Business Kerala

2.5 ഏക്കറില്‍ 28 നിലകളില്‍ 'ഹൈലൈറ്റ് സൈബര്‍ ടവര്‍', കോഴിക്കോട് ₹570 കോടിയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; 12,500 തൊഴിലവസരങ്ങള്‍

ബഹുരാഷ്ട്ര കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്നവേഷന്‍ ലാബുകള്‍, ഗവേഷണ വികസന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഈ പദ്ധതികളിലൂടെ ലഭ്യമാകും

Dhanam News Desk

കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ വന്‍ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്. 570 കോടി രൂപ ചെലവില്‍ രണ്ട് പ്രധാന ഐടി സമുച്ചയങ്ങള്‍ നിര്‍മിക്കാനാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ പദ്ധതി. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെയും (കിറ്റ്ഫ്ര) സൈബര്‍ പാര്‍ക്കിന്റെയും സഹകരണത്തോടെയുള്ള ഈ വികസന പദ്ധതിയില്‍ 'ഹൈലൈറ്റ് സൈബര്‍ ടവര്‍', 'ഹൈലൈറ്റ് സൈബര്‍ ഹബ്' എന്നിവ ഉള്‍പ്പെടുന്നു.

ഇതില്‍ ഹൈലൈറ്റ് സൈബര്‍ ഹബ്ബിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഹൈലൈറ്റ് സൈബര്‍ ടവറിനായുള്ള ഔദ്യോഗിക കരാറുകള്‍ കിറ്റ്ഫ്രയുമായി കൈമാറി. അടുത്ത ഘട്ടമായി ഇതിന്റെ നിര്‍മാണവും തുടങ്ങും.

ബഹുരാഷ്ട്ര കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്നവേഷന്‍ ലാബുകള്‍, ഗവേഷണ വികസന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഈ പദ്ധതികളിലൂടെ ലഭ്യമാകും. കേരളത്തിലെ യുവതലമുറയ്ക്ക് സ്വന്തം നാട്ടില്‍ തന്നെ കരിയര്‍ കെട്ടിപ്പടുക്കാന്‍ അവസരങ്ങള്‍ ഒരുക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍ പറഞ്ഞു.

സവിശേഷതകള്‍

സൈബര്‍പാര്‍ക്കിനുള്ളില്‍ 2.5 ഏക്കര്‍ സ്ഥലത്താണ് 28 നിലകളുള്ള കൂറ്റന്‍ ഐടി സമുച്ചയമായ 'ഹൈലൈറ്റ് സൈബര്‍ ടവര്‍' നിര്‍മിക്കുന്നത്. 9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ പദ്ധതിക്കായി ഏകദേശം 500 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ഇതിലൂടെ 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനോടൊപ്പം 70 കോടി രൂപയുടെ നിക്ഷേപത്തില്‍ 1.56 ലക്ഷം ചതുരശ്ര അടിയില്‍ 'ഹൈലൈറ്റ് സൈബര്‍ ഹബ്ബും' സജ്ജമാകുന്നു. ഇതിനോടകം നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച ഹൈലൈറ്റ് സൈബര്‍ ഹബ്ബ് വഴി 2,500 പേര്‍ക്ക് കൂടി നേരിട്ട് ഐടി മേഖലയില്‍ തൊഴില്‍ ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT