സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടം തുടരുന്നതിനിടെ സെപ്റ്റംബർ 11-ന് 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 240 രൂപയും പവന് 1,920 രൂപയും ഇടിഞ്ഞ് യഥാക്രമം 14,015 രൂപയും 1,12,120 രൂപയുമായി. 18, 14, 9 കാരറ്റ് സ്വർണങ്ങളിലും വെള്ളിയിലും വില ഇടിവ് രേഖപ്പെടുത്തി. ക്രൂഡ് ഓയിൽ വിലക്കയറ്റം, ഡോളർ ശക്തി, യു.എസ് പലിശനിരക്ക് വർധന പ്രതീക്ഷ എന്നിവയാണ് പ്രധാന കാരണങ്ങൾ.
സംസ്ഥാനത്ത് സ്വർണ വിലയിൽ കനത്ത ചാഞ്ചാട്ടം തുടരുന്നു. ഇന്നലത്തെ (സെപ്റ്റംബർ 10) വ്യാപാരത്തിൽ മുന്നേറ്റം രേഖപ്പെടുത്തിയ സ്വർണത്തിൽ ഇന്ന് (സെപ്റ്റംബർ 11) വൻ ഇടിവ് കുറിച്ചു. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് ഇന്ന് 240 രൂപ കുറഞ്ഞ് പുതുക്കിയ വില 14,015 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 1,920 രൂപ താഴ്ന്ന് വെള്ളിയാഴ്ചത്തെ വിപണി വില 1,12,120 രൂപയായി.
അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 195 രൂപ കുറഞ്ഞ് പുതുക്കിയ വില 11,515 രൂപയായി രേഖപ്പെടുത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്കായി ഏറെ ഡിമാൻഡ് ഉള്ള 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 150 രൂപ താഴ്ന്ന് ഇന്നത്തെ വില 8,970 രൂപയിലേക്ക് എത്തിച്ചേർന്നു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 95 രൂപ ഇടിഞ്ഞ് പുതിയ വില 5,785 രൂപയായി.
സമാനമായി വെള്ളിയുടെ നിരക്കിലും ഇന്ന് ഇടിവ് നേരിട്ടു. ഒരു ഗ്രാം വെള്ളിയുടെ വില 5 രൂപ താഴ്ന്ന് ഇന്നത്തെ വിപണി വില 245 രൂപയായി. ആനുപാതികമായി 10 ഗ്രാം വെള്ളിക്ക് 2,450 രൂപയും 100 ഗ്രാം വെള്ളിയുടെ നിരക്ക് 24,500 രൂപയായും ഒരു കിലോഗ്രാം വെള്ളിക്ക് 2,45,000 രൂപയായും കുറിച്ചു.
ആഗോള തലത്തിൽ ഉയർന്നുവന്ന വിവിധ പ്രതികൂല ഘടകങ്ങളെ തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ ഇന്ന് ഒന്നര ശതമാനത്തോളം ഇടിവ് നേരിട്ടതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണാനാകുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില 110 ഡോളർ നിലവാരത്തിലേക്ക് മുന്നേറിയതോടെ പണപ്പെരുപ്പം വരുതിയിലാക്കാൻ കേന്ദ്ര ബാങ്കുകൾ, പ്രത്യേകിച്ചും യു.എസിൽ പലിശ നിരക്ക് വർധിപ്പിച്ചേക്കും എന്ന നിഗമനം ശക്തമായി.
കൂടാതെ ഡോളറിന്റെ വിനിമയ മൂല്യം ശക്തിപ്പെട്ടതും അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളുടെ ആദായനേട്ടം (Yield) ഉയർന്നതും സ്വർണത്തിലുള്ള നിക്ഷേപ സാധ്യകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് വില ഇടിയാനുള്ള മുഖ്യ കാരണങ്ങൾ.
വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കിൽ വൻ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,21,423 രൂപയെങ്കിലും നൽകിയാലാണ് 22 കാരറ്റിന്റെ ഒരു പവൻ സ്വർണാഭരണം ഇന്ന് രാവിലെ വാങ്ങാൻ കഴിയുക. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരാമെന്നതും ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine