Image : Canva 
Business Kerala

നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില കുതിക്കുന്നു; പവന് 560 രൂപയുടെ വര്‍ധന

ഡോളർ ദുര്‍ബലതയും നാണയപ്പെരുപ്പത്തിലെ ഇടിവും സ്വർണവില ഉയർത്തി

Resya Raveendran

നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഗ്രാമിന് 70 രൂപയും പവന്‍ 560 രൂപയുമാണ് വര്‍ധിച്ചത്. ചെറു കാരറ്റ് സ്വര്‍ണത്തിനും വിലക്കയറ്റം രേഖപ്പെടുത്തി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് വില 1,400 ഡോളറിന് മുകളിലെത്തിയതും പിന്നീട് 4,035 ഡോളറായി ഇടിഞ്ഞതും, യുഎസ് നാണയപ്പെരുപ്പത്തിലെ ഇടിവും പലിശനിരക്ക് പ്രതീക്ഷകളിലെ മാറ്റവും വിലയെ ബാധിച്ചു.

സംസ്ഥാനത്ത് സ്വര്‍ണ വില നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയരുന്നു. ഇന്ന് ഗ്രാമിന് 70 രൂപയും പവന്‍ 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാം വില 13,160 രൂപയും പവന്‍ വില 1,05,280 രൂപയുമായി.

ചെറു കാരറ്റ് സ്വര്‍ണ വിലയിലും സമാനമായ വിലക്കയറ്റമുണ്ട്. 18 കാരറ്റിന് ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 10,810 രൂപയായി. 14 കാരറ്റിന് 45 രൂപ ഉയര്‍ന്ന് 8,425 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 5,435 രൂപയുമാണ് ഇന്ന് വില.

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 235 രൂപയില്‍ തുടരുന്നു.

രാജ്യന്തര വില കയറി ഇറങ്ങി

ഇന്നലെ രാജ്യാന്തര സ്വര്‍ണ വില ഒന്നര ശതമാനത്തിനടുത്ത് ഉയര്‍ന്നതാണ് കേരളത്തിലും വിലയെ ബാധിച്ചത്. ഔണ്‍സ് സ്വര്‍ണ വില 1,400 ഡോളറിനു മുകളിലെത്തിയിരുന്നു. അതേസമയം ഇന്ന് 4,035 ഡോളറിലേക്ക് വില ഇടിഞ്ഞിട്ടുണ്ട്. അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതാണ് കാരണം. നാണയപ്പെരുപ്പത്തില്‍ അപ്രതീക്ഷിതമായ ഇടിവ് രേഖപ്പെടുത്തിത് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷകള്‍ കുറച്ചിട്ടുണ്ട്. യുഎസ് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം മേയിലെ 4.2 ശതമാനത്തില്‍ നിന്ന് ജൂണില്‍ 3.5% ആയി കുറഞ്ഞു. മേയില്‍ 0.5% വര്‍ധിച്ചതിന് ശേഷം, ജൂണില്‍ പ്രതിമാസ അടിസ്ഥാനത്തില്‍ യുഎസ് സിപിഐ 0.4% കുറഞ്ഞു. കോവിഡ്-19 മഹാമാരിക്ക് (2020 ഏപ്രില്‍) ശേഷമുള്ള ആദ്യത്തെ പ്രതിമാസ ഇടിവാണിത്.

വിലക്കയറ്റത്തില്‍ പെട്ടെന്ന് മാറ്റമുണ്ടാകുന്ന ഭക്ഷണസാധനങ്ങളും ഊര്‍ജ്ജവും ഒഴിവാക്കിയുള്ള വാര്‍ഷിക കോര്‍ നാണയപ്പെരുപ്പം, മേയിലെ 2.9 ശതമാനത്തില്‍ നിന്നും വിപണി പ്രതീക്ഷിച്ച 2.8 ശതമാനത്തില്‍ നിന്നും കുറഞ്ഞ് 2.6% ആയി.

അതേസമയം, ഇറാനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് നികുതി ചുമത്താനുള്ള പദ്ധതി ഒഴിവാക്കിയതിനെ തുടര്‍ന്ന് ഫ്യൂച്ചേഴ്‌സ് മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു.

വരും ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില നിര്‍ണയിക്കുന്നതില്‍ യുഎസ്-ഇറാന്‍ സംഘര്‍ഷം ഒരു പ്രധാന ഘടകമായി തുടരും. നിലവില്‍ സംഘര്‍ഷം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്, ഇത് പരിഹരിക്കാനുള്ള പ്രധാനപ്പെട്ട നയതന്ത്ര ശ്രമങ്ങളൊന്നും ഈ ഘട്ടത്തില്‍ ദൃശ്യമല്ല.

റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎസ് സൈന്യം തുടര്‍ച്ചയായ നാലാം ദിവസവും ഇറാനെതിരെ ആക്രമണം നടത്തുകയും, ഇറാന്റെ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ള കപ്പല്‍ ഗതാഗതം തടയുന്നതിനായി നാവിക ഉപരോധം വീണ്ടും ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT