Image : Canva 
Business Kerala

മുന്നേറ്റത്തിന്റെ പാത വിടാതെ സ്വര്‍ണം, കേരളത്തില്‍ ഇന്ന് നേരിയ വര്‍ധന

ട്രംപിന്റെ നീക്കങ്ങളും യു.എസ് വില്‍പ്പനക്കണക്കുകളും ശ്രദ്ധാകേന്ദ്രം

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണ വിലക്കയറ്റം തുടരുന്നു. ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,990 രൂപയും പവന് 80 രൂപ ഉയര്‍ന്ന് 63,920 രൂപയുമായി. കനം കുറഞ്ഞതും കല്ല്‌ പതിച്ചതുമായ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഇന്ന് ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 63,920 രൂപയായി.

ഒമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളി വിലയ്ക്കും ഇന്ന് അനക്കം വച്ചു. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 107 രൂപയിലാണ് വ്യാപാരം.

പരസ്പര നികുതി നീക്കവും വില്‍പ്പനകണക്കുകളും

ട്രംപിന്റെ വ്യാപാര നീക്കങ്ങളാണ് സ്വര്‍ണത്തെ മുന്നോട്ട് നയിക്കുന്നത്. രാജ്യാന്തരതലത്തില്‍ ഔണ്‍സിന് 2,929 ഡോളറിലാണ് വ്യാപാരം. പരസ്പര നികുതി (റെസിപ്രോക്കല്‍ താരിഫ്) ഈടാക്കാനുള്ള ഉത്തരവില്‍ ഇന്ന് ഒപ്പിട്ടേക്കുമെന്നാണ് സൂചനകള്‍. ഏത് രാജ്യത്തെയാണ് താരിഫ് ബാധിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. യു.എസ് ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ചുങ്കം ചുമത്തുന്ന രാജ്യങ്ങള്‍ക്ക് അതേ നിരക്കില്‍ താരിഫ് ചുത്തുന്നതാണ് പരസ്പര താരിഫ് സംവിധാനം. നിലവില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ ചുങ്കം ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. യു.എസ് കടപ്പത്രങ്ങളുടെ നേട്ടം കുറഞ്ഞതും സ്വര്‍ണത്തെ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്.

എന്നാല്‍ യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉടന്‍ കുറയ്‌ക്കേണ്ടതില്ലെന്ന നിലപാടെടുത്തിരിക്കുന്നത് സ്വര്‍ണത്തിന് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. ജനുവരിയിലെ യു.എസ് റീറ്റെയ്ല്‍ വില്‍പ്പന കണക്കുകള്‍ ഇന്ന് പുറത്തു വരും. അതിലേക്കാണ് ഇപ്പോള്‍ വ്യാപാരികളുടെ ശ്രദ്ധ.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,920 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 69,183 രൂപയാകും. പണിക്കൂലി കൂടുന്നതിനനുസരിച്ച് ആഭരണത്തിന്റെ വിലയും കൂടും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT