Business Kerala

'ഗൾഫില്ലെങ്കിൽ കേരളം മറ്റൊരു ബംഗാളായി മാറും'

Dhanam News Desk

ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന മലയാളികളുടെ പണമില്ലെങ്കിൽ കേരളവും ബംഗാളും തമ്മിൽ വലിയ അന്തരമില്ലെന്ന് കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും കാർഷിക സംരംഭകനുമായ റോഷന്‍ കൈനടി അഭിപ്രായപ്പെട്ടു.

കേരളത്തിന് ഇനി വിദേശങ്ങളില്‍ വലിയ സാധ്യത കാണാനില്ല. ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും ഓസ്‌ട്രേലിയയുമൊന്നും കുടിയേറ്റക്കാരായ ജോലിക്കാരെ ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന ് അദ്ദഹം ചൂണ്ടിക്കാട്ടി.

ജോലിക്കായി പുറത്തു പോകാനുള്ള മലയാളികളുടെ സാധ്യത ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇവിടെത്തന്നെ തൊഴിലവസരങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിന് വ്യവസായം വളരണം.

കേവലം പത്തു ശതമാനം തൊഴിലാളികളുടെ സമരം മൂലം, നല്ലരീതിയിൽ പ്രവർത്തിക്കുന്ന സിന്തൈറ്റ്

എന്ന കമ്പനി ഇവിടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് തമിഴ്‌നാട്ടിലേക്ക് പോകാനുള്ള പദ്ധതിയിലാണ്. അതോടെ ഇല്ലാതാകുന്നത് 90 ശതമാനം തൊഴിലാളികളുടെ ജോലിയാണെന്ന് റോഷൻ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിനും വ്യവസായം നിലനിന്നു പോകണമെന്ന ആഗ്രഹമില്ലെങ്കില്‍ കേരളം മറ്റൊരു ബംഗാളായി മാറും. ഗള്‍ഫ് മാത്രമാണ് ബംഗാളില്‍ നിന്ന് ഇപ്പോള്‍ കേരളത്തെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വ്യവസായം കേരളത്തിന് ആവശ്യമാണ് എന്ന സന്ദേശം പരക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മികച്ച വ്യവസായികളെ ആദരിക്കാന്‍ തയ്യാറാകണമെന്ന് കേരള സ്‌റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെഎസ്എസ്‌ഐഎ) പ്രസിഡന്റ് ദാമോദര്‍ അവന്നൂര്‍ പറഞ്ഞു. ഭരണകര്‍ത്താക്കളും മേലേതട്ടിലുള്ള ഉദ്യോഗസ്ഥരും വ്യവസായ സൗഹൃദ നിലപാട് എടുക്കുമ്പോള്‍, നിയമം അറിയാത്ത പഞ്ചായത്ത് സെക്രട്ടറി മുതലുള്ളവര്‍ വ്യവസായികളെ ബുദ്ധിമുട്ടിലാക്കാൻ മുന്നില്‍ നില്‍ക്കുന്നു. ഫയലുകള്‍ എളുപ്പത്തില്‍ നീങ്ങുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സര്‍ക്കാരിനെ കുറിച്ച് നല്ല പ്രതീക്ഷയും അഭിപ്രായവുമാണ് ഇതുവരെ ഉണ്ടായത്. എന്നാല്‍ സിന്തൈറ്റിലെ പ്രശ്‌നം കാര്യങ്ങളാകെ തകിടം മറിച്ചെന്നാണ് പോപീസ് കിഡ്‌സ് വെയര്‍ മാനേജിംഗ് ഡയറക്ടർ

ഷാജു തോമസ് പറയുന്നത്. കേരളത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നത് തിരിച്ചടിയാകുമോ എന്ന ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദഗ്ധരായ തൊഴിലാളികളെ സൃഷ്ടിക്കുന്നതിനുള്ള നടപടിയാണ് സര്‍ക്കാരില്‍നിന്ന് ഉണ്ടാകേണ്ടത്. തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കുകയും കേരളത്തിനകത്തെ വ്യവസായ ശാലകളില്‍ അവര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുകയും വേണമെന്നാണ് ഷാജു തോമസിന്റെ അഭിപ്രായം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT