Image by Canva 
Business Kerala

സ്വര്‍ണത്തിനും വെള്ളിക്കും വന്‍ വീഴ്ച, കുതിപ്പിന്റെ കാലം അവസാനിച്ചോ? ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ

കെവിന്‍ വാര്‍ഷ് മുതല്‍ സി.എം.ഇ മാര്‍ജിന്‍ വര്‍ധന വരെ, സ്വര്‍ണ വിലയെ ബാധിച്ച ഘടകങ്ങള്‍ പലത്‌

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 830 രൂപ കുറഞ്ഞ്‌ 13,890 രൂപയിലെത്തി. പവന്‍ വില 6,640 രൂപ താഴ്ന്ന് 1,11,120 രൂപയുമായി. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തുടര്‍ച്ചയായ ഇടിവിലാണ് സ്വര്‍ണം. ജനുവരി 29ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയും രേഖപ്പെടുത്തയ ശേഷമാണ് സ്വര്‍ണത്തിന്റെ തിരിച്ചിറക്കം. അഞ്ച് ദിവസത്തിനിടെ പവന്‍ വിലയിലുണ്ടായത് 20,040 രൂപയുടെ കുറവാണ്.

ചെറുകാരറ്റ് സ്വര്‍ണത്തിന്റെ വിലയും ആനുപാതികമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്ന് 18 കാരറ്റിന് 680 രൂപ കുറഞ്ഞ് ഗ്രാമിന് 11,415 രൂപയായി. 14 കാരറ്റിന് 525 രൂപ താഴ്ന്ന് 8,890 രൂപയും ഒമ്പത് കാരറ്റിന് 340 രൂപ കുറഞ്ഞ് 5,730 രൂപയുമായി.

വെള്ളി വിലയും വലിയ ഇടിവാണ്‌ രേഖപ്പെടുത്തുന്നത്. ഗ്രാമിന് ഒറ്റയടിക്ക് 50 രൂപ കുറഞ്ഞ് 300 രൂപയിലെത്തി.

എം.സി.എക്‌സില്‍ ഏപ്രില്‍ മാസത്തെ സ്വര്‍ണ ഫ്യൂച്ചറുകള്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ 2 ശതമാനത്തിലധികം ഇടിഞ്ഞ് 10 ഗ്രാമിന് ഏകദേശം 1,45,000 രൂപ എന്ന നിലവാരത്തിലെത്തി.

മാര്‍ച്ച് വെള്ളി കരാറുകള്‍ 3 ശതമാനത്തിലധികം ഇടിഞ്ഞ് കിലോയ്ക്ക് 2,57,594 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം.

വിലയിടിവിന് കാരണം

രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് (Spot gold) രാവിലെ 4 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് 1 ശതമാനം വരെ വീണ്ടെടുപ്പ് നടത്തി. അതേസമയം, സ്‌പോട്ട് സില്‍വര്‍ (Spot silver) ഒരു ഘട്ടത്തില്‍ 12 ശതമാനത്തോളം ഇടിഞ്ഞു., പിന്നീട് 8 ശതമാനത്തിലധികം ഉയര്‍ന്ന് 84.140 ഡോളര്‍ എന്ന നിലവാരത്തിലേക്ക് തിരിച്ചെത്തി.

യുഎസ് ഡോളറിന്റെ ശക്തമായ തിരിച്ചുവരവ്, ആഗോള വിപണിയിലുണ്ടായ തളര്‍ച്ച, പണപ്പെരുപ്പത്തിനെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തിയായി അറിയപ്പെടുന്ന കെവിന്‍ വാര്‍ഷിനെ (Kevin Warsh) അടുത്ത ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി ട്രംപ് ഭരണകൂടം നാമനിര്‍ദ്ദേശം ചെയ്തത് എന്നിവയാണ് വിപണിയിലെ ഈ വന്‍ വിറ്റഴിക്കലിന് (sell-off) കാരണമായത്.

കെവിന്‍ വാര്‍ഷിനെ ഒരു 'ഇന്‍ഫ്‌ലേഷന്‍ ഹോക്ക്' (Inflation Hawk) എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിളിക്കുന്നത്. പണപ്പെരുപ്പം (Inflation) നിയന്ത്രിക്കാന്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നതിനെ അനുകൂലിക്കുന്ന വ്യക്തികളെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്.

വിലയേറിയ ലോഹങ്ങളുടെ മാര്‍ജിന്‍ സിഎംഇ (CME) വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ തളര്‍ച്ച കണക്കിലെടുത്ത് നിക്ഷേപകരും വ്യാപാരികളും ലാഭമെടുപ്പ് നടത്തിയതും സ്വര്‍ണ വിലയെ തളര്‍ത്തി.

ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്

വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായുണ്ടായ വലിയ വിലയിടിവ്. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഇന്ന് അഞ്ച് ശതമാനം പണിക്കൂലിയും മറ്റ് നികുതികളും ചേര്‍ത്ത് 1,33,711 രൂപ നല്‍കണം. ജനുവരി 29ന് സ്വര്‍ണം വാങ്ങിയവര്‍ക്ക് നല്‍കേണ്ടി വന്നത് 1,48,920 രൂപ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT