ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ 800-1,600 സിസി വിഭാഗത്തിലുള്ള അമേരിക്കൻ മോട്ടോർ സൈക്കിളുകൾക്ക് ആഭ്യന്തര വിപണിയില്‍ ഡ്യൂട്ടി ഫ്രീ (Duty-free) പ്രവേശനം അനുവദിച്ചിരിക്കുകയാണ്. ഇത് ഹാർലി-ഡേവിഡ്‌സൺ പോലുള്ള പ്രീമിയം ബ്രാൻഡുകൾക്ക് ഇന്ത്യയിലേക്കുള്ള ഇറക്കുമതി ചെലവ് കുറയ്ക്കാൻ സഹായിക്കുമെങ്കിലും, ഇന്ത്യൻ വിപണിയിൽ ഇതിന്റെ സ്വാധീനം പരിമിതമായിരിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണി ഇപ്പോഴും 350 സിസിയിൽ താഴെയുള്ള മോഡലുകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 250 സിസി മുതൽ 350 സിസി വരെയുള്ള വിഭാഗത്തിൽ എട്ട് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ, അതിനു മുകളിലുള്ള വിഭാഗങ്ങളിൽ വിൽപ്പന കുത്തനെ കുറയുന്നതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (SIAM) 2025 ഏപ്രിൽ-ഡിസംബർ മാസങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നു.
800 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ വിപണി വിഹിതം ഇന്ത്യയിൽ വളരെ കുറവാണ്. ഒൻപത് മാസത്തിനിടെ 800-1,000 സിസി വിഭാഗത്തിൽ വെറും 876 യൂണിറ്റുകളും, 1,000-1,600 സിസി വിഭാഗത്തിൽ 845 യൂണിറ്റുകളും മാത്രമാണ് വിറ്റഴിഞ്ഞത്. 800 സിസിക്ക് മുകളിലുള്ള എല്ലാ ബൈക്കുകളുടെയും ആകെ വിൽപ്പന 2,000 യൂണിറ്റിലും താഴെയാണെന്നത് ഈ വിഭാഗത്തിന് വിപണിയിലുള്ള സ്വാധീനം എത്രത്തോളം കുറവാണെന്ന് വ്യക്തമാക്കുന്നതാണ്.
വിലക്കൂടുതൽ, കുറഞ്ഞ ഇന്ധനക്ഷമത, ഉയർന്ന മെയിന്റനൻസ് ചെലവ്, ഇൻഷുറൻസ് തുക എന്നിവയാണ് വലിയ ബൈക്കുകൾക്ക് തിരിച്ചടിയാകുന്നത്. നഗരങ്ങളിലെ ഗതാഗതക്കുരുക്കും റോഡ് സാഹചര്യങ്ങളും ദൈനംദിന ആവശ്യങ്ങൾക്ക് ഇത്തരം ബൈക്കുകൾ ഉപയോഗിക്കുന്നത് പ്രായോഗികമല്ലാതാക്കുന്നു.
ഹാർലി-ഡേവിഡ്‌സൺ നിലവിൽ ഹീറോ മോട്ടോകോർപ്പുമായി ചേർന്നാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഡ്യൂട്ടി ഇളവ് ബ്രാൻഡിന്റെ സാന്നിധ്യം വർദ്ധിപ്പിക്കാൻ സഹായിക്കുമെങ്കിലും, ഇവ ലാഭം നൽകുന്ന പ്രധാന ഉൽപ്പന്നങ്ങളാകില്ലെന്നും ഒരു നിശ്ചിത വിഭാഗത്തിന് മാത്രമായുള്ളവയായി തുടരുമെന്നുമാണ് കരുതുന്നത്. ഡ്യൂട്ടി ഫ്രീ ഇളവുകൾ പ്രീമിയം ബൈക്കുകളുടെ ലഭ്യത കൂട്ടുമെങ്കിലും ഇന്ത്യ 350 സിസിയിൽ താഴെയുള്ള ബൈക്കുകളുടെ വലിയ വിപണിയായി തുടരുന്ന സാഹചര്യമാണ് നിലവിലുളളത്.
Despite duty-free imports, Harley-Davidson may face limited demand in India’s premium motorcycle market above 350cc.
Read DhanamOnline in English
Subscribe to Dhanam Magazine