gold ornament
Business Kerala

സ്വര്‍ണം കൈപ്പിടിയിലേക്ക്! ഇന്നും ഇടിവ്, ഒരാഴ്ചയിക്കിടെ 6,160 രൂപയുടെ കുറവ്, ഇനി വിലക്കുറവിന്റെ കാലമോ?

ആഗോള രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഈ വര്‍ഷം ഇതുവരെ സ്വര്‍ണവില ഏകദേശം 18 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു

Resya Raveendran

സ്വര്‍ണാഭരണപ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണ വില. തുടര്‍ച്ചയായ നാലാം ദിവസവും വില താഴ്ന്നു. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയും പവന് 560 രൂപ ഇടിഞ്ഞ് 1,18,880 രൂപയിലുമെത്തി.

18 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 12,210 രൂപയാണ് വില. 14 കാരറ്റിന് 9,505 രൂപയും ഒമ്പത് കാരറ്റിന് 6,130 രൂപയുമായി. വെള്ളി വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,850 രൂപ.

രാജ്യാന്തര വില ചാഞ്ചാട്ടത്തില്‍

രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില ചാഞ്ചാട്ടത്തില്‍ തുടരുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. വ്യാഴാഴ്ച ഒരു ശതമാനത്തിലധികം ഇടിഞ്ഞ ശേഷം ഇന്ന് തിരിച്ചു വരവു നടത്തിയിട്ടുണ്ട്. നിലവില്‍ ഔണ്‍സിന് 5,131 ഡോളറിലാണ് വ്യാപാരം.

ആഗോള രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഈ വര്‍ഷം ഇതുവരെ സ്വര്‍ണവില ഏകദേശം 18% വര്‍ധിക്കുകയും തുടര്‍ച്ചയായ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഡോളര്‍ സൂചിക ഇടിഞ്ഞത് മറ്റ് കറന്‍സികള്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് ലാഭകരമാക്കി.

തൊഴില്‍ കണക്കുകളും പശ്ചിമേഷ്യയും ദിശ നിര്‍ണയിക്കും

യുഎസ് നോണ്‍ഫാം പേറോള്‍സ് (NFP) ഡാറ്റയ്ക്കായാണ് നിക്ഷേപകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. അതേസമയം, യുഎസ് തൊഴില്‍ കണക്കുകള്‍ പുറത്തുവരുന്നതിന് മുന്നോടിയായി ഡോളറില്‍ ഉണ്ടായ ലാഭമെടുപ്പ് (profit-taking) യുഎസ് ഡോളറിനെ വീണ്ടും ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ഇത് സ്വര്‍ണവില 5,100 ഡോളറിന് മുകളില്‍ സ്ഥിരത കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ട്.

തൊഴില്‍ വര്‍ധന് 50,000-ത്തിന് താഴെയാകുകയാണെങ്കില്‍, അത് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന (dovish Fed expectations) പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കും. ഇത് സ്വര്‍ണത്തിന് വലിയൊരു ഉത്തേജനമാകും.

നേരെമറിച്ച്, പ്രതീക്ഷിച്ചതിലും ഉയര്‍ന്ന എന്‍എഫ്പി കണക്കുകളാണ് പുറത്തുവരുന്നതെങ്കില്‍, ഈ വര്‍ഷം രണ്ട് തവണയില്‍ താഴെ മാത്രമേ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുള്ളൂ എന്ന വാദത്തിന് ശക്തി പകരും. ചിലപ്പോള്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത തന്നെ വിപണി തള്ളിക്കളഞ്ഞേക്കാം. അങ്ങനെ വന്നാല്‍ സ്വര്‍ണവിലയെ പ്രതികൂലമായി ബാധിക്കും.

എങ്കിലും, എന്‍എഫ്പി റിപ്പോര്‍ട്ടിനോടുള്ള വിപണിയുടെ പ്രതികരണം പശ്ചിമേഷ്യയില്‍ നിന്നുള്ള പുതിയ യുദ്ധവാര്‍ത്തകള്‍ മൂലം മാറ്റിമറിക്കപ്പെട്ടേക്കാമെന്നാണ് വിലയിരുത്തലുകള്‍. നിലവില്‍ സംഘര്‍ഷം ലഘൂകരിക്കപ്പെടുന്നതിന്റെ സൂചനകളൊന്നും വിപണി കാണുന്നില്ല. ഇന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുകയും വില ഉയരുകയും ചെയ്യും.

ഇസ്രായേല്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍ എന്നിവിടങ്ങളില്‍ ഇറാന്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തുകയാണ്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും പശ്ചിമേഷ്യയിലെ യുഎസ് സേനയെ നയിക്കുന്ന അഡ്മിറല്‍ ബ്രാഡ് കൂപ്പറും, അനിശ്ചിതകാലത്തേക്ക് ബോംബാക്രമണം തുടരാന്‍ ആവശ്യമായ യുദ്ധസാമഗ്രികള്‍ അമേരിക്കയുടെ പക്കലുണ്ടെന്ന് വ്യക്തമാക്കിയത് സ്ഥിതി കൂടുതല്‍ കൂടുതല്‍ ആശങ്കരമാക്കുന്നു.

Gold prices continue to decline in Kerala with a weekly drop of ₹6,160 per sovereign amid global market volatility and dollar fluctuations.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT