Hayath Medicare, Graphical images  Canva
Business Kerala

ഹയാത്ത് മെഡികെയറില്‍ തുടക്കം, ഹൈമെഡ്‌സിലൂടെ മുന്നോട്ട്; കൃത്യമായ ലക്ഷ്യങ്ങളുമായി നാസിഫിന്റെ യാത്ര

ലാബ് ടെക്‌നീഷ്യനില്‍ നിന്ന് 23-ാം വയസില്‍ ഹെല്‍ത്ത്‌കെയര്‍ സംരംഭകന്‍, അടുത്ത ലക്ഷ്യം ക്ലിനിക്കല്‍ ശൃംഖല

Dhanam News Desk

ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചിറങ്ങി ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് നാസിഫിന് സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്ന ആഗ്രഹം ഉടലെടുക്കുന്നത്. ബിസിനസ്പശ്ചാത്തലമോ സാമ്പത്തികമായി ഉയര്‍ന്ന സ്ഥിതിയോ ഉള്ള കുടുംബത്തില്‍ നിന്നായിരുന്നില്ല നാസിഫിന്റെ വരവ്.

പിതാവ് ഒരു സാധാരണ പ്രവാസിയായിരുന്നു. ബിസിനസിലേക്ക് ഇറങ്ങണമെന്ന മകന്റെ ആഗ്രഹത്തെ പക്ഷെ പിതാവ് എതിര്‍ത്തില്ല. എല്ലാവിധ പിന്തുണയും നല്‍കി. കുടുംബ വിഹിതമായി കിട്ടിയ സ്ഥലം വിറ്റ പണവും വിശ്വസിച്ചേല്‍പ്പിച്ചു. ഇതിനൊപ്പം മാതൃസഹോദരന്‍മാരും രണ്ട് കുടുംബ സുഹൃത്തുക്കളും കൂടി ചെറിയനിക്ഷേപം നടത്താന്‍ തയാറായതോടെ ബിസിനസിലേക്ക് രണ്ടും കല്‍പ്പിച്ച് കാലെടുത്തുവെച്ചു. ഹയാത്ത് മെഡികെയറിന് തുടക്കം കുറിക്കുമ്പോള്‍ നാസിഫിന് പ്രായം വെറും 23 വയസാണ്.

പരിചിത മേഖലയില്‍ തുടക്കം

കുറച്ചെങ്കിലും പരിചിതമായ മേഖല എന്ന നിലയിലാണ് ഹെല്‍ത്ത്കെയര്‍ തിരഞ്ഞെടുത്തത്. വലിയ നിക്ഷേപം ആവശ്യമുള്ള മേഖലയാണെങ്കിലും ധാരാളം പേര്‍ക്ക് സേവനം നല്‍കാനാകുമെന്നതും കുറ്റിപ്പുറത്ത് ചികിത്സാസൗകര്യങ്ങള്‍ താരതമ്യേന കുറവാണെന്നതും അനുകൂല ഘടകങ്ങളായി കണ്ടു.  അങ്ങനെ 2019ല്‍ കുറ്റിപ്പുറത്ത് 2,000 ചതുരശ്ര അടിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആന്‍ഡ് ഡയഗ്‌ണോസ്റ്റിക് സെന്റര്‍ ആരംഭിച്ചു. നാല് കിടക്കകളും

Muhammed Nasif

ഒമ്പത് സ്റ്റാഫും നാല് ഡോക്ടര്‍മാരുമായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്.  പക്ഷെ കൃത്യമായ പഠനവും ലക്ഷ്യബോധവും നാസിഫിന്റെ ശ്രമങ്ങള്‍ക്ക് കൂട്ടായി. ഇതിനൊപ്പം നല്ലൊരു ടീമിനെയും വാര്‍ത്തെടുക്കുന്നതില്‍ നാസിഫ് വിജയിച്ചു.

 പ്രതീക്ഷകള്‍ തെറ്റിയില്ല

അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ 50 കിടക്കകളോട് കൂടിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി ഹയാത്ത് മെഡികെയര്‍ മാറി. ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്, ഇഎന്‍ടി, ഡയബറ്റിസ്, ഗ്യാസ്‌ട്രോഎന്‍ട്രോളജി, പള്‍മനോളജി, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ഡെന്റല്‍, ഒഫ്താല്‍മോളജി,നെഫ്രോളജി, കാര്‍ഡിയാക്, സൈക്യാട്രി തുടങ്ങി19 വിഭാഗങ്ങളിലായി 33 ഡോക്ടര്‍മാരുടെ സേവനം ഇന്ന് ഇവിടെ ലഭ്യമാണ്. ലബോറട്ടറി, ടെലിമെഡിസിന്‍, എക്‌സ്-റേ, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ഫിസിയോതെറാപ്പി, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങിയ വിവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഒരുങ്ങുന്നു, മദര്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രി

കുട്ടികള്‍ക്കും അമ്മമാര്‍ക്കും പ്രത്യേക പരിചരണമൊരുക്കാന്‍ ഹയാത്ത് മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍എന്ന പുതിയ ഹോസ്പിറ്റല്‍ കൂടി കഴിഞ്ഞ വര്‍ഷം നിര്‍മാണം തുടങ്ങി. 55 കിടക്കകളോട് കൂടിയ ഹോസ്പിറ്റലിന്റെ പണി അവസാന ഘട്ടത്തിലാണ്. മലപ്പുറത്തെ ഏറ്റവും മികച്ച ആശുപത്രിയായി ഹയാത്ത് മെഡികെയറിനെ മാറ്റുക എന്ന ലക്ഷ്യത്തിലാണ് പുതിയ ഹോസ്പിറ്റല്‍ കൂടി ഒരുക്കുന്നത്.  2026 ആകുമ്പോള്‍ 120 കിടക്കകളുള്ള ആശുപത്രിയായി ഹയാത്ത് മാറുമെന്ന് നാസിഫ് പ്രത്യാശപ്രകടിപ്പിക്കുന്നു.

വെല്ലുവിളികളെ അതിജീവിച്ച് 

കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്താണ് ഹയാത്ത് മെഡികെയറിന്റെ തുടക്കം. വലിയ ബുദ്ധിമുട്ടേറിയ കാലഘട്ടമായിരുന്നെങ്കിലും നാട്ടിലുള്ളവര്‍ക്ക് മികച്ച ചികിത്സ നല്‍കാനായത് ഹോസ്പിറ്റലിന് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ സ്വീകാര്യത നേടിയെടുക്കാന്‍ സഹായിച്ചുവെന്ന് നാസിഫ് പറയുന്നു. 

മാനേജിംഗ് ഡയറക്റ്ററായ മുഹമ്മദ് നാസിഫിനെ കൂടാതെ ഡയറക്റ്റര്‍മാരായ ഷാഹുല്‍ ഹമീദ്, സാലിഹ്ഹമീദ്, മുഹമ്മദ് സലീം, അബു താഹിര്‍ എന്നിവരും ഹയാത്ത് മെഡികെയറിന്റെ നേതൃനിരയിലുണ്ട്.

വെബ്‌സൈറ്റ്: Hayathmedicare.in, Hayathmotherandchildcare.in, Haymedhealthcare.com.

ഭാവിക്കായി ഹൈമെഡ് ഹെല്‍ത്ത്‌കെയര്‍

കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെഹൈമെഡ് ഹെല്‍ത്ത്‌കെയര്‍ എന്ന ക്ലിനിക്കല്‍ചെയിനും രൂപം കൊടുക്കുകയാണ് നാസിഫ്. ഗ്രാമീണ മേഖലകളില്‍ ക്ലിനിക്ക് ആരംഭിച്ച് ആളുകള്‍ക്ക് അതിവേഗത്തില്‍ സേവനം എത്തിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. എന്‍എബിഎച്ച്,എന്‍എബിഎല്‍ അക്രഡിറ്റേഷനോടു കൂടിയ 20 കിടക്കകള്‍ വീതമുള്ള ചെറു ക്ലിനിക്കുകളാണ് ഓരോ സ്ഥലത്തും ആരംഭിക്കുക. എടപ്പാളിലാണ് ഹൈമെഡിന്റെ ആദ്യ ക്ലിനിക്ക് ആരംഭിക്കുന്നത്.

10,000 മുതല്‍ 25,000 വരെ ചതുരശ്ര അടിയിലാണ് ക്ലിനിക്കുകള്‍ ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് നാസിഫ് പറയുന്നു. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുമായി ധാരണയിലേര്‍പ്പെട്ടുകൊണ്ട് ഇന്‍ഷുറന്‍സ് പരിരക്ഷയും ഈ ക്ലിനിക്കുകളില്‍ ഏര്‍പ്പെടുത്തും. പൂര്‍ണമായും റിന്യുവബ്ള്‍ എനര്‍ജിഉപയോഗിച്ചു കൊണ്ടായിരിക്കും ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. ഹൈമെഡ് ക്ലിനിക്കല്‍ ശൃംഖല സ്ഥാപിതമാകുന്നതോടെ മലപ്പുറം ജില്ലയില്‍ മാത്രം 1,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും നാസിഫ് കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം പകുതിയോടെ മലപ്പുറം ജില്ലയില്‍ എട്ടോളം സെന്ററുകള്‍ തുറക്കാനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. കൂടാതെ 2026ല്‍ തന്നെ ജിസിസിയില്‍ ഒരു മെഡിക്കല്‍ സെന്ററും തുറക്കും.

മൂന്ന് വര്‍ഷത്തിനകം ലിസ്റ്റഡ് കമ്പനി

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹൈമെഡിനെ എസ്എംഇ വിഭാഗത്തിലെ ലിസ്റ്റഡ് കമ്പനിയായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തനങ്ങളെന്ന് നാസിഫ് പറയുന്നു. എസ്.എം.ഇ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഹൈമെഡിലെ നിക്ഷേപകരായിട്ട് എത്തിയിട്ടുണ്ട്. മറ്റ്‌ചെറുകിട, വന്‍കിട നിക്ഷേപകരെയും ഉള്‍പ്പെടുത്തി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഭാവിയില്‍ ഹൈമെഡിനെ എത്തിക്കാനാണ് പദ്ധതി.

വെല്‍നസ് കെയര്‍, ജെറിയാട്രിക് കെയര്‍, ഹോം കെയര്‍, ഇ-ഹെല്‍ത്ത്‌കെയര്‍ എന്നിവയൊക്കെ സംയോജിപ്പിച്ചുകൊണ്ടാകും ഈ ക്ലിനിക്കുകളില്‍ സേവനം ലഭ്യമാക്കുക.  ഓരോ ക്ലിനിക്കിലും 20ലധികം വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനമുണ്ടാകും. എല്ലാത്തരം ഡയഗ്‌ണോസ്റ്റിക്സ് സേവനങ്ങളും നല്‍കുന്ന 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളായിരിക്കും ഇതെന്നാണ് നാസിഫ് അവകാശപ്പെടുന്നത്.

(ധനം ദ്വൈവാരികയില്‍ 2025 മാര്‍ച്ച് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT