Business Kerala

ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ₹1,750 കോടി രൂപ കൂടി നിക്ഷേപിച്ച് കെകെആര്‍, മൊത്തം നിക്ഷേപം ₹5,100 കോടി

നിലവില്‍ ആശുപത്രിയുടെ ഏകദേശം 75% ഓഹരികളും കെകെആറിന്റെ കൈവശമാണെന്നാണ് സൂചന

Dhanam News Desk

ദക്ഷിണേന്ത്യന്‍ ആരോഗ്യരംഗത്ത് ശക്തമായ സാന്നിധ്യം ലക്ഷ്യമിട്ട് കെകെആര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിക്ഷേപം 5,100 കോടിയായി ഉയര്‍ത്തി. കേരളം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലായി ഒമ്പത് ആശുപത്രികളുമായി 3,000 ബെഡുകളിലേക്ക് വ്യാപിക്കുന്ന ഗ്രൂപ്പ് ഈ സാമ്പത്തിക വര്‍ഷം 2,500 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു. മാക്‌സ് ഹെല്‍ത്ത്, ജെബി കെമിക്കല്‍സ്, ജിയോ പ്ലാറ്റ്ഫോംസ് തുടങ്ങിയ നിക്ഷേപ പരിചയവും കെകെആറിന് പിന്തുണയാകുന്നു.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ (BMH) വിപുലീകരണം ലക്ഷ്യമിട്ട് ആഗോള നിക്ഷേപ സ്ഥാപനമായ കെകെആര്‍ (KKR) 1,750 കോടി രൂപ കൂടി നിക്ഷേപിച്ചു. റൈറ്റ്സ് ഇഷ്യൂ വഴിയാണ് ഈ തുക കൈമാറിയതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ (MCA) സമര്‍പ്പിച്ച രേഖകള്‍ പ്രകാരം, 2024 ജൂലൈയില്‍ ആദ്യമായി ഓഹരികള്‍ സ്വന്തമാക്കിയതിന് ശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ കെകെആര്‍ ബേബി മെമ്മോറിയലില്‍ നടത്തിയ ആകെ നിക്ഷേപം 5,100 കോടി രൂപ കടന്നു. നിലവില്‍ ആശുപത്രിയുടെ ഏകദേശം 75% ഓഹരികളും കെകെആറിന്റെ കൈവശമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ബേബി മെമ്മോറിയല്‍ ഗ്രൂപ്പിനു കീഴില്‍ അഞ്ച് ആശുപത്രികളാണ് ഉള്ളത്. 50 ഓളം സെപ്ഷ്യാലിറ്റി വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. 1,800ലധികം കിടക്കകളാണ് ഈ ആശുപത്രികളിലുള്ളത്.

വിപുലീകരണത്തിന്റെ ഭാഗം

ദക്ഷിണേന്ത്യയില്‍ ഒരു ഹോസ്പിറ്റല്‍ ശൃംഖല കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി 2024 ജൂലൈയില്‍ 2,100 കോടി രൂപയാണ് കെകെആര്‍ ആദ്യം നിക്ഷേപിച്ചത്. പിന്നീട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 1,261 കോടി രൂപ കൂടി നിക്ഷേപിച്ചു. ഡോ. കെ.ജി. അലക്‌സാണ്ടര്‍ സ്ഥാപിച്ച ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിനെ കേരളത്തിനകത്തും പുറത്തും വിപുലീകരിക്കാനുള്ള ഒരു അടിത്തറയായാണ് കെകെആര്‍ ഉപയോഗിക്കുന്നത്.

ഈ നിക്ഷേപം ഉപയോഗിച്ച് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ വന്‍ വിപുലീകരണവും ഏറ്റെടുക്കലുകളുമാണ് നടത്തുന്നത്. അടുത്തിടെ, പത്മശ്രീ ജേതാവായ കാര്‍ഡിയോളജിസ്റ്റ് ഗോപിചന്ദ് മന്നം സ്ഥാപിച്ച ഹൈദരാബാദ് ആസ്ഥാനമായുള്ള 'സ്റ്റാര്‍ ഹോസ്പിറ്റല്‍സി'ന്റെ ഭൂരിഭാഗം ഓഹരികളും ബേബി മെമ്മോറിയല്‍ സ്വന്തമാക്കിയിരുന്നു. ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയറിനെ പിന്നിലാക്കിയാണ് ഈ കരാര്‍ ഉറപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേരളത്തിലെ മെയ്ത്ര (Meitra) ഹോസ്പിറ്റലും ഇവര്‍ ഏറ്റെടുത്തിരുന്നു.

നിലവില്‍ കേരളം, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി ഒമ്പത് ആശുപത്രികള്‍ ഈ ഗ്രൂപ്പിന് കീഴിലുണ്ട്. ഇതില്‍ ആറെണ്ണം കേരളത്തിലും, ഒന്ന് തമിഴ്‌നാട്ടിലും, രണ്ടെണ്ണം തെലങ്കാനയിലുമാണ് (സ്റ്റാര്‍ ഹോസ്പിറ്റല്‍സ് വഴി). ഇതോടെ ആകെ ബെഡ് കപ്പാസിറ്റി 3,000 ആയി ഉയരും. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 2,500 കോടി രൂപയുടെ വരുമാനമാണ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.

ഏറ്റെടുക്കലുകള്‍ പലത്‌

ചെറിയ ആശുപത്രി ശൃംഖലകളെ വലിയ പ്രാദേശിക സ്ഥാപനങ്ങളായി വളര്‍ത്തുന്നതില്‍ കെകെആറിന് മുന്‍പരിചയമുണ്ട്. 2018-ല്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മാക്‌സ് ഹെല്‍ത്ത് കെയറിലും റേഡിയന്റ് ലൈഫ് കെയറിലും നിക്ഷേപം നടത്തുകയും, അവയെ ലയിപ്പിച്ച് വലിയ വളര്‍ച്ചയിലേക്ക് എത്തിച്ച ശേഷം വന്‍ ലാഭത്തോടെ ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്ത ചരിത്രം അവര്‍ക്കുണ്ട്.

2020ല്‍ ഇന്ത്യയിലെ പ്രമുഖ ഫാര്‍മ കമ്പനിയായ ജെബി കെമിക്കല്‍സിന്റെ ഭൂരിഭാഗം ഓഹരികളും കെകെആര്‍ സ്വന്തമാക്കി. മരുന്നുകളുടെ ഉല്‍പ്പാദനത്തിലും വിതരണത്തിലും കമ്പനിയെ കൂടുതല്‍ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കാന്‍ ഈ നിക്ഷേപം സഹായിച്ചു.

ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോമായ ഹെല്‍ത്ത്കാര്‍ട്ടിലും കെകെആര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. പോഷകാഹാര ഉല്‍പ്പന്നങ്ങള്‍, സപ്ലിമെന്റുകള്‍ എന്നിവയുടെ വിപണനത്തില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഇത് വലിയ പിന്തുണ നല്‍കി.

മറ്റ് മേഖലകളിലും നിക്ഷേപം

ആരോഗ്യരംഗത്ത് മാത്രമല്ല, ഇന്ത്യയിലെ മറ്റ് പ്രധാന മേഖലകളിലും കെകെആറിന് നിക്ഷേപമുണ്ട്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള ജിയോ പ്ലാറ്റ്ഫോംസ് (Jio Platforms), റിലയന്‍സ് റീറ്റൈയ്ല്‍ (Reliance Retail) എന്നിവയില്‍ കെകെആര്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ അഡ്വാന്‍സ്ഡ് ഇന്‍ഫോ സര്‍വീസസിലും (VVDN Technologies) ഇവര്‍ക്ക് പങ്കാളിത്തമുണ്ട്.

KKR deepens its bet on Baby Memorial Hospital with a fresh ₹1,750 crore infusion, pushing total investment to ₹5,100 crore.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT