സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഇന്ന് (2026 മാർച്ച് 24) ഉച്ചയ്ക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 235 രൂപ വർധിച്ച് പുതുക്കിയ വിപണി വില 13,100 രൂപയായി. അതുപോലെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 1,880 രൂപ ഉയർന്ന് വില 1,04,800 രൂപയിലേക്കും എത്തിച്ചേർന്നു. ഇന്ന് രണ്ടാം തവണയാണ് സംസ്ഥാന വിപണിയിൽ സ്വർണത്തിന്റെ നിരക്കുകളിൽ മാറ്റം വരുന്നത്.
18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 195 രൂപ കൂടി ഉച്ചയ്ക്കു ശേഷമുള്ള വില 10,770 രൂപയായി. 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 150 രൂപ വർധിച്ച് 8,385 രൂപയായും വില രേഖപ്പെടുത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 95 രൂപ ഉയർന്ന് പുതുക്കിയ വിപണി വില 5,410 രൂപയിലേക്കും എത്തിച്ചേർന്നു. അതേസമയം വെള്ളി നിരക്കിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 235 രൂപയിൽ തുടരുന്നു.
പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ശ്രമിക്കുന്നുവെന്ന വാർത്തകളാണ്, രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. ഇതോടെ ക്രൂഡോയിൽ കുതിപ്പ് മന്ദഗതിയിലായതാണ് സ്വർണത്തിന് തിളക്കമേറ്റുന്നത്. രാവിലെ ഒരു ഘട്ടത്തിൽ തിരിച്ചടി നേരിട്ടിരുന്നെങ്കിലും ഒരു ഔൺസ് സ്വർണത്തിന്റെ വില 4,400 ഡോളറിനു മുകളിലായാണ് വ്യാപാരം ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം വിലയിൽ വീണ്ടും മാറ്റം രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയെല്ലാം ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് ചുരുങ്ങിയത് 1,07,997 രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ഓർക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine