Byju Raveendran 
Business Kerala

ബൈജൂസിന് ആശ്വാസം, ഓഹരി മൂലധനം ഉയര്‍ത്താനുള്ള യോഗത്തിന് സ്‌റ്റേ ഇല്ല

ബൈജൂസിന്റെ ഓതറൈസ്ഡ് ക്യാപിറ്റല്‍ ഉയര്‍ത്താനായി നിക്ഷേപകരുടെ വോട്ട് തേടാനുള്ള യോഗം നാളെയാണ്

Dhanam News Desk

എഡ്യുടെക് സ്ഥാപനമായ ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് നാളെ (മാര്‍ച്ച് 29) നടത്താനിരിക്കുന്ന അസാധാരണ പൊതുയോഗത്തെ (എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗ്) ചോദ്യം ചെയ്ത് നിക്ഷേപ പങ്കാളികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണല്‍ (The National Company Law Tribunal /NCLT).

ഇതു കൂടാതെ ബൈജൂസിനെ പുറത്താക്കാനായി നിക്ഷേപകര്‍ നടത്തിയ അസാധാരണ പൊതു യോഗ നടപടികള്‍ നടപ്പാക്കുന്നതിനുള്ള സ്റ്റേ വീണ്ടും ദീര്‍ഘിപ്പിച്ച karnaataka ഹൈക്കോടതിയുടെ വിധിയും വന്നത് ബൈജൂസിന് ആശ്വാസമാണ്.

മൂലധ സമാഹരണത്തിന് 

സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ബൈജൂസിന്റെ മൂല്യം 22 ബില്യണ്‍ ഡോളറില്‍ (ഏകദേശം 1.83 ലക്ഷം കോടി രൂപ) നിന്ന് വെറും 20 മില്യണ്‍ ഡോളറായി വെട്ടിക്കുറച്ചതിനെ നിക്ഷേപകരായ പ്രോസസ്, ജനറല്‍ അറ്റ്‌ലാന്റിക്, സോഫീന, പീക്ക് ഫിഫ്റ്റീന്‍ എന്നിവര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് കമ്പനിയുടെ ഓഹരി മൂലധനം ഉയര്‍ത്തുന്നതിനാണ് ഇ.ജി.എം വിളിച്ചിരിക്കുന്നത്. അവകാശ ഓഹരി വിറ്റ് കൂടുതല്‍ തുക സമാഹരിക്കുകയാണ് ബൈജൂസിന്റെ ലക്ഷ്യം.

ഓഹരി മൂലധനം ഉയര്‍ത്തുന്നതിന് ബൈജൂസിന് 50 ശതമാനം വോട്ടെങ്കിലും ലഭിക്കേണ്ടതുണ്ട്. ഭൂരിപക്ഷ വോട്ടുകള്‍ ലഭിച്ചാല്‍ അവകാശ ഓഹരികള്‍ക്ക് പകരമായി പുതിയ നിക്ഷേപകര്‍ക്ക് ഓഹരികള്‍ ഇഷ്യു ചെയ്യാനാകും. എന്നാല്‍ പുതിയ ഓഹരികള്‍ അനുവദിച്ചാല്‍ പിന്നെ തിരിച്ചെടുക്കാനാകില്ലെന്നും അതിനാല്‍ സ്റ്റേ നല്‍കണമെന്നും നിക്ഷേപകരുടെ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞെങ്കിലും സ്റ്റേ ഇല്ലെന്നും ഏപ്രില്‍ ഒന്നിന് വീണ്ടും വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

ഇന്‍വെസ്‌റ്റേഴ്‌സ് ആവശ്യപ്പെട്ട കമ്പനിയുടെ വിവരങ്ങള്‍ (കാപ്‌റ്റേബിള്‍ രജിസ്ട്രി) ലഭ്യമാക്കാന്‍ കോടതി ബൈജൂസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉടന്‍ തന്നെ ഇത് കമ്പനി ലഭ്യമാക്കും. എന്‍.സി.എല്‍.ടി ഫെബ്രുവരി 27ന് പ്രസ്താവിച്ച വിധിയെ മറികടക്കുന്നതാണ് ഇ.ജി.എം എന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. ബൈജുസിനെതിരെ നിക്ഷേപകര്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ഒത്തു തീര്‍പ്പാകുന്നതുവരെ അവകാശ ഓഹരി വിഴി ബൈജൂസ് സമാഹരിച്ച പണം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന് എന്‍.സി.എല്‍.ടി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പുതിയ വിധിയോടെ ബൈജൂസിന് മൂലധന സമാഹരണത്തിനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT