Business Kerala

അന്താരാഷ്ട്ര വിപണിയില്‍ ഇടിവ്, സ്വര്‍ണ വില ഉച്ചക്ക് ശേഷം കുറഞ്ഞു; വിലയുടെ ചാഞ്ചാട്ടത്തിന് പിന്നിലെന്ത്?

ഫെഡ് റിസർവ് പലിശ നിരക്കുകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരാനുണ്ടെന്ന സൂചനകൾ വിപണിയിൽ ചെറിയ സമ്മർദ്ദം ചെലുത്തുന്നു

Dhanam News Desk

സ്വര്‍ണ വിലയില്‍ ഉച്ചക്ക് ശേഷം മാറ്റം. ഗ്രാം വില 45 രൂപ കുറഞ്ഞ് 11,365 രൂപയും പവന്‍ വില 360 രൂപ കുറഞ്ഞ് 90,920 രൂപയുമായി. രാവിലെ പവന് 160 രൂപ കൂടിയിരുന്നു. ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,350 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,280 രൂപയും ഒമ്പത് കാരറ്റിന് 20 രൂപ കുറഞ്ഞ് 4,700 രൂപയുമാണ് ഉച്ചക്ക് ശേഷമുളള വില. വെള്ളി വില മാറ്റമില്ലാതെ 161 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ചാഞ്ചാടി വില

ആഗോള വിപണിയില്‍ ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിൽ സ്വർണ വില നേരിയ ഇടിവ് രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. നിലവിൽ ഒരു ട്രോയ് ഔൺസ് സ്വർണ്ണത്തിന് ഏകദേശം 4,045 ഡോളറാണ് വില.

മിശ്രിത സ്വഭാവത്തിലുള്ള യുഎസ് സാമ്പത്തിക ഡാറ്റയുടെ ഫലങ്ങളെ തുടർന്ന് നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതാണ് വിലയിടിവിലെ പ്രധാന കാരണം. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരാനുണ്ടെന്ന സൂചനകൾ വിപണിയിൽ ചെറിയ സമ്മർദ്ദം ചെലുത്തുന്നു. മൊത്തത്തിലുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വം കാരണം സ്വർണ്ണം അതിന്റെ സുരക്ഷിത നിക്ഷേപ പദവി നിലനിർത്തുന്നുണ്ടെങ്കിലും, വിപണി വൈകുന്നേരത്തെ യുഎസ് സാമ്പത്തിക റിപ്പോർട്ടുകൾക്കായി ശ്രദ്ധയോടെ കാത്തിരിക്കുകയാണ്.

ഒരു പവന് നല്‍കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90,920 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 98,383 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുന്നത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Kerala gold price update noon 21 November 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT