സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. സംസ്ഥാനത്ത് ഇന്ന് ഗ്രാം വില ഒറ്റയടിക്ക് 50 രൂപ ഉയര്‍ന്ന് 8,990 രൂപയിലെത്തി. പവന്‍ 400 രൂപ ഉയര്‍ന്ന് 71,920 രൂപയുമായി.
18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 110 രൂപ വര്‍ധിച്ച് 74,320 രൂപയിലുമെത്തി. വെള്ളി വിലയ്ക്ക് ഇന്ന് മാറ്റമില്ല. ഗ്രാമിന് 110 രൂപയിലാണ് വ്യാപാരം.
യൂറോപ്യന്‍ യൂണിയനുമേല്‍ ജൂണ്‍ ഒന്നു മുതല്‍ നേരിട്ട് 50 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമന്ന പ്രഖ്യാപനമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. ഇന്നലെ പ്രഖ്യാപനമുണ്ടായതിനുശേഷം അന്താരാഷ്ട്ര സ്വര്‍ണ വില ഒറ്റയടിക്ക് 50 ഡോളര്‍ വര്‍ധിച്ചിരുന്നു. ഔണ്‍സിന് 3,357.42 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം.
രാഷ്ട്രിയ അനിശ്ചിതത്വങ്ങളും വ്യാപാര സമ്മര്‍ദ്ദങ്ങളും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വീണ്ടും ഉയര്‍ത്തുകയാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച പുതിയ നികുതി ബില്‍ വ്യാഴാഴ്ച സെനറ്റ് പാസാക്കിയിരുന്നു. യു.എസിന്റെ കട ബാധ്യതയിലേക്ക് 3.8 ലക്ഷം കോടി കൂടി കൂട്ടിച്ചേര്‍ക്കുമെന്നാണ് കരുതുന്നത്.
യു.എസ്-ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതിനൊപ്പം സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്കും ഇത് കാരണമായി. ഇതിനുപുറമെ, ഫെഡറല്‍ റിസര്‍വിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ നയ ഇളവുകള്‍ക്കുള്ള സാധ്യതകള്‍ യുഎസ് ഡോളറിനെ ദുര്‍ബലപ്പെടുത്തുകയും കഴിഞ്ഞ ദിവസത്തെ ഇടിവ് തടയാന്‍ സ്വര്‍ണ വിലയെ സഹായിക്കുകയും ചെയ്തു.
അമേരിക്കയില്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സിനായി അപേക്ഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ആഴ്ച 227,000 ആയി കുറഞ്ഞുവെന്ന് യുഎസ് തൊഴില്‍ വകുപ്പ് (DOL) വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇത് യുഎസ് തൊഴില്‍ വിപണിക്കും മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയ്ക്കും ഒരു പോസിറ്റീവ് സൂചനയാണ് നല്‍കുന്നത്. യു.എസ് ഡോളറിൽ നേരിയ ഉയർച്ചക്കും ഇതു കാരണമായി.
ഇതിനിടെ റഷ്യ-യുക്രൈയിന്‍ സംഘര്‍ഷം ഉടന്‍ അവസാനിച്ചേക്കില്ല എന്ന പ്രസ്താവനയും സ്വര്‍ണ വിലയെ ഉയര്‍ത്താന്‍ കാരണമാകുന്നുണ്ട്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,920 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 77,835 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine