തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ചെറുബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രാരംഭ ഓഹരി വിൽപ്പന (ഐ.പി.ഒ) ആരംഭിച്ച ആദ്യ ദിവസം തന്നെ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. ചെറുകിട നിക്ഷേപകരിൽ നിന്നും സ്ഥാപനേതര നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണമാണ് ഐ.പി.ഒയ്ക്ക് ലഭിച്ചത്.
ഇഷ്യുവില്‍ 57-60 രൂപ പ്രൈസ് ബാന്‍ഡില്‍ ഓഫര്‍ ചെയ്ത 5,77,28,408 ഓഹരികളുടെ സ്ഥാനത്ത് 100,648,500 ഓഹരികള്‍ക്കുള്ള അപേക്ഷകളാണ് ലഭിച്ചതെന്ന് സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. മൊത്തത്തില്‍ ഇഷ്യൂവിന്റെ 1.74 മടങ്ങ് അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
സ്ഥാപനേതര നിക്ഷേപകരുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍. 2.44 മടങ്ങ് സബ്‌സ്‌ക്രിപ്ഷനാണ് ലഭിച്ചത്. ചെറുകിട നിക്ഷേപകരുടെ വിഭാഗത്തില്‍ 1.97 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു.
നവംബര്‍ ഏഴു വരെയാണ് ഐ.പി.ഒ കാലാവധി. ഇഷ്യു ആരംഭിക്കുന്നതിനു മുന്നോടിയായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 135.15 കോടി രൂപ സമാഹരിച്ചിരുന്നു.
മിനിമം നിക്ഷേപം 15,000 രൂപ
ഏറ്റവും കുറഞ്ഞത് 250 ഇക്വിറ്റി ഓഹരികള്‍ക്കാണ് ഇസാഫ് ബാങ്കിന്റെ ഐ.പി.ഒയില്‍ അപേക്ഷിക്കാനാവുക. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞതുക 15,000 രൂപ. പരമാവധി 1.95 ലക്ഷം രൂപയും നിക്ഷേപിക്കാം (അതായത്, പരമാവധി 3,250 ഇക്വിറ്റി ഓഹരികള്‍). നവംബര്‍ 10ഓടെ അര്‍ഹരായ നിക്ഷേപകര്‍ക്കുള്ള ഓഹരികള്‍ വകയിരുത്തും. അര്‍ഹരുടെ ഡിമാറ്റ് അക്കൗണ്ടിലേക്ക് നവംബര്‍ 15ഓടെ ഓഹരികള്‍ ലഭ്യമാക്കുകയും ചെയ്യും. നവംബര്‍ 16ന് ഇസാഫ് ബാങ്ക് ഓഹരികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത്, അന്നുമുതല്‍ ഓഹരി വിപണിയില്‍ ഇസാഫിന്റെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും കഴിയും.
ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം ഗ്രേ മാർക്കറ്റിൽ 22 രൂപ പ്രീമിയത്തിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine