Business Kerala

കേരളത്തിലെ ബാങ്ക് ഓഹരികള്‍ എം.എ യൂസഫലിക്ക് നല്‍കിയത് വന്‍ നേട്ടം: 5 വര്‍ഷത്തിനിടെ നിക്ഷേപ മൂല്യം 240% വര്‍ധിച്ചു, മൊത്തം മൂല്യം ₹2,955 കോടി

വെറും അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപ മൂല്യം ഏകദേശം 3.43 ഇരട്ടിയായി

Resya Raveendran

കേരളത്തിലെ ഫെഡറൽ, സിഎസ്ബി, ധനലക്ഷ്മി, സൗത്ത് ഇന്ത്യൻ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കുകളിലേക്കുള്ള നിക്ഷേപങ്ങളിലൂടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ പോർട്ട്‌ഫോളിയോ മൂല്യം 2021ലെ ₹932 കോടിയിൽ നിന്ന് 2026 മാർച്ചോടെ ₹2,559.79 കോടിയായി ഉയർന്നു. ഏകദേശം 174% വളർച്ചയോടെ 2.74 ഇരട്ടിയായി. ഫെഡറൽ ബാങ്ക് ഓഹരിവില 77ൽ നിന്ന് 295 രൂപയിലേക്കുള്ള കുതിച്ചുചാട്ടമാണ് പ്രധാന ഘടകം.

കേരളം ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കുകളിലെ നിക്ഷേപത്തിലൂടെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്ക് വന്‍ നേട്ടം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അദ്ദേഹം കേരളത്തിലെ വിവിധ ലിസ്റ്റഡ് ബാങ്കുകളില്‍ നടത്തിയ നിക്ഷേപത്തിന്റെ മൂല്യം ഏകദേശം 243 ശതമാനത്തോളം വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2021 മാര്‍ച്ചില്‍ ഈ ബാങ്കുകളിലായുള്ള അദ്ദേഹത്തിന്റെ ആകെ നിക്ഷേപ മൂല്യം 862 കോടി രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഓഹരികളുടെ മൂല്യം 2,955 കോടി രൂപയായി ഉയര്‍ന്നു. അതായത് വെറും അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപ മൂല്യം ഏകദേശം 3.43 ഇരട്ടിയായി വര്‍ധിച്ചു.

നേട്ടത്തില്‍ മുന്നില്‍ ഫെഡറല്‍ ബാങ്ക്

യൂസഫലിയുടെ നിക്ഷേപങ്ങളില്‍ ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായത് ഫെഡറല്‍ ബാങ്കിലാണ്. 2021 മാര്‍ച്ചില്‍ 588 കോടി രൂപയായിരുന്ന നിക്ഷേപ മൂല്യം ഇപ്പോള്‍ 2,252 കോടി രൂപയായി ഉയര്‍ന്നു. ഓഹരി പങ്കാളിത്തം 3.95 ശതമാനത്തില്‍ നിന്ന് 3.14 ശതമാനമായി കുറഞ്ഞെങ്കിലും മൂല്യത്തില്‍ വലിയ വര്‍ധനയാണുണ്ടായത്. അദ്ദേഹം 2021 ഡിസംബർ പാദത്തിൽ ഫെഡറൽ ബാങ്കിന്റെ 24 ലക്ഷം ഓഹരികൾ വിറ്റിരുന്നു, എന്നാൽ 2025 മാർച്ച് പാദത്തിൽ 13.7 ലക്ഷം ഓഹരികൾ തിരികെ വാങ്ങി.ഫെഡറൽ ബാങ്കിന്റെ ഓഹരി വില 77 രൂപയിൽ നിന്ന് 295 രൂപയിലേക്ക് എത്തിയത് എം.എ. യൂസഫലിയുടെ ആകെ നിക്ഷേപ മൂല്യത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പോർട്ട്‌ഫോളിയോയിലെ ഏറ്റവും വലിയ ഷെയർ വാല്യൂ ഫെഡറൽ ബാങ്കിന്റേതാണ്.

തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബാങ്കില്‍ 2021 മാര്‍ച്ചില്‍ 87 കോടി രൂപയായിരുന്ന നിക്ഷേപം ഇപ്പോള്‍ 142 കോടി രൂപയിലെത്തി. 2021 മാര്‍ച്ചില്‍ 2.17 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്നത് ഇപ്പോള്‍ 2.06 ശതമാനമായി കുറഞ്ഞു. 2025 ഡിസംബര്‍ പാദത്തില്‍ സി.എസ്.ബി ബാങ്കിന്റെ 1,74,705 ഓഹരികള്‍ വിറ്റിരുന്നു. 236 രൂപയില്‍ നിന്ന് 395 രൂപയിലേക്കാണ് സിഎസ്ബി ബാങ്കിന്റെ ഓഹരി വില ഉയര്‍ന്നത്.

ധനലക്ഷ്മി ബാങ്കിലെ നിക്ഷേപ മൂല്യം 19 കോടിയില്‍ നിന്ന് 55 കോടി രൂപയായി വര്‍ധിച്ചു. ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ളതും ധനലക്ഷ്മി ബാങ്കിലാണ്. ധനലക്ഷ്മി ബാങ്കില്‍ തന്റെ ഓഹരി പങ്കാളിത്തം 5 ശതമാനമായി നിലനിര്‍ത്തുന്നതിനായി, 2024-ലെ റൈറ്റ്സ് ഇഷ്യൂ അദ്ദേഹം പൂര്‍ണ്ണമായും സബ്സ്‌ക്രൈബ് ചെയ്തിരുന്നു. ധനലക്ഷ്മി ബാങ്ക് ഓഹരി വില ഇക്കാലയളവില്‍ 11.56 രൂപയില്‍ നിന്ന് 27.83 രൂപയിലെത്തി.

2021 മാര്‍ച്ചില്‍ 75 കോടി രൂപയായിരുന്നു സൗത്ത് ഇന്ത്യന്‍ ബാങ്കിലെ നിക്ഷേപ മൂല്യം. പുതിയ കണക്കുകള്‍ പ്രകാരം ഇത് 450 കോടി രൂപയാണ്. ബാങ്കില്‍ 4.3 ശതമാനം ഓഹരി പങ്കാളിത്തമാണ് അദ്ദേഹത്തിനുള്ളത്. ശതമാനക്കണക്കിൽ നോക്കിയാൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരി വിലയിലാണ് ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായത് (ഏകദേശം 5 മടങ്ങ് വർധന). 7.99 രൂപയില്‍ നിന്ന് ഓഹരി വില 39.66 രൂപയിലെത്തി. തന്റെ ഓഹരി പങ്കാളിത്തം നിലനിർത്തുന്നതിനായി 2024-ലെ റൈറ്റ്‌സ് ഇഷ്യൂ പൂർണ്ണമായും സബ്‌സ്‌ക്രൈബ് ചെയ്‌തിരുന്നെങ്കിലും, 2025 ഡിസംബർ പാദത്തിൽ അദ്ദേഹം 3 ലക്ഷം ഓഹരികൾ വിറ്റിരുന്നു.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2023 നവംബറിലാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ലിസ്റ്റ് ചെയ്യുന്നതിന് മുന്‍പായി, രണ്ട് ഘട്ടങ്ങളിലായി (2018 സെപ്റ്റംബറിലും 2021 മാര്‍ച്ചിലും) 94 കോടി രൂപ നിക്ഷേപിച്ച് അദ്ദേഹം 4.99 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ ലിസ്റ്റിംഗിന് തൊട്ടുപിന്നാലെ 7,05,000 ഓഹരികള്‍ കൂടി അദ്ദേഹം വാങ്ങി. നിലവില്‍ ബാങ്കില്‍ 4.48 ശതമാനം ഓഹരി പങ്കാളിത്തമുള്ള അദ്ദേഹത്തിന്റെ നിക്ഷേപ മൂല്യം 86 കോടി രൂപയാണ്. 2021 മാര്‍ച്ചില്‍ ഇത് 94 കോടിരൂപയായിരുന്നു. അതായത് ഇസാഫ് ബാങ്കിലെ നിക്ഷേപം യൂസഫലിക്ക് 40 ശതമാനത്തോളം നഷ്ടമുണ്ടാക്കി.

കൂടുതല്‍ നിക്ഷേപത്തിന് അവസരമൊരുങ്ങുന്നു

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് സ്‌കീമിന് കീഴില്‍ എന്‍ആര്‍ഐകള്‍ ഉള്‍പ്പെടെയുള്ള വിദേശ നിക്ഷേപകര്‍ക്കുള്ള വ്യക്തിഗത നിക്ഷേപ പരിധി 5%-ല്‍ നിന്ന് 10% ആയി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ എം.എ യൂസഫലി ഉള്‍പ്പെടെയുള്ള വിദേശ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ നിക്ഷേപം നടത്താന്‍ അവസരമൊരുങ്ങിയിട്ടുണ്ട്.

എയര്‍പോര്‍ട്ടുകളിലും നിക്ഷേപം

കേരളത്തിലെ പ്രമുഖ ബാങ്കുകള്‍ കൂടാതെ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (CIAL), കണ്ണൂര്‍ വിമാനത്താവളം (KIAL) എന്നിവയിലും യൂസഫലിക്ക് നിക്ഷേപമുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയാണ് യൂസഫലി. സിയാലിലെ ഓഹരി പങ്കാളിത്തം മുന്‍വര്‍ഷത്തെ 9.13 ശതമാനത്തില്‍ നിന്ന് 12.13 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 2024 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് എം.എ യൂസഫലിക്ക് 8.59 ശതമാനം ഓഹരികളുണ്ട്.

***ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപമുള്ള ഓഹരികളുടെ വിവരങ്ങള്‍ മാത്രമാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ലഭിക്കുക. അതിനാല്‍ ഒരു ശതമാനത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ എം.എ യൂസഫലിക്കുണ്ടോ എന്നത് വ്യക്തമല്ല.

Kerala bank stocks delivered a windfall for M. A. Yusuff Ali, with his investment value surging 240% in five years to reach ₹2,955 crore.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT