AdobeStocks
Business Kerala

സ്വര്‍ണ വില ചാഞ്ചാട്ടം തുടരുന്നു, ഇന്ന് കേരളത്തില്‍ നേരിയ ഇടിവ്, വെള്ളിയും താഴോട്ട്

രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ഒരാഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ്, കരുത്താര്‍ജ്ജിച്ച യുഎസ് ഡോളര്‍, ക്രൂഡ് ഓയില്‍ വില വര്‍ധനയെത്തുടര്‍ന്നുള്ള പണപ്പെരുപ്പ ആശങ്കകള്‍ എന്നിവയാണ് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണമായത്. ഇന്ന് ഗ്രാം വില 35 രൂപ കുറഞ്ഞ് 13,975 രൂപയും പവന്‍ വില 280 രൂപ താഴ്ന്ന് 1,11,800 രൂപയുമായി.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,485 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,945 രൂപയും ഒമ്പത്കാരറ്റിന് ഗ്രാമിന് 5,765 രൂപയുമാണ് വില.

ചര്‍ച്ച പൊളിഞ്ഞതിനു പിന്നാലെ

രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ഒരാഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിിരിക്കുകയാണ്. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,694.30 ഡോളര്‍ യി കുറഞ്ഞു.

യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതും ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് നാവികസേന ഉപരോധത്തിന് ഒരുങ്ങുന്നതും ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലെത്താന്‍ കാരണമായി.

ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം സ്വര്‍ണവിലയില്‍ 11 ശതമാനത്തിലധികം ഇടിവുണ്ടായിട്ടുണ്ട്.

പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈ വര്‍ഷം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലുകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,800 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,15,207 രൂപ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT