ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ ഇടക്കാല വ്യാപാര കരാർ ഇലോൺ മസ്‌കിന്റെ ടെസ്‌ലയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഹാർലി-ഡേവിഡ്‌സൺ ബൈക്കുകൾക്കും ഉയർന്ന ശേഷിയുള്ള പെട്രോൾ കാറുകൾക്കും നികുതി ഇളവ് പ്രഖ്യാപിച്ച ഈ കരാറിൽ ഇലക്ട്രിക് വാഹനങ്ങളെ (EV) പൂർണമായും ഒഴിവാക്കി.
പുതിയ കരാർ പ്രകാരം 3,000 സിസിയിൽ കൂടുതൽ ശേഷിയുള്ള അമേരിക്കൻ പെട്രോൾ കാറുകളുടെ ഇറക്കുമതി തീരുവ 110 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയ്ക്കും. എന്നാൽ, ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവുകൾ നൽകാത്തത് ടെസ്‌ലയെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമാണ്. യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ഒപ്പിട്ട കരാറിൽ ഇവികൾക്ക് ഉൾപ്പെടെ 10 ശതമാനം വരെ നികുതി ഇളവ് നൽകിയ സ്ഥാനത്താണിത്. ഇന്ത്യയിലെ ഉയർന്ന നികുതി നിരക്കിനെതിരെ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് പലതവണ രംഗത്തെത്തിയിരുന്നെങ്കിലും പുതിയ കരാറിൽ അത് പരിഗണിക്കപ്പെട്ടില്ല.
2025 ജൂലൈയിൽ ഇന്ത്യയിൽ പ്രവേശിച്ച ടെസ്‌ലയ്ക്ക് വിപണിയിൽ ചുവടുറപ്പിക്കാൻ കഷ്ടപ്പെടുകയാണ്. 2025 ൽ വെറും 227 കാറുകൾ മാത്രമാണ് കമ്പനിക്ക് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാൻ സാധിച്ചത്. ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ മൂന്നിലൊന്ന് പോലും വിറ്റഴിക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഉയർന്ന വിലയും പരിമിതമായ വിസിബിലിറ്റിയും കാരണം ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ടെസ്‌ലയ്ക്ക് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചിട്ടില്ല. പലരും ടെസ്‌ല ബുക്ക് ചെയ്ത ശേഷം ബിഎംഡബ്ല്യു iX1 അല്ലെങ്കിൽ ബിവൈഡി (BYD) സീലിയോൺ പോലുള്ള വില കുറഞ്ഞതും കൂടുതൽ ഫീച്ചറുകളുള്ളതുമായ മോഡലുകളിലേക്ക് മാറുന്നു. വിപണി പിടിക്കാനായി ചില മോഡലുകൾക്ക് രണ്ട് ലക്ഷം രൂപ വരെ ഡിസ്കൗണ്ട് ടെസ്‌ല നൽകുന്നുണ്ടെങ്കിലും ആഗോളതലത്തിൽ ബിവൈഡി ടെസ്‌ലയെ മറികടന്നത് കമ്പനിക്ക് ഭീഷണിയാകുന്നുണ്ട്. നികുതി ഇളവുകളുടെ അഭാവം ടെസ്‌ലയുടെ ഇന്ത്യൻ മോഹങ്ങൾക്ക് വരും ദിവസങ്ങളിൽ വലിയ വെല്ലുവിളിയാകും.
Tesla struggles in India with just 227 cars sold in 2025 amid trade deal setbacks and low EV demand.
Read DhanamOnline in English
Subscribe to Dhanam Magazine