Business Kerala

മാന്ദ്യ ആശങ്കകളില്‍ സ്വര്‍ണ വില മുന്നേറ്റം തുടരുന്നു, രണ്ട് ദിവസം കൊണ്ട് 2,120 രൂപയുടെ വര്‍ധന

വെള്ളി വിലയ്ക്കും മുന്നേറ്റം

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണ വില മുന്നേറ്റം തുടരുന്നു. ഗ്രാം വില 45 രൂപ കൂടി 8,975 രൂപയായി. പവന്‍ വില 360 രൂപ ഉയര്‍ന്ന് 71,800 രൂപയായി.

18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ന്നു. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 7,355 രൂപയിലാണ് വ്യാപാരം. വെള്ളി വിലയും ഇന്ന് മുന്നോട്ടാണ്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 110 രൂപയിലെത്തി.

കേരളത്തില്‍ രണ്ട് ദിവസം കൊണ്ട് 2,120 രൂപയാണ് പവന്‍ വിലയില്‍ കൂടിയത്. ഈ മാസം എട്ടിന് പവന് 73,040 രൂപ എത്തിയ ശേഷം സ്വര്‍ണ വില പിന്നീട് ഇടിഞ്ഞ് 68,880 രൂപ വരെ എത്തിയതാണ്. അവിടെ നിന്നാണ് വീണ്ടും വില ഉയര്‍ന്നു തുടങ്ങിയത്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ നികുതിയും പണിക്കൂലിയും മറ്റും ചേര്‍ത്ത് ഏറ്റവും കുറഞ്ഞത് 77,705 രൂപ നല്‍കേണ്ടി വരും.

വിലക്കയറ്റത്തിനു പിന്നില്‍

യു.എസിലെ സാമ്പത്തിക മാന്ദ്യ ആശങ്കകള്‍ ഡോളറിനെ ദുര്‍ബലമാക്കുന്നതാണ് സ്വര്‍ണ വിലയെ ബാധിക്കുന്നത്. യു.എസിന്റെ കടം ഉയരുന്നതാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതിയും ചെലവഴിക്കല്‍ ബില്ലും കടം വീണ്ടും ഉയര്‍ത്തിയേക്കുമെന്ന ഭീതിയ്ക്കിടയാക്കുന്നു. ഇത് ഇതിനകം തന്നെ സമ്മര്‍ദ്ദത്തിലായ സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ പ്രതികൂലമായി ബാധിക്കും. സാമ്പത്തിക അനിശ്ചിതങ്ങള്‍ ഉണ്ടാകുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും വില ഉയരാനിടയാക്കുകയും ചെയ്യും.

യു.എസ് ഡോളര്‍ മറ്റ് കറന്‍സികള്‍ക്കെതിരെ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് വിദേശ രാജ്യങ്ങള്‍ക്ക് അവരുടെ കറന്‍സികളില്‍ കുറഞ്ഞ വിലയില്‍ സ്വര്‍ണ വാങ്ങാന്‍ സാഹചര്യമൊരുക്കും. ഇതാണ് സ്വര്‍ണ വിലയെ ബാധിക്കുന്നത്.

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം മുറുകുന്നതും സ്വര്‍ണത്തെ ഉയര്‍ത്തുന്നുണ്ട്. നിലവില്‍ ഔണ്‍സിന് 3,336.55 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT