കൊറോണക്കാലത്ത് വാഹന നിര്‍മ്മാണം നാമമാത്രമായതിനിടെ ഫെയ്സ് മാസ്‌ക് നിര്‍മ്മാണത്തിലേക്ക് ചുവടു മാറ്റി ചൈനീസ് ഇലക്ട്രിക് വെഹിക്കിള്‍ കമ്പനിയായ ബിവൈഡി റെക്കോര്‍ഡ് നേട്ടം കൊയ്തു. ബിവൈഡി തിരക്കിട്ടു സ്ഥാപിച്ച ഷെന്‍സെന്‍ നിര്‍മാണ കേന്ദ്രത്തിലെ ഫെയ്സ് മാസ്‌ക് പ്ലാന്റ് ആണ് ഉല്‍പ്പാദനം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ആയി മാറിയത്.
പുതിയ പ്ലാന്റില്‍ പ്രതിദിനം അഞ്ച് ദശലക്ഷം ഫെയ്‌സ് മാസ്‌കുകളും 300,000 കുപ്പി ഹാന്‍ഡ് സാനിറ്റൈസര്‍ ജെല്ലുകളും ഉത്പാദിപ്പിക്കുന്നു. ഇത് ചൈനയുടെ മൊത്തം ഉല്‍പാദന ശേഷിയുടെ നാലിലൊന്ന് വരും. ഉല്‍പ്പാദനം ആരംഭിക്കാന്‍ തീരുമാനിച്ച് ഏഴു ദിവസത്തിനുള്ളില്‍ ബിവൈഡിയുടെ നിലവിലെ പ്ലാന്റിനുള്ളില്‍ മാസ്‌ക് നിര്‍മാണ കേന്ദ്രം പൂര്‍ണ്ണ സജ്ജമാക്കാന്‍ കഴിഞ്ഞിരുന്നു.'ഉയര്‍ന്ന നിലവാരമുള്ള ഫെയ്‌സ് മാസ്‌കുകളുടെ ഒരു ഉല്‍പാദന ലൈനില്‍ ഗിയറുകള്‍, ശൃംഖലകള്‍, റോളറുകള്‍ എന്നിവയുടെ 1,300 ഭാഗങ്ങള്‍ ആവശ്യമാണ്.'- ബിവൈഡിയുടെ ഡയറക്ടര്‍ ജനറല്‍ ഷെറി ലി പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവുമധികം സംഭാവന നല്‍കിയ കമ്പനികളിലൊന്നാണ് തങ്ങളെന്ന് ബിവൈഡി അവകാശപ്പെടുന്നു.ഇവിടെ നിര്‍മ്മിക്കുന്ന മെഡിക്കല്‍ ഗ്രേഡ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ലാകത്തുടനീളമുള്ള ആശുപത്രികളിലേക്കും ഏജന്‍സികളിലേക്കും അയയ്ക്കുന്നുണ്ട്. കൊറോണ ഏറെ നാശം വിതച്ച ചൈനയിലെ ആശുപത്രികളിലും മറ്റും മാസ്‌ക് ക്ഷാമം പരിധി വാടാതെ പിടിച്ചുനിര്‍ത്തി ബിവൈഡി. നിലവില്‍ ചൈനയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ മാസ്‌ക് നിര്‍മിക്കുന്നത്. ഫെബ്രുവരി 22ന് മാത്രം 4.8 കോടി മാസ്‌ക് ചൈനയിലാകെ വിവിധ കമ്പനികള്‍ നിര്‍മിച്ചതായുള്ള കണക്ക് ചൈനയിലെ ദേശീയ വികസന പരിഷ്‌കരണ കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. ഫെബ്രുവരി ഒന്നിന് നിര്‍മിച്ച യൂണിറ്റുകളെ അപേക്ഷിച്ച് 2.8 മടങ്ങ്.
1995ല്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ബാറ്ററി നിര്‍മിച്ച് വ്യവസായ രംഗത്തുവന്ന കമ്പനിയാണ് ബിവൈഡി.കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമായി 40,000 ബസുകള്‍ ഉള്‍പ്പെടെ 113,000 ഇവികളാണ് ബിവൈഡി വിറ്റത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine