സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,510 രൂപയിലും പവന് 440 രൂപ താഴ്ന്ന് 1,16,080 രൂപയിലുമാണ് വ്യാപാരം.
18 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,920 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,285 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,985 രൂപയുമാണ് ഇന്ന് വില. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില ഇടിവ് രേഖപ്പെടുത്തുന്നത്.
വെള്ളി വില തുടര്‍ച്ചയായ അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 280 രൂപ.
രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണ വില ഇടിയുന്നത്. ഇന്നലെ ഔണ്‍സിന് 54 ഡോളറോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് 15 ഡോളറോളം ഇടിഞ്ഞ് ഔണ്‍സിന് 4,504 ഡോളറിലാണ് വ്യാപാരം. മിഡിൽ ഈസ്റ്റിലുണ്ടായ പുതിയ ആക്രമണങ്ങൾ യുഎസ്-ഇറാൻ സമാധാന ചർച്ചകളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചതാണ് സ്വര്‍ണത്തെ ബാധിച്ചത്.
ഡോളര്‍ സൂചിക (Dollar Index) ഏകദേശം 0.10% ഇടിഞ്ഞു, അതേസമയം യുഎസ് 10-വര്‍ഷ ബോണ്ട് യീല്‍ഡ് (Bond Yield) അര ശതമാനത്തോളം കുറഞ്ഞ് 4.47%-ല്‍ എത്തി. ഇത് സ്വര്‍ണത്തോടുള്ള നിക്ഷേപകരുടെ താല്പര്യം ഉയര്‍ത്തിയതാണ് വലിയ ഇടിവില്‍ നിന്ന് സ്വര്‍ണത്തെ തടഞ്ഞത്.
തെക്കന്‍ ഇറാനില്‍ യുഎസ് പുതിയ ആക്രമണങ്ങള്‍ നടത്തിയെങ്കിലും, ഇറാന്‍-യുഎസ് സമാധാന ചര്‍ച്ചകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
ഫെബ്രുവരി 28-ന് യുഎസ്-ഇറാന്‍ യുദ്ധം ആരംഭിച്ചതുമുതല്‍ സ്വര്‍ണവില കടുത്ത സമ്മര്‍ദ്ദത്തിലാണ്. മിഡില്‍ ഈസ്റ്റിലെ (പശ്ചിമേഷ്യ) സംഘര്‍ഷം തുടങ്ങിയതിനുശേഷം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഏകദേശം 15% ഇടിഞ്ഞു. ഉയര്‍ന്ന എണ്ണവില പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്നും, ഇത് പലിശനിരക്ക് ഉയര്‍ത്തുന്നതിലേക്ക് നയിക്കുമെന്നുമുള്ള ആശങ്കകളാണ് പ്രധാനമായും സ്വര്‍ണവില കുറയാന്‍ കാരണമായത്.
Read DhanamOnline in English
Subscribe to Dhanam Magazine