എ.ഐ ഏജന്റിനെ സ്വയം ഒരു മനുഷ്യജീവിയായി പരിഗണിക്കമെന്ന് മാധവ് ദാബ്കെ. ഡിജിറ്റൽ അസിസ്റ്റന്റ് മാനുഷികമാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന എട്ടാമത് ബിഎഫ്എസ്‌ഐ സമ്മിറ്റില്‍ പ്രഭാഷണം നടത്തുകയായിരുന്നു എ.ഐ ഉപയോഗിച്ചുളള കോർ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ കൊളിഗോ (Coligo) സഹസ്ഥാപകൻ മാധവ് ദാബ്കെ.
മനുഷ്യരും സാങ്കേതികവിദ്യയും തമ്മിലുള്ള സഹവർത്തിത്വവും ബന്ധവും എങ്ങനെയായിരിക്കണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. മൊബൈല്‍ ഡിവൈസിനെ മനുഷ്യശരീരത്തിലെ 79-ാമത്തെ അവയവം എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ, എ.ഐ ഏജന്റിനെ അല്ലെങ്കിൽ ഡിജിറ്റൽ അസിസ്റ്റന്റിനെ 80-ാമത്തെ അവയവമായി കണക്കാക്കാതെ, ഒരു മനുഷ്യജീവിയായി തന്നെ പരിഗണിക്കണം.
സൗകര്യത്തിനായി ChatGPT പോലുള്ള ഡിജിറ്റൽ അസിസ്റ്റന്റുകളെ ആളുകളായി തന്നെ പരിഗണിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ഈ 'ഡിജിറ്റൽ ആളുകളെ' മനുഷ്യവൽക്കരിക്കുന്നത് (humanizing) അനിവാര്യമാണ്. ഇതിനുള്ള ഒരു കാരണം, വികാരങ്ങൾ ഇല്ലാത്ത ചാറ്റ്ബോട്ടുകൾ ഉപയോക്താക്കളില്‍ പ്രകോപനവും നിരാശയും സൃഷ്ടിക്കാൻ സാധ്യതയുണ്ട് എന്നതാണ്. സാങ്കേതികവിദ്യയെ ഭയപ്പെടുന്നതിനുപകരം മൃഗങ്ങളെ മെരുക്കിയതുപോലെ, നാം അതിനെ മെരുക്കിയെടുക്കണം.
സാങ്കേതികവിദ്യയെ മെരുക്കാനും ഡിജിറ്റൽ സഹായികളെ മനുഷ്യവൽക്കരിക്കാനും, മനുഷ്യസഹജമായ സ്വഭാവസവിശേഷതകൾ മനസ്സിലാക്കേണ്ടതുണ്ട്. ഉയർന്ന ബുദ്ധിശക്തി, സർഗാത്മകത, സ്വയം അവബോധം, വികാരങ്ങളുടെ വ്യാപ്തി എന്നിവ ഉൾപ്പെടുന്ന വൈജ്ഞാനികവും വൈകാരികവുമായ കഴിവുകൾ മനുഷ്യനുണ്ട്. സഹാനുഭൂതി (empathy), ആശയവിനിമയം (communication) എന്നിവയാണ് ഡിജിറ്റൽ അസിസ്റ്റന്റുമാരെ മനുഷ്യവൽക്കരിക്കുന്നതിനുള്ള പ്രധാന താക്കോൽ. വികാരങ്ങൾ ഉൾക്കൊള്ളുന്ന ആശയവിനിമയം സാങ്കേതികവിദ്യയിലേക്ക് പകർത്തേണ്ടതുണ്ടെന്നും മാധവ് ദാബ്കെ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine