Image : Canva 
Business Kerala

ഉയര്‍ന്ന വിലയില്‍ അല്‍പം റെസ്റ്റ്, ഇത് കുതിപ്പിനു മുമ്പുള്ള ശാന്തത? ഔണ്‍സിന് 4,000 ഡോളറിലേക്കെന്ന് റിപ്പോര്‍ട്ട്, 10 ദിവസത്തിനിടെ കേരളത്തില്‍ വര്‍ധന ₹3,400

സെപ്റ്റംബര്‍ നാല് മുതല്‍ ഒരേ ഇരുപ്പില്‍ വെള്ളി

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയുമെന്ന റെക്കോഡിലാണ് ഇന്നും വ്യാപാരം.

18 കാരറ്റിന് ഗ്രാമിന് 8,315 രൂപയും 14 കാരറ്റിന് 6,475 രൂപയുമാണ് വില. ഒമ്പത് കാരറ്റിന് ഗ്രാമിന് 4,170 രൂപ. വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. സെപ്റ്റംബര്‍ നാലു മുതല്‍ ഗ്രാമിന് 130 രൂപയിലാണ് വെള്ളിയുടെ വ്യാപാരം.

ഇന്നലത്തെ റെക്കോഡ് കുതിപ്പിനു ശേഷമാണ് സ്വര്‍ണം ഇന്ന് വിശ്രമമെടുത്തത്. ഈ മാസം തുടങ്ങിയ ശേഷം ഇതു വരെ 3,400 രൂപയുടെ വര്‍ധനയാണ് പവന്‍ വിലയിലുണ്ടായിരിക്കുന്നത്.

4,000 ഡോളറിലേക്ക്!

രാജ്യന്തര വിപണിയില്‍ ലാഭമെടുപ്പ് ശക്തമായതാണ് സ്വര്‍ണ വിലയില്‍ ഇടിവിന് ഇടയാക്കിയത്. എന്നാല്‍ വില ഇനിയും കയറുമെന്നു തന്നെയാണ് വിപണി നല്‍കുന്ന സൂചന. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കു കുറയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ സ്വര്‍ണം അടുത്ത കുതിപ്പിന് കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം 3,674.75 ഡോളറിലെത്തി റെക്കോഡിട്ട സ്വര്‍ണം ഇന്ന് 3,633 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. അടുത്ത വര്‍ഷത്തോടെ ഔണ്‍സ് വില 4,000 ഡോളര്‍ എത്തുമെന്നാണ് ബി.എന്‍.പി പരിബാസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നത്. 2022 മുതല്‍ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ വാങ്ങുന്നത് 50-100 ടണ്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് തുടരുന്നത് സ്വര്‍ണ വില ശക്തമായി തന്നെ നിലകൊള്ളാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

വില്‍പ്പനയില്‍ ക്ഷീണം

കേരളത്തില്‍ ഓണം ഉള്‍പ്പെടെയുള്ള വിശേഷ നാളുകളിലുണ്ടായ ഈ വില വര്‍ധന സ്വര്‍ണ വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കും ഒരു പോലെ തിരിച്ചടിയായി. ഓണക്കാല വില്‍പ്പനയില്‍ പ്രതീക്ഷയോടെ കാത്തിരുന്ന വ്യാപാരികള്‍ക്ക് നിരാശരാകേണ്ടി വന്നു. വിലകുത്തനെ ഉയര്‍ന്നതോടെ പലരും സ്വര്‍ണം വാങ്ങുന്നത് നീട്ടിവയ്ക്കുകയോ കുറഞ്ഞ കാരറ്റിലേക്ക് മാറുകയോ ചെയ്തു. ഇത് വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടാക്കിയതായി വ്യാപാരികള്‍ പറയുന്നു.

ഇന്ന് ഒരു പവന്‍ സ്വര്‍ണ വില 81,040 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണത്തിന് ഈ തുക പോര. ഇന്നത്തെ വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് സ്വര്‍ണ വില നിശ്ചയിക്കുന്നത്. ഇതുപ്രകാരം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഒരു പവന്‍ ആഭരണത്തിന് 87,698 രൂപ നല്‍കണം. അതായത് 5,698 രൂപ കൂടുതലായി വേണം. ഇതാണ് പലരെയും ആഭരണങ്ങളില്‍ നിന്ന് അകറ്റുന്നത്.

Gold prices remain at record highs in Kerala, with forecasts predicting a surge to $4,000 per ounce.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT