Business Kerala

കൈനിറയെ പ്രഖ്യാപനങ്ങള്‍, മനംനിറയെ ക്ഷേമം; വോട്ടുറപ്പിക്കാന്‍ 'ബാലഗോപാല്‍ മാജിക്' ബജറ്റ്

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍, സാധാരണക്കാരായ തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കായി വന്‍ ആനുകൂല്യങ്ങളാണ് ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്

Dhanam News Desk

തിരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടക്കാനിരിക്കെ സര്‍വ്വ മേഖലകളെയും തലോടിക്കൊണ്ട് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍, സാധാരണക്കാരായ തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കായി വന്‍ ആനുകൂല്യങ്ങളാണ് ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്. വയോജനങ്ങള്‍ക്കായി പ്രത്യേക 'എല്‍ഡേര്‍ലി ബജറ്റ്' (Elderly Budget) അവതരിപ്പിച്ചുകൊണ്ട് കേരളം രാജ്യത്തിന് പുതിയൊരു മാതൃകയും മുന്നോട്ട് വെച്ചു.

ക്ഷേമ പെന്‍ഷനുകള്‍ക്കായി 14,500 കോടി

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ മുടങ്ങില്ലെന്ന ഉറപ്പാണ് ബജറ്റിന്റെ ഹൈലൈറ്റ്. ക്ഷേമ പെന്‍ഷനായി 14,500 കോടി രൂപ വകയിരുത്തി. സ്ത്രീ സുരക്ഷാ പെന്‍ഷനായി 3,820 കോടി രൂപ അനുവദിച്ചു.

സാധാരണക്കാരായ കരാര്‍/താല്‍കാലിക ജീവനക്കാരുടെ വേതനത്തില്‍ കാര്യമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് 1000 രൂപ വര്‍ധിപ്പിച്ചു. അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപ വര്‍ധിപ്പിച്ചു. ആശ വര്‍ക്കര്‍മാര്‍ക്ക് 1000 രൂപ വര്‍ധിപ്പിച്ചു. പ്രീപൈമറി അധ്യാപകര്‍ക്ക് 1000 രൂപ വര്‍ധിപ്പിച്ചു. സാക്ഷരതാ പ്രേരക്മാര്‍ 1000 രൂപ വര്‍ധിപ്പിച്ചു. സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ദിവസ വേതനത്തില്‍ 25 രൂപയുടെ വര്‍ധന വരുത്തി.

അസംഘടിത മേഖലയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി വിപുലമായ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ചു. ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍, ലോട്ടറി തൊഴിലാളികള്‍ എന്നിവര്‍ക്ക് അപകട/ലൈഫ് ഇന്‍ഷുറന്‍സ് ഉറപ്പാക്കും. കൂടാതെ പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കുമായി മെഡിസെപ് (MEDISEP) മാതൃകയില്‍ ഇന്‍ഷുറന്‍സ് നടപ്പിലാക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍

സര്‍ക്കാര്‍ ജീവനക്കാരുടെ എതിര്‍പ്പ് തണുപ്പിക്കാന്‍ നിര്‍ണായക പ്രഖ്യാപനങ്ങളാണ് മന്ത്രി നടത്തിയത്.

ശമ്പള പരിഷ്‌കരണണത്തിനായി 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷനെ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കുടിശികയുള്ള എല്ലാ ഡി.എ/ഡി.ആര്‍ ഗഡുക്കളും നല്‍കാന്‍ തീരുമാനിച്ചു. ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പവും ബാക്കിയുള്ളവ മാര്‍ച്ച് മാസത്തിലും നല്‍കും. കുടിശിക ഘട്ടംഘട്ടമായി തീര്‍ക്കാന്‍ തുക വകയിരുത്തി.

പങ്കാളിത്ത പെന്‍ഷന് (NPS) പകരം 'അഷ്വേര്‍ഡ് പെന്‍ഷന്‍' പദ്ധതി വരുന്നു. അവസാന ശമ്പളത്തിന്റെ 50% പെന്‍ഷനായി ഉറപ്പാക്കുന്ന ഈ പദ്ധതി ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിലേക്ക് മാറാന്‍ ജീവനക്കാര്‍ക്ക് ഓപ്ഷന്‍ ഉണ്ടായിരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT