Business Kerala

ജപ്പാനില്‍ നിന്ന് 200 കോടിയുടെ നിക്ഷേപമെത്തും: മുഖ്യമന്ത്രി

Dhanam News Desk

ജപ്പാനില്‍ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ ഉറപ്പാക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ നേതൃത്വത്തിലുള്ള സംഘം ജപ്പാനിലും കൊറിയയിലും നടത്തിയ സന്ദര്‍ശനം വന്‍ വിജയമായിരുന്നുവെന്ന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെ വെളിച്ചത്തില്‍ നീറ്റ ജലാറ്റിന്‍ കമ്പനി ഇവിടെ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ഐടി, ഭക്ഷ്യസംസ്‌കരണം, മത്സ്യബന്ധനം, മാലിന്യ സംസ്‌കരണം, നൈപുണ്യവികസനം, ദുരന്തനിവാരണം തുടങ്ങിയ രംഗങ്ങളില്‍ ഗുണകരമാകാവുന്ന സന്ദര്‍ശനമാണ് പൂര്‍ത്തിയാക്കിയത്.

കേരളത്തിന്റെ യുവതയെ മുന്നില്‍ക്കണ്ടുള്ള യാത്രയായിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസം, ആധുനിക കാലത്തിന് അനുയോജ്യമായ നൈപുണ്യവികസനം എന്നിവ ഉറപ്പുവരുത്താനായി. ജപ്പാനിലെ ചില കമ്പനികള്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. അവര്‍ക്ക് കേരളത്തെക്കുറിച്ച് വലിയ മതിപ്പാണ്. ഈ അനുകൂലാവസ്ഥ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിലൂടെലക്ഷ്യമിട്ടത്.

ചെറുകിട വ്യവസായങ്ങളിലും സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ നൂതന വ്യവസായങ്ങളുടെ കാര്യത്തിലും ജപ്പാന്‍ മുന്നിലാണ്. ഇത് പരമാവധി കേരളത്തിലേക്ക് ആകര്‍ഷിക്കാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെര്‍മോ കോര്‍പറേഷന്‍, തിരുവനന്തപുരത്തുള്ള തെര്‍മോ പെന്‍ബോളിന്‍ 105 കോടിയുടെ നിക്ഷേപം നടത്തും. ലോകത്തിനാവശ്യമായ ബ്ലഡ് ബാഗ്കളുടെ 10 ശതമാനം കേരളത്തില്‍ ഉല്‍പാദിപ്പിക്കുകയാണു ലക്ഷ്യം. തോഷിബയുമായി ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ബാറ്ററിയുടെ സാങ്കേതികവിദ്യ കൈമാറ്റത്തിന് താല്‍പര്യപത്രം ഒപ്പുവച്ചു. ടൊയോട്ട കമ്പനിയുമായും കരാറില്‍ എത്തും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT