Business Kerala

ഓണക്കാലത്ത് ചങ്ക് തകര്‍ന്ന് സ്വര്‍ണാഭരണ പ്രേമികള്‍, ഇന്ന് കുറിച്ചത് പുതിയ റെക്കോഡ്, രണ്ട് ദിവസം കൊണ്ട് ₹1,880 കൂടി, വെള്ളിക്കും റെക്കോഡ്

സോളാര്‍ പാനലുകള്‍ക്കും മറ്റും ആവശ്യം വര്‍ധിക്കുന്നതാണ് വെള്ളി വിലയെ ഉയര്‍ത്തുന്നത്

Resya Raveendran

ഓണം പടിവാതിലില്‍ എത്തി നില്‍ക്കെ പുതിയ റെക്കോഡിട്ട് സ്വര്‍ണം. ഇന്ന് ഗ്രാമിന് 85 രൂപ ഉയര്‍ന്ന് 9,705 രൂപയും പവന് 680 രൂപ കൂടി 77,640 രൂപയിലുമെത്തി. ശനിയാഴ്ച കുറിച്ച പവന് 76,960 രൂപയെന്ന റെക്കോഡാണ് ഒറ്റ ദിവസം കൊണ്ട് മറികടന്നത്.

വെള്ളിക്കും റെക്കോഡ് ഉയരം

ചെറുകാരറ്റുകളുടെ വിലയും ക്രമാനുഗതമായി ഉയര്‍ന്നു. 18 കാരറ്റിന് 65 രൂപ വര്‍ധിച്ച് 6,205 രൂപയും 14 കാരറ്ററ്റിന് 6,205 രൂപയുമായി. ഒമ്പതു കാരറ്റിന് 4,005 രൂപയുമായി. വെള്ളി വിലയും മുന്നേറ്റത്തിലാണ്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 130 രൂപയിലെത്തി. കേരളത്തില്‍ ഒരു ഗ്രാമിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. സോളാര്‍ പാനലുകള്‍ക്കും മറ്റും ആവശ്യം വര്‍ധിക്കുന്നതാണ് വെള്ളി വിലയെ ഉയര്‍ത്തുന്നത്.

വില എത്ര വരെ ഉയരും?

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ ഈ മാസം കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്ക് ആക്കം കൂടിയതാണ് സ്വര്‍ണ വിലയെ ഉയര്‍ത്തുന്നത്. യു.എസില്‍ നിന്നുള്ള പണപ്പെരുപ്പകണക്കുകള്‍ പലിശ നിരക്ക് കുറയ്ക്കലിന് പിന്തുണ നല്‍കുന്നുണ്ട്. ഓഗസ്റ്റിലെ തൊഴില്‍ കണക്കുകള്‍ ഈ ആഴ്ച പുറത്തുവരും. അതും പലിശ കുറയ്ക്കലിന് അനുകൂലമാകുമെന്നാണ് കരുതുന്നത്. പലിശ കാല്‍ ശതമാനം കുറയ്ക്കാന്‍ 89 ശതമാനം സാധ്യതകളാണ് ഇപ്പോള്‍ വ്യാപാരികള്‍ കല്‍പ്പിക്കുന്നത്. പലിശ നിരക്കുകള്‍ കുറയുമ്പോള്‍ മറ്റ് നിക്ഷേപമാര്‍ഗങ്ങള്‍ വിട്ട് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ചേക്കേറുന്നത് വില ഉയര്‍ത്താന്‍ ഇടയാക്കും. അങ്ങനെയെങ്കില്‍ സെപ്റ്റംബര്‍ അവസാനത്തോടെ സ്വര്‍ണവില വലിയ മുന്നേറ്റം കാഴ്ചവച്ചേക്കും. ഇന്ന് രാജ്യാന്തര സ്വര്‍ണ വില 3,486 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

2026 ന്റെ മധ്യത്തോടെ സ്വര്‍ണ വില ഔണ്‍സിന്‌ 4,000 ഡോളറെത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ വിലയിരുത്തല്‍. ജെ.പി മോര്‍ഗനും ഗോള്‍ഡ്മാന്‍ സാക്‌സും ഇതേ നിലവാരമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, സിറ്റി ഗ്രൂപ്പ് വിലയിടിവിനുള്ള സാധ്യതകള്‍ ആണ് പ്രവചിക്കുന്നത്.

വിലക്കയറ്റത്തില്‍ കേരള വിപണി

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 77,640 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതിലുമേറെ നല്‍കേണ്ടി വരും. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുക. അതുപ്രകാരം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്ന് 82,000 രൂപയ്ക്ക് മുകളിലാലാകും. ഓണക്കാലത്തെ ഈ വിലക്കയറ്റം വ്യാപാരികളെയും ആഭരണ പ്രേമികളെയും ഒരു പോലെ വലയ്ക്കുന്നുണ്ട്.

Gold prices surge ahead of Onam, touching record highs amid festive demand and global economic cues.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT