ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി നടത്തിയ മീഡിയ കോണ്‍ക്ലേവില്‍ വ്യവസായമന്ത്രി പി രാജീവ് സംസാരിക്കുന്നു. .കെഎസ്‌ഐഡിസി എം ഡി എസ് ഹരികിഷോര്‍, ചെയര്‍മാന്‍ സി ബാലഗോപാല്‍, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവര്‍ സമീപം. 
Business Kerala

നിക്ഷേപ വാഗ്ദാനങ്ങളിൽ 70% വരെ യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം, ഇൻവെസ്റ്റ്‌ കേരളയിൽ പങ്കാളിയാകുന്നത്‌ 25 ഓളം രാജ്യങ്ങൾ

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുണ്ടായത് 22,104.42 കോടി രൂപയുടെ നിക്ഷേപം

Dhanam News Desk

ഇന്‍വെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലെ (ഐകെജിഎസ്) നിക്ഷേപ വാഗ്ദാനങ്ങള്‍ പരമാവധി യാഥാര്‍ത്ഥ്യമാക്കാനാണ്‌ ശ്രമമെന്ന് വ്യവസായമന്ത്രി പി രാജീവ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി 60-70 ശതമാനം കണ്‍വേര്‍ഷന്‍ ആണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂര്‍ത്തീകരണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ യഥാസമയം വെളിപ്പെടുത്തും. ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി നടത്തിയ മാധ്യമ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഫെബ്രുവരി 21, 22 തീയതികളില്‍ നടക്കുന്ന ഉച്ചകോടി വ്യവസായ വാണിജ്യ വകുപ്പിനു വേണ്ടി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) വിവിധ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഐകെജിഎസ് 2025 ഉദ്ഘാടനം ചെയ്യും. ആഗോള വ്യവസായ പ്രമുഖരും നിക്ഷേപകരുമടക്കം 2,500 പ്രതിനിധികള്‍ ഉച്ചകോടിയുടെ ഭാഗമാകും. 25 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരും ഇന്‍വെസ്റ്റ് കേരളയില്‍ പങ്കെടുക്കും. ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി, നോര്‍വെ, മലേഷ്യ, ഫിന്‍ലാന്‍ഡ്, സൗദി അറേബ്യ എന്നിവ ഐകെജിഎസ് 2025 ന്റെ പങ്കാളിത്ത രാജ്യങ്ങളാണ്.

വളർച്ചയ്ക്ക് വേഗം കൂടി

രാജ്യത്തെ വിജ്ഞാന സമ്പദ് വിജ്ഞാന സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യമായ തൊഴില്‍വൈദഗ്ധ്യവും നൈപുണ്യശേഷിയുമുള്ള മികച്ച മനുഷ്യവിഭവശേഷിയാണ് കേരളത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.

ജെനറേറ്റീവ് എഐയില്‍ ഐബിഎമ്മിന്‍റെ സുപ്രധാന ആഗോള മികവിന്‍റെ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് കൊച്ചി ഇന്‍ഫോപാര്‍ക്കിലാണ്. കാമ്പസുകളില്‍ നിന്ന് തന്നെ പ്രതിഭകളെ കണ്ടെത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ-തൊഴില്‍ പരിശീലനവും ലഭിക്കുന്നതിനുമായി കാമ്പസ് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുകയാണ്. തുടക്കത്തില്‍ പത്തെണ്ണം പ്രഖ്യാപനത്തിനൊരുങ്ങിക്കഴിഞ്ഞു. ഇതിനു പുറമെ 31 സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ക്കും അനുമതി നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ ഉപകരണ വ്യവസായത്തിൽ ഗണ്യമായ പങ്ക്

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 22,104.42 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടായി. ഇത് സംസ്ഥാനത്തിന്‍റെ ആഭ്യന്തര നിക്ഷേപശേഷിയില്‍ നിന്നും സ്വരുക്കൂട്ടിയതാണെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഭാവിയിലും ഈ മാതൃക ഉപയോഗപ്പെടുത്താമോ എന്ന് സര്‍ക്കാര്‍ ചിന്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഇന്‍വെസ്റ്റ്‌ കേരളയെക്കുറിച്ച് അവതരണം നടത്തി. കെഎസ്ഐഡിസി ചെയര്‍മാന്‍ സി ബാലഗോപാല്‍, എംഡി എസ് ഹരികിഷോര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍, ഇന്‍വസ്റ്റ് കേരള ഉച്ചകോടിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പി വിഷ്ണുരാജ്, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT