ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തിരിച്ചടിയായി ടൊയോട്ടയുടെ പ്രഖ്യാപനം. ഇന്ത്യയില്‍ ഇനി കൂടുതല്‍ നിക്ഷേപം നടത്താനില്ലെന്നാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ(ടികെഎം) തീരുമാനം. രാജ്യത്തെ ഉയര്‍ന്ന നികുതി നിരക്കാണ് ഇത്തരമൊരു തീരുമാനത്തിന് ടോയൊട്ടയെ പ്രേരിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉയര്‍ന്ന നികുതി നിരക്കിനെ തുടര്‍ന്ന് കമ്പനികള്‍ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് ടികെഎം വൈസ് ചെയര്‍മാന്‍ ശേഖര്‍ വിശ്വനാഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാറുകളുടെ വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പ്രതീക്ഷിച്ച പോലെ ഉപഭോക്താക്കളിലേക്ക് എത്താനാവുന്നില്ല. പല ഫാക്ടറികളും ഉല്‍പ്പാദനം വെട്ടിച്ചുരുക്കുകയും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. പുതിയ നിക്ഷേപം ഉണ്ടാകില്ലെങ്കിലും രാജ്യത്തെ പ്രവര്‍ത്തനം ടൊയോട്ട അവസാനിപ്പിക്കില്ലെന്നും ശേഖര്‍ വിശ്വനാഥന്‍ പറയുന്നു.
ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ (എഫ്എഡിഎ) കണക്കു പ്രകാരം ടൊയോട്ടയുടെ വിപണി വിഹിതം കുറഞ്ഞു വരികയാണ്. 2019 ല്‍ അഞ്ചു ശതമാനം വിപണി വിഹിതം നേടിയിരുന്ന കമ്പനിക്ക് ഇപ്പോള്‍ 2.6 ശതമാനമേയുള്ളൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഎസ്4 വാഹനങ്ങളില്‍ നിന്ന് ബിഎസ് 6 വാഹനങ്ങളിലേക്ക് രാജ്യം നീങ്ങുമ്പോള്‍ ടൊയോട്ട എത്തിയോസ്, എത്തിയോസ് ലിവ, എത്തിയോസ് ക്രോസ്, കൊറോള ആള്‍ട്ടിസ് തുടങ്ങിയ കാറുകളുടെ വില്‍പ്പന നിര്‍ത്തിയിരുന്നു. വിപണിയില്‍ ഒട്ടേറെ ആവശ്യക്കാരുള്ള ഈ കാറുകള്‍ക്ക് പകരം കമ്പനി മറ്റൊന്ന് പുറത്തിറക്കിയിട്ടുമില്ല.
ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറുമാണ് കമ്പനി ഏറെ ശ്രദ്ധിക്കുന്ന രണ്ട് മോഡലുകള്‍. ഇവയ്ക്ക് 15 ലക്ഷത്തിലേറെ വില വരുന്നതു കൊണ്ടു തന്നെ ആഡംബര വാഹനങ്ങളുടെ പട്ടികയിലാണ് സ്ഥാനം. അതുകൊണ്ട് കൂടുതല്‍ നികുതിയും ചുമത്തുന്നുണ്ട്.
നിലവില്‍ 20 ശതമാനം ഉല്‍പ്പാദന ശേഷി മാത്രമാണ് ടികെഎം യൂണിറ്റുകള്‍ വിനിയോഗിക്കുന്നുള്ളൂവെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് രാജ്യത്തെ ഓട്ടോമൊബീല്‍ വ്യവസായത്തെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന വിദേശ കമ്പനികള്‍ക്ക് 23 ബില്യണ്‍ ഡോളറിന്റെ സഹായം അടുത്തിടെ പ്രഖ്യാപിച്ച് രാജ്യം വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ടൊയോട്ടയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine