Business Kerala

ആരോഗ്യ രംഗത്ത് മികവിൻ്റെ 10 പുരസ്കാരങ്ങൾ; നൈപുണ്യ വേദിയായി ധനം ഹെൽത്ത് കെയർ സമ്മിറ്റ്, അവാർഡ് നിശ

100 കിടക്കകള്‍ വരെയുള്ള ആശുപത്രികള്‍, അതില്‍ കൂടുതല്‍ കിടക്കകളുള്ള ആശുപത്രികള്‍ എന്നിങ്ങനെ രണ്ട് വിഭാഗമായി തിരിച്ചാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്

Resya Raveendran

ആരോഗ്യ രംഗത്ത് മികവ് പുലര്‍ത്തിയ സ്ഥാപനങ്ങള്‍ക്കുള്ള ധനം എക്‌സലന്‍സ് അവാര്‍ഡുകള്‍ കൊച്ചി ലെമെറിഡിയനില്‍ നടന്ന ധനം ഹെല്‍ത്ത് കെയര്‍ സമ്മിറ്റ് 2025ല്‍ സമ്മാനിച്ചു. 100 കിടക്കകള്‍ വരെയുള്ള ആശുപത്രികള്‍, അതില്‍ കൂടുതല്‍ കിടക്കകളുള്ള ആശുപത്രികള്‍ എന്നിങ്ങനെ രണ്ട് വിഭാഗമായി തിരിച്ചാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

പുരസ്‌കാരങ്ങള്‍ ഇങ്ങനെ

  • എക്‌സലന്‍സ് ഇന്‍ കാര്‍ഡിയോളജി അവാര്‍ഡ് മെയ്ത്ര ഹോസ്പിറ്റലിനാണ്.

  • എക്‌സലന്‍സ് ഇന്‍ ക്രിട്ടിക്കല്‍ കെയര്‍ അവാര്‍ഡ് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ കരസ്ഥമാക്കി.

  • എക്‌സലന്‍സ് ഇന്‍ ഗ്യാസ്‌ട്രോ എന്ററോളജി അവാര്‍ഡ് വി.പി.എസ് ലേക്‌ഷോറിനാണ്.

  • എക്സലൻസ് ഇൻ മറ്റേണിറ്റി കെയര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് നേടിയത്.

  • എകസലന്‍സ് ഇന്‍ മറ്റേണിറ്റി കെയര്‍ (100 ബെഡ് വരെ) മലബാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്ററാണ് നേടിയത്.

  • എക്‌സലന്‍സ് ഇന്‍ നെഫ്രോളജി അവാര്‍ഡ് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ കരസ്ഥമാക്കി.

  • എക്‌സലന്‍സ് ഇന്‍ ന്യൂറോളജി സയന്‍സസ് പുരസ്‌കാരം കിംസ് ഹെല്‍ത്തിന് ലഭിച്ചു.

  • എക്‌സലന്‍സ് ഇന്‍ ഓര്‍ത്തോപീഡിക്‌സ് പുരസ്‌കാരം ലൂര്‍ദ് ഹോസ്പിറ്റല്‍ സ്വന്തമാക്കി.

  • എക്‌സലന്‍സ് ഇന്‍ ഒഫ്താല്‍മോളജി (100 ബെഡ് വരെ) അവാര്‍ഡ് ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമാക്കി.

  • എക്‌സലന്‍സസ് ഇന്‍ മെഡിക്കല്‍ ഡിവൈസസ് മാനുഫാക്ചറിംഗ് അവാര്‍ഡ് അഗാപ്പെ ഡയഗ്‌ണോസ്റ്റിക്‌സ് ആണ് കരസ്ഥമാക്കിയത്.

  • മികവുറ്റ ജൂറിയാണ് നോമിനേഷനുകളില്‍ നിന്ന് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

സാധ്യതകള്‍ ആഴത്തില്‍ വിശകലനം ചെയ്ത വേദി

ഹെല്‍ത്ത്കെയര്‍ രംഗം അടിമുടി മാറ്റത്തിന് വിധേയമാകുമ്പോള്‍ ഭാവി സാധ്യതകളെ കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്യുന്ന വേദിയായി ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് 2025. ഫ്യൂച്ചര്‍ ഓഫ് ഹെല്‍ത്ത്കെയര്‍ (ഹെല്‍ത്ത്കെയര്‍ മേഖലയുടെ ഭാവി) എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സമ്മിറ്റിലെ കോണ്‍ഫറന്‍സില്‍ പ്രഭാഷകരായെത്തിയത് വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ഹെല്‍ത്ത്കെയര്‍ രംഗത്തെ സാധ്യതകളെ കുറിച്ച് വ്യക്തമായി അറിയാന്‍ സാധിക്കും വിധമായിരുന്നു കോണ്‍ഫറന്‍സിലെ പാനല്‍ ചര്‍ച്ചകളും രൂപകല്‍പ്പന ചെയ്തത്.

രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ് മുഖ്യാതിഥിയായി.

രാജ്യത്ത് ആശുപത്രികളുടെയും ലാബുകളുടെയും ഗുണമേന്മയില്‍ പുതിയൊരു മാനദണ്ഡം കൊണ്ടുവരാന്‍ അശ്രാന്തപരിശ്രമം നടത്തിയ ഹെല്‍ത്ത്കെയര്‍ രംഗം ഏറെ ആദരവോടെ നോക്കുന്ന വ്യക്തിത്വമായ ഡോ. ഗിരിധർ ഗ്യാനിയായിരുന്നു അവാര്‍ഡ് നൈറ്റിലെ മുഖ്യാതിഥി. യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ ക്രൈസിസ് മാനേജ്‌മെന്റ് വിഭാഗത്തില്‍ ഓപ്പറേഷന്‍സ് മാനേജരും സാമൂഹ്യ നിരീക്ഷകനും സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സറുമായ മുരളി തുമ്മാരുകുടി മുഖ്യപ്രഭാഷണം നടത്തി.

പ്രഭാഷകരുടെ സമ്പന്ന നിര

കോണ്‍ഫറന്‍സിന്റെ വിഷയാവതരണം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോഎന്റോളജിസ്റ്റ് ഡോ. സുനില്‍ കെ മത്തായി നിര്‍വഹിച്ചു. ഉദ്ഘാടന സെഷനില്‍ മേയ്ത്ര ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് (ഫിനാന്‍സ്&അക്കൗണ്ട്സ്) കുനാല്‍ ഹാന്‍സ്, ഐഎംഎ കൊച്ചിന്‍ പ്രസിഡന്റ് ഡോ. ജേക്കബ് ഏബ്രഹാം, ഹെല്‍ത്ത്കെയര്‍ കണ്‍സള്‍ട്ടന്റിംഗ് സ്ഥാപനമായ ആക്‌മെ കണ്‍സള്‍ട്ടിംഗിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ബി.ജി മേനോന്‍ എന്നിവര്‍ സംസാരിച്ചു.

ഹെല്‍ത്ത്കെയര്‍ രംഗം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ അധികരിച്ച് വിവിധ രംഗങ്ങളിലെ പ്രഗത്ഭര്‍ പ്രഭാഷണങ്ങള്‍ നടത്തി. ഡോ. സുമന്ത് രാമന്‍, ഡോ. ഉമ നമ്പ്യാര്‍, ഡോ. എം.ഐ സഹദുള്ള, ഡോ. എസ്. പ്രകാശ്. ഡോ. ജിതേന്ദ്ര ശര്‍മ, ഡോ. തെക്കേടത്ത് മാത്യു, ഡോ. നൈജല്‍ കുര്യാക്കോസ് മാത്യു തുടങ്ങിവര്‍ കോണ്‍ഫറന്‍സില്‍ സംസാരിച്ചു.

വിപിഎസ് ലേക്ക് ഷോറായിരുന്നു ധനം ഹെല്‍ത്ത്കെയര്‍ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ ഗോള്‍ഡ് സ്‌പോണ്‍സര്‍. ടെക്‌നിക്കല്‍ സപ്പോര്‍ട്ട് പാര്‍ട്ണര്‍ ആക്‌മെ കണ്‍സള്‍ട്ടിംഗും. കെഎംസിടി മെഡിക്കല്‍ കോളെജ് ഹോസ്പിറ്റല്‍, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, സൈറിക്‌സ് ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, എസ്യുടി പട്ടം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ബാങ്ക് ഓഫ് ബറോഡ, കിംസ്ഹെല്‍ത്ത്, അഗാപ്പെ എന്നിവര്‍ സിൽവർ പാർട്ട്നർമാരായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനായിരുന്നു ഔട്ട്‌റീച്ച് പാര്‍ട്ണര്‍. ഒഒഎച്ച് മീഡിയ പാര്‍ട്ണറായി ഐശ്വര്യ ഒഒഎച്ച് മീഡിയയുമുണ്ടായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT