Business Kerala

സ്വര്‍ണവിലയില്‍ അഴിച്ചുപണി! ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചതിനു പിന്നാലെ കുതിച്ചുയര്‍ന്ന വിലയില്‍ ആശ്വാസം, പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ

രാവിലത്തെ വിലയിൽ നിന്നും ഗ്രാമിന് 500 രൂപയും, പവന് 4,000 രൂപയുമാണ് കുറഞ്ഞത്

Dhanam News Desk

കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം (Import Duty) വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങളാണ് രേഖപ്പെടുത്തിയത്. രാവിലെ കുതിച്ചുയര്‍ന്ന നിരക്കുകള്‍ ഉച്ചയോടെ വിപണിയിലെ മറ്റ് സാമ്പത്തിക ഘടകങ്ങള്‍ കൂടി പരിഗണിച്ച് കറക്റ്റ് ചെയ്തതോടെ നേരിയ കുറവ് രേഖപ്പെടുത്തി.

ഇന്ന് രാവിലെ 9.20 ന് വ്യാപാരം ആരംഭിക്കുമ്പോള്‍ പവന് 1,23,120 രൂപയായിരുന്നു നിരക്ക്. മുന്‍ദിവസത്തെ അപേക്ഷിച്ച് പവന് 10,200 രൂപയുടെ വര്‍ധനയാണ് രാവിലെ ഉണ്ടായത്.

ഉച്ചയ്ക്ക് പുതുക്കിയ നിരക്ക് പ്രകാരം പവന്‍ വില 1,19,120 രൂപയായി കുറഞ്ഞു. അതായത്, രാവിലത്തെ വിലയിൽ നിന്നും ഗ്രാമിന് 500 രൂപയും, പവന് 4,000 രൂപയുമാണ് കുറഞ്ഞത്.

അതേസമയം, മറ്റൊരു സംഘടനായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് അസോസിയേഷന്‍ ഗ്രാം വിലയില്‍ 540 രൂപയാണ് കുറവ് വരുത്തിയത്. ഇതോടെ അസോസിയേഷനു കീഴിലെ ജുവലറികളില്‍ ഗ്രാം വില 14,850 രൂപയും പവന്‍ വില 1,18,800 രൂപയുമായി.

ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട പുതിയ വിലനിലവാരം, രൂപയുടെ വിനിമയ നിരക്ക്, ബാങ്ക് നിരക്കുകള്‍ എന്നിവയെല്ലാം കൃത്യമായി വിശകലനം ചെയ്ത് റേറ്റ് കറക്റ്റ് ചെയ്തതിനാലാണ് ഉച്ചയോടെ വിലയില്‍ ഈ കുറവ് പ്രകടമായതെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.

ചുങ്കം വര്‍ദ്ധിപ്പിച്ചതോടെ വിപണിയിലുണ്ടായ അനിശ്ചിതത്വം മാറ്റി, കൃത്യമായ ബാങ്ക് നിരക്കുകളും കറന്‍സി വിനിമയ മൂല്യവും കണക്കാക്കിയാണ് പുതിയ വില നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,235 രൂപയും, വെള്ളിക്ക് ഗ്രാമിന് 320 രൂപയുമാണ് നിരക്ക്.

14 കാരറ്റിന് ഗ്രാമിന് 320 രൂപ കുറഞ്ഞ് 9,525 രൂപയും ഒമ്പത് കാരറ്റിന് 205 രൂപ കുറഞ്ഞ് 6,140 രൂപയുമായി.

Gold Prices Correct After Import Duty Hike Surge: Relief for Buyers as Rates are Revised

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT