Image : Dhanam File and Canva 
Business Kerala

വന്‍ കയറ്റത്തില്‍ നിന്ന് താഴേക്ക് സ്വര്‍ണം, ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ, രാജ്യാന്തര വില 5,400 ഡോളറിലേക്കോ?

ഇന്നലെ മൂന്ന് തവണയായി 1,680 രൂപ വര്‍ധിച്ചതിനു ശേഷമാണ് ഇന്നത്തെ ഇടിവ്, വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല

Resya Raveendran

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നലെ ഉണ്ടായ വന്‍ വര്‍ധനയ്ക്ക് പിന്നാലെ ഇന്ന് ചെറിയ തിരുത്തല്‍; ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് യഥാക്രമം 13,965 രൂപയും 1,11,720 രൂപയുമായി. 18, 14, 9 കാരറ്റ് നിരക്കുകള്‍ കുറയുമ്പോള്‍ വെള്ളി ഗ്രാമിന് 250 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,965 രൂപയും പവന് 280 രൂപ താഴ്ന്ന് 1,11,720 രൂപയുമായി. ഇന്നലെ മൂന്ന് തവണ വില ഉയര്‍ന്നതിനു ശേഷമാണ് ഇന്നത്തെ നേരിയ ഇടിവ്. ഇന്നലെ രാവിലെ ഗ്രാമിന് 20 രൂപ ഉയര്‍ന്നായിരുന്നു വ്യാപാരം തുടങ്ങിയത്. പിന്നീട് ഉച്ചയ്ക്ക് രണ്ടരയോടെ ഗ്രാമിന് 130 രൂപ ഉയര്‍ന്നു. വൈകിട്ട് 160 രൂപയും. ഇതോടെ ഗ്രാം വില 14,000 രൂപയും പവന്‍ വില 1,12,000 രൂപയുമായി. അതായത് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ മൂന്ന് തവണയായി 1,680 രൂപ വര്‍ധിച്ചു.

ഇന്ന് 18 കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,475 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,935 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,765 രൂപയുമാണ് വില. വെള്ളി വില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 250 രൂപയില്‍ തുടരുന്നു.

രാജ്യാന്തര വിലയ്‌ക്കൊപ്പം

രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഇന്നലെ ഔണ്‍സ് സ്വര്‍ണ വില 1.82 ശതമാനത്തോളം വര്‍ധിച്ച് 4,647 രൂപയിലെത്തിയിരുന്നു. നിലവില്‍ ഇത് 4,620 ഡോളറായി കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 4,510 ഡോളറിലേക്ക് ഇടിഞ്ഞതിന് ശേഷമാണ് ഈ വര്‍ധന.

യുഎസ് ട്രഷറി യീല്‍ഡിലും ഡോളറിന്റെ മൂല്യത്തിലും ഉണ്ടായ നേരിയ കുറവാണ് സ്വര്‍ണ്ണത്തിന് കരുത്തായത്. ഇതിനിടെ, ഇറാനെതിരെയുള്ള പുതിയ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ യുഎസ് പ്രസിഡന്റ് ട്രംപ് വിലയിരുത്തുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവും സ്വര്‍ണവില ഉയരാന്‍ സഹായിച്ചു. ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ (FOMC) പണനയ തീരുമാനം വിപണിയുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായിരുന്നു. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പലിശനിരക്ക് 3.50%-3.75% എന്ന നിലയില്‍ തന്നെ നിലനിര്‍ത്താന്‍ കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍, പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച സൂചനകള്‍ ഭാവിയില്‍ നല്‍കേണ്ടതില്ലെന്ന് വാദിച്ച മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെടെ നാല് പേര്‍ കമ്മിറ്റിയുടെ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

5,400 ഡോളറിലേക്കോ?

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ തുടര്‍ച്ചയായി സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും കണക്കിലെടുത്ത്, 2026 അവസാനത്തോടെ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5,400 ഡോളറിലേക്ക് ഉയര്‍ന്നേക്കാമെന്നാണ് പ്രമുഖ ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ് (Goldman Sachs) വ്യക്തമാക്കുന്നത്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തിന്റെ മുന്നേറ്റം ശുഭസൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും, ഹ്രസ്വകാലയളവില്‍ വിപണിയിലെ ചാഞ്ചാട്ടവും ലിക്വിഡേഷന്‍ സമ്മര്‍ദ്ദങ്ങളും കാരണം വിലയില്‍ ചെറിയ ഇടിവ് ഉണ്ടായേക്കാമെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ആഭരണമായി വാങ്ങാന്‍ ഒരുങ്ങുന്നവരോട്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,720 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,20,920 രൂപ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.

Gold Corrects Following Sharp Gains; Goldman Sachs Predicts Long-Term Bullish Run

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT