ്ക്ക് 76.21 ഡോളർ ആയി.
ഡോളർ നാലു പൈസ നേട്ടത്തിൽ 74.24 രൂപയിൽ ഓപ്പൺ ചെയ്തു.
ലോക വിപണിയിൽ സ്വർണം ഔൺസിന് 1779-1780 മേഖലയിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ താണ് 35,200 രൂപയായി.


Tags:    

Similar News