Anant ambani 
Business Kerala

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് അനന്ത് അംബാനിയുടെ വക ₹18 കോടി

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മൃഗക്ഷേമം ഉറപ്പാക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക

Dhanam News Desk

കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളുടെ വികസനത്തിനും മൃഗസംരക്ഷണത്തിനുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് അംബാനി 18 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വന്‍താര (Vantara) പദ്ധതിയുടെ മാതൃകയില്‍ മൃഗക്ഷേമം ഉറപ്പാക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കിഴക്കേ ഗോപുരത്തിന്റെ പുനരുദ്ധാരണത്തിനായി മാത്രം 12 കോടി രൂപയാണ് അനന്ത് അംബാനി വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ട് നൂറ്റാണ്ടിലേറെയായി തകര്‍ച്ചയിലായിരുന്ന ഈ ഗോപുരം ഇതോടെ പൂര്‍ണ്ണ പ്രതാപത്തിലേക്ക് തിരിച്ചെത്തും. ഇതിനുപുറമെ നിലവിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 3 കോടി രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി.

ക്ഷേത്രത്തിലെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ഈ ഫണ്ട് ഉപയോഗിക്കും.

ഗുരുവായൂരില്‍ 3 കോടി രൂപയുടെ സഹായം

തിങ്കളാഴ്ച വൈകുന്നേരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അനന്ത് അംബാനി ക്ഷേത്ര ട്രസ്റ്റിന് 3 കോടി രൂപയുടെ സംഭാവന നല്‍കി. ക്ഷേത്രവികസനത്തിന് പുറമെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ ക്ഷേമത്തിനായി പ്രത്യേക പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലക്ഷ്യം പൈതൃക സംരക്ഷണവും മൃഗക്ഷേമവും

ജാംനഗറിലെ റിലയന്‍സ് ഫൗണ്ടേഷന്റെ മൃഗസംരക്ഷണ കേന്ദ്രമായ 'വന്‍താര'യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌ കേരളത്തിലെ ആനകളുടെ ക്ഷേമത്തിനായി അദ്ദേഹം സഹായം വാഗ്ദാനം ചെയ്തത്.

ഭാരതത്തിന്റെ ആത്മീയ പാരമ്പര്യങ്ങളും പവിത്രമായ പൈതൃകവും വരുംതലമുറകള്‍ക്കായി സംരക്ഷിക്കുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാമാണെന്നും ഭക്തര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം മൃഗങ്ങളെ അന്തസ്സോടെയും ശാസ്ത്രീയമായും പരിരക്ഷിക്കുക എന്നതാണ് ഈ സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും അനന്ത് അംബാനി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT