Image : Canva 
Business Kerala

ഇന്നും ലേശം കുറഞ്ഞു, ഒരു പവന്‍ ആഭരണം വാങ്ങാന്‍ പക്ഷേ, ₹80,000 കൈയില്‍ വേണം, ഇനിയും കുറയുമോ?

വെള്ളി വിലയിലും ഇടിവ് തുടരുന്നു

Resya Raveendran

കല്യാണ സീസണ്‍ ആരംഭിക്കാനിരിക്കെ കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്‍ വില 73,200 രൂപയും ഗ്രാം വില 9,150 രൂപയും ആയി. ജൂലൈ 23ന് കുറിച്ച പവന് 75,040 രൂപയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വില.

18 കാരറ്റ് സ്വര്‍ണ വിലയിലും ഗ്രാമിന് 15 രൂപയുടെ കുറവുണ്ട്. വെള്ളി വിലയും തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 120 രൂപയിലെത്തി. ഇന്നലെയും രണ്ട് രൂപ കുറഞ്ഞിരുന്നു.

രാജ്യന്തര സ്വര്‍ണ വിലയില്‍ വലിയ മാറ്റമില്ലാത്തതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്. ജൂലൈ 30ന് ഔണ്‍സിന് 3,334 ഡോളര്‍ വരെയെത്തിയ ശേഷം നിലവില്‍ 3,294 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം. ജൂലൈ 23ന് രേഖപ്പെടുത്തിയ 3,439 ഡോളറാണ് റെക്കോഡ് വില.

ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞതാണ് വിലയെ ബാധിക്കുന്നത്. ഡോളര്‍ സൂചിക ഇന്നലെ 100.15ലേക്ക് കുതിച്ചു. കഴിഞ്ഞ മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്. ഡോളര്‍ ഉയരുമ്പോള്‍ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ചെലവു കൂടും. ഇത് ഡിമാന്‍ഡില്‍ കുറവ് വരുത്തും.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങളും യു.എസ് ഫെഡറല്‍ റിസര്‍വ് സെപ്റ്റംബറില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ മങ്ങിയതും സ്വര്‍ണത്തെ ബാധിക്കുന്നു.

ആഭരണത്തിന് വില ഇങ്ങനെ

സ്വര്‍ണ വിലയ്‌ക്കൊപ്പം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഒക്കെ ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുന്നത്. ഇതനുസരിച്ച് ഇന്ന് ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ ഒരു പവന്റെ ആഭരണം വാങ്ങാന്‍ 79,392 രൂപ നല്‍കണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലി 10 മുതല്‍ 30 ശതമാനം വരെയൊക്കെ ആകാറുണ്ട്. ഇത് വിലയിലും വ്യത്യാസമുണ്ടാക്കുമെന്ന് ഓര്‍മിക്കണം.

Gold prices dip again in Kerala ahead of wedding season, offering temporary relief for buyers.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT