പ്രീ ഓപ്പണിൽ ചെറിയ നഷ്ടത്തിലായിരുന്ന മുഖ്യ സൂചികകൾ റെഗുലർ വ്യാപാരത്തിൽ നേട്ടത്തോടെ തുടങ്ങി. ബാങ്ക് ഓഹരികളും റിലയൻസും ഇൻഫോസിസും നേട്ടത്തിനു മുന്നിൽ നിന്നു. വ്യാപാരം അരമണിക്കൂർ പിന്നിടുമ്പോഴേക്ക് സൂചികകൾ അര ശതമാനം ഉയർന്നു. പിന്നീടു സൂചികകൾ കുത്തനേ താഴോട്ടു നീങ്ങി. വീണ്ടും കയറിയിറങ്ങി.
ടിവിഎസ് മോട്ടോറിൻ്റെ വൈദ്യുത വാഹന ബിസിനസിൽ കെകെആർ, ടിപിജി തുടങ്ങിയ ഫണ്ടുകൾ ഗണ്യമായ നിക്ഷേപം നടത്തുമെന്ന റിപ്പോർട്ട് ഓഹരിവില ഉയർത്തി. ബജാജ് ഓട്ടോ, ഹീറോ മോട്ടോ കോർപ് തുടങ്ങിയവ താഴോട്ടു പോയപ്പോഴാണ് ടിവിഎസ് കയറ്റത്തിലായത്. പക്ഷേ പിന്നീട് ഓഹരിവില നഷ്ടത്തിലായി.ബജാജ് ഓട്ടാേ ഓഹരി മൂന്നര ശതമാനത്തിലധികം നഷ്ടത്തിലാണ്.
ഒഡീഷയിൽ വണ്ടർല അമ്യൂസ്മെൻ്റ് പാർക്ക് തുടങ്ങാൻ ഗവണ്മെൻ്റുമായി കരാർ ഒപ്പിട്ടതായ റിപ്പോർട്ട് വണ്ടർല ഹോളിഡെയ്സ് ഓഹരിയെ ആറു ശതമാനത്തോളം ഉയർത്തി.
നാലു വർഷം കൊണ്ട് ആയിരം സ്റ്റാേറുകൾ കൂടി തുറക്കുമെന്ന പ്രഖ്യാപനം ദേവയാനി ഇൻ്റർനാഷണലിൻ്റെ ഓഹരി നാലു ശതമാനത്തോളം കയറ്റി. കമ്പനിക്ക് ഇപ്പോൾ 1000 സ്റ്റാേറുകളാണുള്ളത്. പീസാ ഹട്ട്, കെഎഫ്സി എന്നിവയുടെ ഫ്രാഞ്ചൈസിയാണു ദേവയാനി.
ഡെൽഹി സർക്കാർ ഇലക്ട്രിക് ബസുകൾ ഓർഡർ ചെയ്തത് ടാറ്റാ മോട്ടോഴ്സ് ഓഹരി രണ്ടു ശതമാനത്തോളം ഉയരാൻ സഹായിച്ചു.
സ്വർണം ലോകവിപണിയിൽ 1816 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 37,320 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ബുധനാഴ്ച 79 രൂപയ്ക്കു മുകളിലെത്തിയ ഡോളർ ഇന്ന് 78.87 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീടു ഡോളർ 78.95 രൂപയിലേക്കു കയറി.
Read DhanamOnline in English
Subscribe to Dhanam Magazine