Business Kerala

കയറ്റുമതി ഭീഷണി നീങ്ങി, ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങള്‍ക്ക്‌ യു.എസ് പച്ചക്കൊടി: സമുദ്ര സസ്തനികള്‍ക്ക് കാര്യമായ ദോഷം സംഭവിക്കുന്നില്ലെന്ന് സി.എം.എഫ്.ആര്‍.ഐ പഠനം

2020ലാണ് രാജ്യവ്യാപകമായി സമുദ്ര സസ്തനികളുടെ ശാസ്ത്രീയ കണക്കെടുപ്പ് പദ്ധതിക്ക് തുടക്കമിട്ടത്.

Dhanam News Desk

സമുദ്രസസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരമാമായി ഇന്ത്യന്‍ സമുദ്രോല്‍പന്ന കയറ്റുമതിക്ക് യു.എസ് അംഗീകാരം ലഭിച്ചു. മത്സ്യബന്ധനത്തിനിടെ സമുദ്ര സസ്തനികള്‍ക്ക് കാര്യമായ ദോഷം സംഭവിക്കുന്നില്ലെന്ന് തെളിയിക്കുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ) പഠനത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലാണ് നടപടി.

യു എസ് മറൈന്‍ മാമല്‍ പ്രൊട്ടക്ഷന്‍ നിയമ പ്രകാരം, സമുദ്ര സസ്തനികളുടെ സംരക്ഷണത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് സീഫുഡ് ഇറക്കുമതിക്ക് അനുമതിയുള്ളത്. ഇന്ത്യയില്‍ തിമിംഗലം, ഡോള്‍ഫിന്‍ തുടങ്ങിയ കടല്‍ സസ്തനികളുടെ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ ഈ നിയമം കയറ്റുമതിക്ക് വലിയ ഭീഷണിയായിരുന്നു.

ഈ പ്രതിസന്ധി മറികടക്കാന്‍ 2020ലാണ് സിഎംഎഫ്ആര്‍ഐയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി സമുദ്ര സസ്തനികളുടെ ശാസ്ത്രീയ കണക്കെടുപ്പ് (സ്റ്റോക് അസസ്മെന്റ്) പദ്ധതിക്ക് തുടക്കമിട്ടത്.

സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ), ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ (എഫ് .എസ് .ഐ) എന്നിവരുടെ സഹകരണത്തോടെ നടത്തിയ പഠനം കടല്‍ സസ്തനികളുടെ നിലവിലെ സ്ഥിതിവിവരങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തി. പഠനത്തിന്റെ ഒന്നാം ഘട്ടത്തില്‍ 18 ഇനം കടല്‍ സസ്തനികളുടെ സ്റ്റോക് അസസ്മെന്റ് പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സസ്തനി സമ്പത്ത് ആരോഗ്യകരമാണെന്ന് ഈ പഠനം സ്ഥിരീകരിച്ചു.

മത്സ്യബന്ധനത്തിനിടെ അബദ്ധത്തില്‍ വലയില്‍ കുടുങ്ങുങ്ങുന്ന സസ്തനികളുടെ എണ്ണം അനുവദനീയമായ പരിധിയിലും താഴെയാണെന്നും നിലനില്‍പ്പിന് ഭീഷണിയല്ലെന്നും പഠനത്തിലൂടെ മനസ്സിലായി.

സിഎംഎഫ്ആര്‍ഐയുടെ ഈ ശാസ്ത്രീയ റിപ്പോര്‍ട്ടാണ് യു.എസ്. നാഷണല്‍ മറൈന്‍ ഫിഷറീസ് സര്‍വീസിന്റെ (എന്‍എംഎഫ്എസ്) അംഗീകാരം നേടുന്നതില്‍ നിര്‍ണായകമായത്.

കോടിക്കണക്കിന് ഡോളറിന്റെ വ്യാപാരം സുരക്ഷിതമാകും

കടല്‍ സസ്തനികളുടെ സംരക്ഷണത്തിലും മത്സ്യബന്ധനത്തില്‍ അവയ്ക്ക് ഉപദ്രവമാകുന്ന കാര്യങ്ങളില്ലെന്നും ഇന്ത്യയിലെ സംവിധാനങ്ങള്‍ യുഎസ് നിലവാരത്തിന് തുല്യമാണെന്നും എന്‍എംഎഫ്എസ് വിലയിരുത്തി.

കോടിക്കണക്കിന് ഡോളറിന്റെ വ്യാപാരം സുരക്ഷിതമാക്കാനും വലിയൊരു കയറ്റുമതി നിരോധനം ഒഴിവാക്കാനും ഈ പഠനം സഹായിച്ചതായി ഈ ഗവേഷണ പ്രൊജക്ടിന് നേതൃത്വം നല്‍കിയ സിഎംഎഫ്ആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ രതീഷ് കുമാര്‍ രവീന്ദ്രന്‍ പറഞ്ഞു.

കടല്‍ സസ്തനികളെ കുറിച്ചുള്ള നിരീക്ഷണവും ഗവേഷണവും സിഎംഎഫ്ആര്‍ഐ തുടര്‍ന്നുവരികയാണെന്നും ഇന്ത്യന്‍ സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിന് ഇത് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT