Image by Canva 
Business Kerala

ഭവന വായ്പയെടുക്കുന്നവര്‍ക്ക് തിരിച്ചടിയുമായി ഈ പൊതുമേഖല ബാങ്കുകള്‍, പുതിയ ട്രെന്‍ഡിന് തിരികൊളുത്തുമോ?

കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവരെയാണ് ഈ നീക്കം കൂടുതല്‍ ബാധിക്കുക

Dhanam News Desk

രാജ്യത്തെ പുതിയ ഭവനവായ്പക്കാര്‍ക്ക് തിരിച്ചടിയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ വായ്പകള്‍ക്ക് പലിശ നിരക്കില്‍ 0.25 ശതമാനത്തിൻ്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവരെയാണ് ഈ നീക്കം കൂടുതല്‍ ബാധിക്കുക. അപ്പര്‍ പ്രൈസ് ബാന്‍ഡാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ജൂലൈ വരെ നിരക്കുകള്‍ 7.5-8.45 ശതമാനമായിരുന്നു. പരിഷ്‌കരിച്ചതോടെ ഇനി അത് 7.5-8.70 ശതമാനമാകും.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും പലിശനിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ജൂലൈ അവസാനം വരെ 7.35 ശതമാനമായിരുന്ന നിരക്ക് 7.45 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ റിപ്പോനിരക്കുകള്‍ 5.5 ശതമാനമായി കുറച്ചതിനു ശേഷമാണ് ബാങ്കുകളുടെ നീക്കം. മറ്റ് ബാങ്കുകളും എസ്.ബി.ഐയുടെ പാത പിന്തുടര്‍ന്നേക്കാമെന്നാണ് നിലവിലെ നിരീക്ഷണങ്ങള്‍.

മുന്നില്‍ പൊതുമേഖല ബാങ്കുകള്‍

ഭവനവായ്പകളുടെ 43 ശതമാനവും വഹിക്കുന്നത് പൊതുമേഖല ബാങ്കുകളാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ എസ്.ബി.ഐയുടെ ഭവന വായ്പ പോര്‍ട്ട്‌ഫോളിയോ 14 ശതമാനമാണ് വര്‍ധിച്ചത്. എച്ച്.ഡി.എഫ്.സി 8 ശതമാനവും ആക്‌സിസ് ബാങ്ക് 6 ശതമാനവും വളര്‍ച്ചയാണ് ഇക്കാലയളവില്‍ നേടിയത്. പൊതുമേഖല ബാങ്കുകള്‍ മൊത്തത്തില്‍ കൈകാര്യം ചെയ്യുന്നത് ഭവന വായ്പയുടെ 43 ശതമാനത്തോളമാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 34 ശതമാനമായിരുന്നു. എന്നാല്‍ ഭവന വായ്പയില്‍ മൊത്തത്തില്‍ ഗണ്യമായ കുറവാണ് 2025 സാമ്പത്തിക വര്‍ഷത്തിലുണ്ടായിരിക്കുന്നത്.

അതുകൊണ്ട് തന്നെ താരതമ്യേന മത്സരാത്മകമായാണ് സ്വകാര്യ ബാങ്കുകള്‍ ഭവന വായ്പാ നിരക്കുകള്‍ നിലനിര്‍ത്തിയിരിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ യഥാക്രമം 7.90 ശതമാനം, 8 ശതമാനം, 8.35 ശതമാനം എന്നിങ്ങനെയാണ് ഭവനവായ്പകള്‍ക്ക് പലിശ ഈടാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT