സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. വ്യാഴാഴ്ച (2026 മാർച്ച് 26) രാവിലെ നേരിട്ടതിനേക്കാളും വലിയ ഇടിവാണ് സ്വർണ നിരക്കുകളിൽ ഉച്ചയ്ക്കുശേഷം ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 215 രൂപ താഴ്ന്ന് പുതിയ വിപണി വില 13,250 രൂപയായി. അതുപോലെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവനിൽ 1,720 രൂപ കുറഞ്ഞ് പുതുക്കിയ വില 1,06,000 രൂപയിലേക്കും താഴ്ന്നു. ഇതോടെ ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിൽ 2,200 രൂപയുടെ കുറവുണ്ടായി.
അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 175 രൂപ ഇടിഞ്ഞ് വില 10,890 രൂപയായി. 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 140 രൂപ കുറഞ്ഞ് 8,480 രൂപയായും കുറിച്ചു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 90 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 5,470 രൂപയുമായി നിശ്ചയിച്ചു. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 250 രൂപ നിരക്കിൽ തുടരുന്നു.
പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലും നടപടികളിലും വീണ്ടും അനിശ്ചിതത്തം നിഴലിച്ചതോടെ, രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ ഇടിവ് നേരിടുകയാണ്. ഇന്ന് രാവിലെ 4,520 ഡോളർ നിലവാരത്തിൽ വ്യാപാരം ചെയ്യപ്പെട്ടിരുന്ന സ്വർണം ഉച്ചയ്ക്കുശേഷം 4,410 ഡോളർ നിലവാരത്തിലേക്ക് കൂപ്പുകുത്തി. ഏകദേശം മൂന്ന് ശതമാനത്തോളം ഇടിവാണ് കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും രേഖപ്പെടുത്തുന്നത്.
മറുവശത്ത് ക്രൂഡോയിൽ വിലയിൽ മുന്നേറ്റവും രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡോയിൽ വില 105 ഡോളർ വീണ്ടും മറികടന്നു. ഇവയെല്ലാം ചേർന്നപ്പോൾ രാജ്യാന്തര വിപണിയിൽ സ്വർണം കടുത്ത ചാഞ്ചാട്ടം നേരിടുകയാണ്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലെ നിരക്കുകളിലും കാണാനാകുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം നിരക്കുകളിൽ ഇടിവ് നേരിട്ടതോടെ, പുതിയ വിപണി വിലയ്ക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ചുമത്തുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയെല്ലാം ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് ചുരുങ്ങിയത് 1,09,233 രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിലുള്ള മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ഓർക്കുക.