Business Kerala

വീടുകളില്‍ ഉറങ്ങുന്ന 22,000 ടണ്‍ സ്വര്‍ണം വിപണിയിലേക്കെത്തിക്കാന്‍ നീക്കം, സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കുമോ?

ഇറക്കുമതി കുറയ്ക്കാനും അതി വഴിയുള്ള കമ്മി പരിഹരിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി

Dhanam News Desk

ഇന്ത്യന്‍ വീടുകളില്‍ ഒളിച്ചിരിക്കുന്നത് 22,000 ടണ്‍ സ്വര്‍ണമാണെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ ആഭരണങ്ങളും സ്വര്‍ണകട്ടികളും നാണയങ്ങളും നിര്‍മിക്കാനായി രാജ്യം ഇറക്കുമതി ചെയതതിനു തുല്യം വരുമിത്.

വെറുതെയിരിക്കുന്ന ഈ സ്വര്‍ണം ഉപയോഗിച്ചുകൊണ്ട് ഇറക്കുമതിയുടെ അളവ് കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. സ്വര്‍ണവ്യാപാര സംഘടനകളാണ് ഇങ്ങനൊരു സാധ്യത സര്‍ക്കാരിനു മുന്നില്‍ വച്ചിരിക്കുന്നത്. കൈവശമുള്ള സ്വര്‍ണം നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കാനാകുന്ന ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം (GMS) പുനരുജ്ജീവിപ്പിക്കണമെന്നാണ് ആവശ്യം. ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതിനൊപ്പം 500 ഗ്രാം വരെയുള്ള പരമ്പരാഗത സ്വത്തായി ലഭിച്ച സ്വര്‍ണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ നികുതി ഒഴിവാക്കി നല്‍കുകയും വേണമെന്നും സഘടനകള്‍ ആവശ്യം ഉന്നയിക്കുന്നു.

2024ന്റെ ആദ്യ 11 മാസക്കാലയളവില്‍ 4700 കോടി ഡോളറിന്റെ സ്വര്‍ണ ഇറക്കുമതിയാണ് നടത്തിയിരിക്കുന്നത്. 2023ല്‍ 4260 കോടി ഡോളറിന്റെ ഇറക്കുമതി നടത്തിയ സ്ഥാനത്താണ് ഇത്. ഈ സാഹചര്യത്തില്‍ ജി.എം.എസ് പുനരവതിരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇന്‍ഡസ്ട്രിയിലുള്ളവര്‍ പറയുന്നു. ലോക്കറുകളില്‍ കിടക്കുന്ന ഉപയോഗശൂന്യമായ സ്വര്‍ണ്ണം പുറത്തെടുക്കാന്‍ ഉപഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ ചെറുകിട ജുവലറികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അവര്‍ പറയുന്നു. രാജ്യം കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തത് 800-850 ടണ്‍ സ്വര്‍ണമാണ്.

ഇറക്കുമതിയിൽ  കുറവു വരുത്താനും അത് വഴിയുള്ള കമ്മി കുറയ്ക്കാനും  വീട്ടില്‍ വെറുതെ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം പുറത്തെടുത്താക്കാനായാല്‍ സാധിക്കും. നിക്ഷേപകരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത കാലാവധികളിലുള്ള നിക്ഷേപം ബാങ്കുകള്‍ അവതരിപ്പിച്ചാല്‍ കൂടുതല്‍ സ്വര്‍ണം എത്തുമെന്നാണ് പ്രതീക്ഷകള്‍.

പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ല 

2015ലാണ് സര്‍ക്കാര്‍ ജി.എം.എസ് അവതരിപ്പിച്ചത്. എന്നാല്‍ വലിയ പുരോഗതി ഈ പദ്ധതിയില്‍ ഉണ്ടായില്ല. 2023 വരെ 21 ടൺ സ്വർണമാണ് നിക്ഷേപമായി എത്തിയത്.  നിലവിലെ നിയമമനുസരിച്ച് 10 ഗ്രാം സ്വര്‍ണമാണ് ഒറ്റത്തവണ നിക്ഷേപിക്കാന്‍ സാധിക്കുന്നത്. പരമാവധി പരിധി ഇല്ല. ഹ്രസ്വകാലം (ഒന്നു മുതല്‍ രണ്ട് വര്‍ഷം), മധ്യകാലം (അഞ്ച് മുതല്‍ ഏഴ് വര്‍ഷം), ദീര്‍ഘകാലം(12 മുതല്‍ 15 വര്‍ഷം) എന്നിങ്ങനെ  നിക്ഷേപിക്കാന്‍ സാധിക്കും. ഹ്രസ്വകാലത്തില്‍ 2.25 ശതമാനവും ദീര്‍ഘകാലത്തില്‍ 2.5 ശതമാനവുമാണ് പലിശ. ഹ്രസ്വകാല നിക്ഷേപത്തിന് അതത് ബാങ്കുകളാണ് പലിശ നിശ്ചയിക്കുന്നത്.

ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് മാത്രമാണ് നിക്ഷേപിച്ച സ്വര്‍ണം അതേ രൂപത്തില്‍ തിരിച്ചു കിട്ടുന്നത്. മധ്യ, ദീര്‍ഘ കാലത്തില്‍ നിക്ഷേപിച്ച സ്വര്‍ണത്തിന്റെ മൂല്യത്തിന് തുല്യമായ തുകയാകും ലഭിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT