Business Kerala

രുചിക്കു പിന്നാലെ മലയാളി, മാനുഫാക്ചറിംഗ് മേഖലയെ നയിക്കുന്നത് ഭക്ഷ്യ മേഖല

1,562 കോടി രൂപയുടെ നിക്ഷേപമാണ് സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഈ മേഖലയില്‍ എത്തിയത്

Dhanam News Desk

ഭക്ഷണത്തോട് മലയാളിക്ക് പ്രത്യേക ആകര്‍ഷണമാണ്. അതുകൊണ്ട് തന്നെയാണ് ഈ രംഗത്തേക്ക് നിക്ഷേപവുമായി കൂടുതല്‍ സംരംഭകര്‍ കടന്നു വരുന്നതും. നിരവധി തൊഴിലവസരങ്ങളും ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നുണ്ട്. സംരംഭക വര്‍ഷവുമായി ബന്ധപ്പെട്ട് കേരളത്തില്‍ മാനുഫാക്ചറിംഗ് മേഖലയില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ കണക്കെടുത്താല്‍ 19,845 പുതിയ സംരംഭങ്ങളുമായി ഭക്ഷ്യ മേഖലയാണ് മുന്നില്‍.

കേരള ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം അഗ്രോ ഫുഡ്, പാനീയങ്ങള്‍, മീറ്റ്, മത്സ്യ ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഭക്ഷ്യ മേഖലയില്‍ 1,562.01 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. പുതുതായി 48,498 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ടെക്‌സ്റ്റൈല്‍ മേഖലയില്‍ 5,417 പുതിയ സംരംഭങ്ങളാണ് ഉയര്‍ന്നു വന്നത്. മൊത്തം ഈ മേഖലയിലെ നിക്ഷേപം 273.14 കോടി രൂപ. 14,663 തൊഴിലവസരങ്ങള്‍ ഈ രംഗത്ത് സൃഷ്ടിക്കപ്പെട്ടു.

വിവിധ മേഖലകള്‍ എങ്ങനെയാണ് സംസ്ഥാനത്തെ നിക്ഷേപ അന്തരീക്ഷത്തെ പോസറ്റീവായി മാറ്റി മറിച്ചതെന്ന് കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി.രാജീവ് ലിങ്ക്ഡ് ഇന്നില്‍ വെളിപ്പെടുത്തിയിരുന്നു.

എല്ലാ മേഖലകളിലും സംരംഭകർ 

തടി ഉത്പന്ന മേഖലയില്‍ 1,893 സംരംഭങ്ങളാണ് പുതുതായി തുടങ്ങിയത്. 479.31 കോടി രൂപയുടെ നിക്ഷേപവും 7,587 തൊഴിലവസരങ്ങളും ഇതിലൂടെ നേടി. ഹാന്‍ഡ്‌ലൂം, കയര്‍, കരകൗശല മേഖലയില്‍ 1,782 സ്ഥാപനങ്ങളാണ് അവതരിപ്പിച്ചത്. 62.4 കോടി രൂപയുടെ നിക്ഷേപവും 4,270 തൊഴിലവസരങ്ങളും ഇതുവഴിയുണ്ടായി. കെട്ടിട-നിര്‍മാണ സാമഗ്രി വിഭാഗത്തില്‍ 1,681 സ്ഥാപനങ്ങളാണ് 341.44 കോടി രൂപ നിക്ഷേപത്തില്‍ നടന്നത്. 7,088 തൊഴിലവസരങ്ങളും ഉണ്ടായി. ഇതു കൂടാതെ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എന്നിവയിലും മികച്ച നിക്ഷേപമുണ്ടായി.

142 കോടി രൂപ നിക്ഷേപത്തില്‍ 800 ഓളം സ്ഥാപനങ്ങളാണ് ഈ വിഭാഗങ്ങളില്‍ ഉയര്‍ന്നത്. 2,800 തൊഴില്‍ അവസരങ്ങളും ലഭിച്ചു.മറ്റ് പ്രധാന മേഖലകളായ ഓട്ടോമൊബൈല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, പുനരുപയോഗ ഊര്‍ജം എന്നീ രംഗങ്ങളിലും പുതു സംരംഭങ്ങള്‍ ഉയര്‍ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT