Business Kerala

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റ ലാഭത്തില്‍ 35.20% വളര്‍ച്ച, വരുമാനവും ഉയര്‍ന്നു

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3,500 പുതിയ ജീവനക്കാരെ നിയമിക്കും

Dhanam News Desk

പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിലൊന്നായ (എന്‍.ബി.എഫ്.സി) മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് 2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ച, ലാഭവിഹിതം, കൈകാര്യം ചെയ്യുന്ന ആസ്തികള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന മേഖലകളിലും മികച്ച വളര്‍ച്ച കൈവരിച്ചു. കമ്പനിയുടെ വരുമാനം തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ 544 കോടി രൂപയില്‍ നിന്ന് 23.4 ശതമാനം വളര്‍ച്ചയോടെ 672 കോടി രൂപയില്‍ എത്തി.

ഇക്കാലയളവില്‍ ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ 81.77 കോടിയെ അപേക്ഷിച്ച് 35.20 ശതമാനം വളര്‍ച്ചയോടെ 110.56 കോടി രൂപയുമായി. 2020 സാമ്പത്തിക വര്‍ഷം 1.34 ശതമാനമായിരുന്ന നിഷ്‌ക്രിയ ആസ്തി 2024 സാമ്പത്തിക വര്‍ഷം 0.72 ശതമാനമായി കുറച്ച് കമ്പനിയുടെ ആസ്തി നിലവാരത്തില്‍ മികച്ച പ്രകടനം നിലനിര്‍ത്തി. കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷങ്ങളില്‍ 3 ലെവല്‍ അപ്‌ഗ്രേഡ് ചെയ്ത് കമ്പനിക്ക് എ-സ്റ്റേബിള്‍ റേറ്റിംഗും ഉണ്ട്.

ലക്ഷ്യത്തിലേക്ക്

എല്ലാ പ്രധാന മേഖലകളിലും ഇരട്ട അക്ക വളര്‍ച്ചയോടെ മികച്ച വളര്‍ച്ച കൈവരിച്ചതില്‍ സന്തോഷമുണ്ടെന്നും മികച്ച സ്വര്‍ണ്ണ വായ്പ സേവനങ്ങള്‍ക്കൊപ്പം ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന വായ്പ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

2027ഓടെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 7,500 കോടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ വിപണികളില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3,500 പുതിയ ജീവനക്കാരെ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നതായി മുത്തൂറ്റ് മിനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ഇ മത്തായി പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പുതിയ 61 ശാഖകള്‍ തുറന്ന കമ്പനി 2 ലക്ഷം പുതിയ ഉപഭോക്താക്കളെയും നേടി. നിലവില്‍ രാജ്യത്തെമ്പാടുമായി 902 ശാഖകളുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT