അജിത്ത് പാലാട്ട്, അഭിലാഷ് പാലാട്ട് എന്നിവര്‍ തൃഷ കൃഷ്ണനൊപ്പം  
Business Kerala

യുജിഎസ് ഗോള്‍ഡ് ലോണ്‍: സ്വര്‍ണ വായ്പ രംഗത്തൊരു വേറിട്ട സ്റ്റാര്‍ട്ടപ്പ്

സ്വര്‍ണ വായ്പ രംഗത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ യുജിഎസ് ഗോള്‍ഡ് ലോണ്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക്

Dhanam News Desk

കേരളത്തില്‍ സ്വര്‍ണ വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് കുറവില്ല. കടുത്ത മത്സരമുള്ള ഈ രംഗത്ത് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കേന്ദ്രമാക്കി അജിത്ത് പാലാട്ട് എന്ന യുവ സംരംഭകന്‍ ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങി, അതും കോവിഡ് കാലത്ത്. വേറിട്ട ആശയങ്ങളുടെ കരുത്തില്‍ തുടക്കമിട്ട യുജിഎസ് ഗോള്‍ഡ് ലോണ്‍, വളര്‍ച്ചയുടെ അടുത്തഘട്ടത്തിലേക്ക് ചുവടുവെക്കുകയാണ്. ഇതിന്റെ ഭാഗമായി ബ്രാന്‍ഡ് അംബാസഡറായി നിയോഗിച്ചിരിക്കുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍താരം തൃഷകൃഷ്ണനെയും.2020 മധ്യത്തോടെയാണ് യുജിഎസ് പ്രവര്‍ത്തനം തുടങ്ങിയത്. വ്യാപാരികളും സാധാരണ കുടുംബങ്ങളും വായ്പകള്‍ക്കായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ബാങ്കിങ് പ്രൊഫഷണലായ അജിത്ത് പാലാട്ടിന് സ്വര്‍ണ വായ്പ രംഗത്ത് സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ പ്രേരണയായത്. ''രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കിന്റെ മണ്ണാര്‍ക്കാട് ശാഖ മാനേജരായിരുന്നു ഞാന്‍. കോവിഡ് വ്യാപനം രൂക്ഷമായതോടെ നാട്ടിലെ സാധാരണ വ്യാപാരികളും കുടുംബങ്ങളും അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരില്‍ മനസിലാക്കാന്‍ സാധിച്ചു. ബാങ്കിങ് രംഗത്തെ വര്‍ഷങ്ങളുടെ അനുഭവസമ്പത്തും ഇടപാടുകാര്‍ക്ക് എന്നിലുണ്ടായ വിശ്വാസവും സ്വന്തം സമ്പാദ്യവും മാത്രമായിരുന്നു പ്രാഥമിക മൂലധനം,'' അജിത്ത് പാലാട്ട് പറയുന്നു.

ഗ്രാമീണ മേഖലയിലെ ചെറു ബിസിനസുകളും കുടുംബങ്ങളും കോവിഡ് കാലത്ത് അനുഭവിച്ചുകൊണ്ടിരുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്കാണ് അജിത്ത് പാലാട്ട് പരിഹാരം കാണാന്‍ ശ്രമിച്ചത്. സംരംഭത്തിന് പേര് കണ്ടെത്തുമ്പോഴും ഈ ലക്ഷ്യം തന്നെയാണ് മുന്നിലുണ്ടായിരുന്നത്. ''നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ക്ക് സൊസൈറ്റികളില്‍ പരമ്പരാഗതമായി വലിയ വിശ്വാസമായിരുന്നു. ഇന്ന് പല കാരണങ്ങള്‍ കൊണ്ട് അത് നഷ്ടമായിട്ടുണ്ട്. നഗര മേഖലയിലും ഗ്രാമീണ മേഖലയിലും ഒരുപോലെ വിശ്വാസ്യതയുള്ള പ്രസ്ഥാനമായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി എന്ന പേര് തീരുമാനിച്ചത്. അതില്‍ നിന്നാണ് യുജിഎസ് ഗോള്‍ഡ് ലോണ്‍ എന്ന ബ്രാന്‍ഡും പിറവിയെടുത്തത്,'' അജിത്ത് പാലാട്ട് വിശദീകരിക്കുന്നു.

സാമ്പത്തിക സേവനരംഗത്തുണ്ട്‌ വേരുകള്‍

പാലക്കാട് ജില്ലയിലെ തൃത്താലക്കടുത്ത് പട്ടിത്തറയിലാണ് അജിത്തിന്റെ കുടുംബവേരുകള്‍. അജി ത്തിന്റെ മുതുമുത്തച്ഛന്‍ അക്കാലത്ത് നാട്ടുകാര്‍ക്ക് ഒരു സാമ്പത്തിക അത്താ ണിയായിരുന്നു. നാട്ടില്‍ സഹകരണ സൊസൈറ്റി തുടങ്ങിയപ്പോള്‍ അതിന്റെ ഡയറക്റ്റര്‍ സ്ഥാനത്തും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ''അക്കാലത്ത് ഈടായി എന്തും വാങ്ങി അത്യാവശ്യങ്ങള്‍ക്കുള്ള പണം നല്‍കുന്ന രീതിയായിരുന്നല്ലോ. മുത്തച്ഛന്റെ അച്ഛന്‍ ഇത്തരത്തില്‍ വായ്പകള്‍ നല്‍കിയിരുന്നു. കുടുംബാംഗങ്ങള്‍ മുഴുവന്‍ അധ്യാപകരുമായിരുന്നു. എന്റെ അച്ഛന്‍ സൗദി അറേബ്യയിലായിരുന്നു. പക്ഷേ പാരമ്പര്യത്തിന്റെ ആ വേരാകാം എന്നെയും ഈ രംഗത്തേക്ക് ആകര്‍ഷിച്ചത്,'' അജിത്ത് ചൂണ്ടിക്കാട്ടുന്നു.

എംബിഎ പഠനത്തിന് ശേഷം ഒമാനില്‍ സെയ്ല്‍സ് മേഖലയില്‍ അഞ്ച് വര്‍ഷത്തിലേറെക്കാലം സേവന മനുഷ്ഠിച്ച ശേഷമാണ് അജിത്ത് നാട്ടില്‍ തിരിച്ചെത്തുന്നത്. പിന്നീട് എച്ച്ഡിഎഫ്‌സി ബാങ്കില്‍ പേഴ്സണല്‍ ബാങ്കിങ് വിഭാഗത്തിലും ആദിത്യ ബിര്‍ളയുടെ ചാനല്‍ സെയ്ല്‍സ് രംഗത്തും ഐസിഐസിഐ ബാങ്കിലും പ്രവര്‍ത്തിച്ചു. ''തൊഴിലിടങ്ങള്‍ മാറുമ്പോഴും ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നു. മികച്ചസേവനം നല്‍കിയാല്‍ ഇടപാടുകാര്‍ നമ്മളെ വിശ്വസിക്കും. അവര്‍ സ്ഥാപനം ഏതെന്ന് പോലും അത്ര കാര്യമാക്കില്ല. മണ്ണാര്‍ക്കാട് സ്വന്തമായൊരു പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ എനിക്ക് ശക്തിപകര്‍ന്ന പ്രധാന ഘടകവും അതായിരുന്നു.'' പല സ്ഥാപനങ്ങളില്‍ അജിത്തിനൊപ്പം പ്രവര്‍ത്തിച്ച പത്തുപേരാണ് ആദ്യഘട്ടത്തില്‍ ടീമിലുണ്ടായത്. ''വെറും 5,000 രൂപയായിരുന്നു അന്ന് ഞങ്ങളുടെ വേതനം. ഇതിനൊപ്പം അവരവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇന്‍സെന്റീവും. 2020 കാലത്തെ കാര്യമാണെന്നോര്‍ക്കണം,'' തുടക്കകാലത്തെ കുറിച്ച് അജിത്ത് പറയുന്നു.

ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങള്‍ക്കൊപ്പം

സ്ഥാപനത്തിന്റെ ആദ്യശാഖ മണ്ണാര്‍ക്കാട് ഹോസ്പിറ്റല്‍ ജങ്ഷനില്‍ എംഎല്‍എ എന്‍. ഷംസുദ്ദീനാണ് ഉദ്ഘാടനം ചെയ്തത്. ''അന്ന് അദ്ദേഹം സംസാരിച്ചപ്പോള്‍ ചില കാര്യങ്ങള്‍ പറഞ്ഞു: ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത് സുതാര്യമായി പ്രവര്‍ത്തിച്ചാല്‍ യുജിഎസിനും മുന്നേറാം. ജനങ്ങള്‍ക്ക് ആവശ്യമുള്ള സാമ്പത്തിക സേവനങ്ങളാണ് സ്ഥാപനം നല്‍കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസം, സുതാര്യത, ജനങ്ങളുടെ ആവശ്യമറിഞ്ഞുള്ള ഉല്‍പന്നം. ഇവ മൂന്നിനും ഊന്നല്‍ നല്‍കിക്കൊണ്ടുതന്നെയാണ് അന്നുമുതലുള്ള പ്രവര്‍ത്തനങ്ങളും'' യുജിഎസ് ഗോള്‍ഡ് ലോണിന്റെ അടിസ്ഥാനമൂല്യങ്ങള്‍ അജിത്ത് വ്യക്തമാക്കുന്നു.

പലിശരഹിത സ്വര്‍ണ വായ്പ എന്ന ആശയം അവതരിപ്പിച്ചവരാണ് യുജിഎസ്. കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടിലായ കുടുംബങ്ങള്‍ക്കും വ്യാപാരികള്‍ക്കും വേണ്ടിയാണ് ഈ പദ്ധതികള്‍ അവതരിപ്പിച്ചത്. നാല് ശതമാനം പലിശയുള്ള കാര്‍ഷിക വായ്പ, ഏഴ് ശതമാനം പലിശ നിരക്കുള്ള കിസാന്‍ വായ്പ എന്നിവയെല്ലാം കൊണ്ടുവന്നു. കോ-ഓപറേറ്റീവ് ബാങ്കുകള്‍ മുതല്‍ ഒട്ടനവധി മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വരെ അതിശക്തമായി നില്‍ക്കുന്ന മേഖലയില്‍ യുജിഎസ് മുന്നേറിയത് ജനങ്ങള്‍ക്ക് വേണ്ട സാമ്പത്തിക സേവനങ്ങള്‍ അവരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കാതെ നല്‍കിയതുകൊണ്ടാണ്.

മണ്ണാര്‍ക്കാട് അധികം വൈകാതെ രണ്ടാമത്തെ ശാഖ തുറന്നപ്പോള്‍ പുതിയൊരു വായ്പ ഉല്‍പന്നമാണ് കൊണ്ടുവന്നത്. രണ്ട് പവന്‍ സ്വര്‍ണത്തിന് രണ്ട് ലക്ഷം രൂപ വായ്പ. ''എന്റെ ബാങ്കിങ് കരിയറില്‍ ഈടില്ലാതെ ഒട്ടേറെ പേഴ്സണല്‍ ലോണുകള്‍ നല്‍കിയിട്ടുണ്ട്.

ഗോള്‍ഡ് ലോണില്‍ ആഭരണം ഈടായുണ്ട്. ഈടില്ലാത്തതും ഈടുള്ളതുമായവായ്പകളെ തമ്മില്‍ യോജിപ്പിച്ച് പുതിയൊരു സാമ്പത്തിക ഉല്‍പന്നമായി അവതരിപ്പിക്കുകയായിരുന്നു ചെയ്തത്. പ്രതിദിന വായ്പ തിരിച്ചടവ് സൗകര്യവും നല്‍കി. ഒട്ടേറെ ബിസിനസുകാര്‍ ഇതിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു,'' അജിത്ത് പറയുന്നു. സ്വര്‍ണ വിലയുടെ 90 ശതമാനം വരെ വായ്പയായി നല്‍കുന്ന വായ്പ ഉല്‍പന്നങ്ങളടക്കം നിരവധി വ്യത്യസ്തമായ വായ്പ പദ്ധതികള്‍ യുജിഎസ് ജനങ്ങള്‍ക്ക് നല്‍കി.

ഇന്ന് പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 26 ശാഖകള്‍ യുജിഎസ് ഗോള്‍ഡ് ലോണിനുണ്ട്.

പുതിയ സാമ്പത്തിക വര്‍ഷം, പുത്തന്‍ പ്രതീക്ഷകള്‍

യുജിഎസ് പ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ അജിത്തിന്റെ സഹോദരന്‍ അഭിലാഷ് പാലാട്ട് കൂടി പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്നു. യുഎഇയില്‍ വിവിധ കമ്പനികളില്‍ 7-8 വര്‍ഷം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി യുജിഎസിലെത്തിയ അഭിലാഷ്, താഴേത്തട്ടില്‍ നിന്ന് തുടങ്ങി എല്ലാ കാര്യങ്ങളും പഠിച്ചാണ് നേതൃനിരയിലേക്ക് എത്തിയത്. ''കളക്ഷന്‍ ഏജന്റായി പോലും അഭിലാഷ് ജോലി ചെയ്തിട്ടുണ്ട്. വേറൊരു രംഗത്തുനിന്ന് സാമ്പത്തിക സേവന രംഗത്തേക്ക് വരുമ്പോള്‍ വിവിധ റോളുകള്‍ ചെയ്ത് പരിചയം വേണം. അതുകൊണ്ടാണ് അങ്ങനെ പരിശീലിപ്പിച്ചത്,'' അജിത്ത് പറയുന്നു. ഗ്രൂപ്പ് ഡയറക്റ്ററാണ് അഭിലാഷ് പാലാട്ട്.

യുജിഎസ് ഗ്രൂപ്പിന് കീഴില്‍ ഇന്ന് വിവിധ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുജിഎസ് ഗോള്‍ഡ് ലോണ്‍, അര്‍ബന്‍ ഗ്രാമീണ്‍ നിധി ലിമിറ്റഡ്, അര്‍ബന്‍ ഗ്രാമീണ്‍ കൗണ്‍സില്‍, യുജിഎസ് ഫിന്‍സെര്‍വ്, പിരമിഡ് അഗ്രോ മള്‍ട്ടിസ്റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, യുജിഎസ് റിയല്‍റ്റേഴ്സ്, യുജിഎസ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ആന്‍ഡ് റെസ്‌റ്റൊറന്റ്‌സ് (പാലാട്ട് റെസിഡന്‍സി).

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി കേരളത്തിലെ മറ്റ് ജില്ലകളിലേക്കും തമിഴ്നാട്ടിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കൊച്ചിയിലടക്കം കൂടുതല്‍ ശാഖകള്‍ വരും. ഭാവിയില്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കായി മാറുകയെന്നതാണ് യുജിഎസ് ഗ്രൂപ്പിന്റെ ലക്ഷ്യം. 

'സ്വര്‍ണ വായ്പ: സാധ്യതകള്‍ ഏറെ'

സ്വര്‍ണ വായ്പ രംഗത്തെ പ്രവണതകളും ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളും യുജിഎസ് ഗോള്‍ഡ് ലോണ്‍ മാനേജിങ് ഡയറക്റ്റര്‍ അജിത്ത് പാലാട്ട് വിശദീകരിക്കുന്നു

  • സ്വര്‍ണ വില വര്‍ധനയുടെ സ്വാധീനം

ഏതാനും നാളുകള്‍ക്ക് മുമ്പ് സ്വര്‍ണ വില പവന് ഒരുലക്ഷം തൊടുമെന്ന് പറയുമ്പോള്‍ പലര്‍ക്കും വിശ്വാസമില്ലായിരുന്നു. ലോകത്ത് എന്ത് ഭൗമരാഷ്ട്രീയ പ്രശ്നങ്ങള്‍ തലപൊക്കിയാലും വിലയുയരുന്നത് സ്വര്‍ണത്തിനും ക്രൂഡ് ഓയിലിനുമാണ്. മുമ്പ് സ്വര്‍ണ വായ്പ എടുത്തവര്‍ ആഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ ചിലപ്പോഴൊക്കെ അലംഭാവം കാണിച്ചിരുന്നെങ്കിലും ഇന്ന് സ്ഥിതി മാറി.

കൃത്യമായി തിരിച്ചെടുക്കുകയോ, വായ്പ പുതുക്കി വെക്കുകയോ ഒക്കെ ചെയ്യുന്നുണ്ട്. അവര്‍ പണയം വെച്ച ആഭരണം ഇപ്പോള്‍ വാങ്ങാന്‍ ചെലവാക്കേണ്ട തുകയെ പറ്റി നല്ല ധാരണയുള്ളതുകൊണ്ടാണിത്. സ്വര്‍ണ വില ഇനിയും ഉയരും. പക്ഷേ അതുകൊണ്ട് സ്വര്‍ണ വായ്പ കമ്പനികള്‍ക്ക് ദോഷമുണ്ടാകില്ല. ജനങ്ങള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ ഒരു ആഡംബരമല്ല, നിക്ഷേപവും അവശ്യഘട്ടങ്ങളില്‍ വായ്പകള്‍ എടുക്കാനുള്ള ഈടുമാണ്. സ്വര്‍ണാഭരണം എന്നാല്‍ കയ്യിലിരിക്കുന്ന പണമാണ്. അത്രമാത്രമുണ്ട് ലിക്വിഡിറ്റി.

  • എന്തുകൊണ്ട് തൃഷ കൃഷ്ണന്‍?

തെന്നിന്ത്യന്‍ സൂപ്പര്‍താരമായതുകൊണ്ട് മാത്രമല്ല തൃഷയെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കിയത്.സ്ത്രീ ശാക്തീകരണത്തിന് വലിയ പ്രാധാന്യം ഞങ്ങള്‍ നല്‍കുന്നുണ്ട്. ഗ്രൂപ്പിലെ ജീവനക്കാരില്‍ 80-85 ശതമാനവും വനിതകളാണ്. ആദ്യം യുജിഎസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ഭാവനയായിരുന്നു. ഭാവന സിനിമാതാരം മാത്രമല്ല; കരുത്തിന്റെ, ചെറുത്തുനില്‍

പിന്റെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ ഒക്കെ പ്രതീകമാണ്. അതുകൊണ്ടാണ് ഭാവനയെ നിയോഗിച്ചത്. അതിന് ശേഷമാണ് തൃഷ അംബാസഡറായി വന്നത്. കേരളത്തിലും തമിഴ്നാട്ടിലും പ്രവര്‍ത്തനം ശക്തമാക്കുമ്പോള്‍ തൃഷ ഗ്രൂപ്പിന്റെ മുഖമാകുന്നത് ഏറെ ഗുണം ചെയ്യും.

  • വായ്പകള്‍ എവിടെയിരുന്നും എപ്പോഴും

2026-27 സാമ്പത്തിക വര്‍ഷത്തോടെ യുജിഎസ് ഗോള്‍ഡ് ലോണിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ സുസജ്ജമാകും.

അതോടെ സ്വര്‍ണ വായ്പകള്‍ എപ്പോഴും എവിടെയിരുന്നും എടുക്കാവുന്ന സാഹചര്യം വരും. സ്വര്‍ണം ഈടായി സ്വീകരിച്ച് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തും. എത്ര വായ്പ ലഭ്യമാണ് തുടങ്ങിയ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും. തിരിച്ചടവും ആപ്പിലൂടെ നടത്താം.

  • കൂടുതല്‍ സാമ്പത്തിക സേവനങ്ങള്‍

യുജിഎസ് ഫിന്‍സെര്‍വിലൂടെ ഫോറെക്സ്, എയര്‍ ടിക്കറ്റിങ് പോലുള്ള കൂടുതല്‍ സേവനങ്ങള്‍ കൂടി ആരംഭിക്കും. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ സേവനങ്ങളും ഉല്‍പന്നങ്ങളും അവതരിപ്പിക്കുകയാണ് ലക്ഷ്യം.

  • ഇടപാടുകാരാണ് എല്ലാം

യുജിഎസ് കൃത്യമായ ഇടവേളകളില്‍ ഓരോ ശാഖയിലും കസ്റ്റമര്‍ മീറ്റുകള്‍ സംഘടിപ്പിക്കാറുണ്ട്.ഈ സംഗമത്തിലേക്ക് നിക്ഷേപകരെ മാത്രമല്ല ക്ഷണിക്കുന്നത്. വായ്പ എടുത്തവരെയും വിളിക്കും. അവരുടെ പ്രതീക്ഷകള്‍, താല്‍പര്യങ്ങള്‍ എല്ലാം ഞങ്ങള്‍ കേള്‍ക്കും. അവരുടെ സംശയങ്ങള്‍ക്കുള്ള മറുപടികള്‍ നല്‍കും. ഇടപാടുകാരാണ്, അവര്‍ക്കുള്ള വിശ്വാസമാണ് ഞങ്ങളുടെ യാത്രക്കുള്ള ഇന്ധനം. ഞങ്ങളുടെ ഓരോ ശാഖയും ഉദ്ഘാടനം ചെയ്തത് ജനപ്രതിനിധികളോ ഉന്നത രാഷ്ട്രീയ നേതാക്കളോ ആണ്. ഇതില്‍ കക്ഷിഭേദമില്ല. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ട് പുതിയ തുടക്കത്തിന് എന്തുകൊണ്ടും ഉചിതമാകുക ജനങ്ങളുടെ പ്രതിനിധികള്‍ തന്നെയാകും എന്ന ബോധ്യത്തില്‍ നിന്നാണത്.

  • കരുതലായി കൂടെയുണ്ട്

കോവിഡ് കാലത്ത് പി. വിജയന്‍ ഐപിഎസ് നേതൃത്വം നല്‍കിയിരുന്ന നന്മ ഫൗണ്ടേഷനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. പിപിഇ കിറ്റും ധരിച്ച് കോവിഡ്ബാധിതര്‍ക്ക് സേവനം നല്‍കാന്‍ നടന്ന കാലം ഒട്ടേറെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു. സമൂഹത്തിന് കരുതലായി ഞങ്ങള്‍ക്ക് കഴിയുംവിധമുള്ള സേവനങ്ങള്‍ നല്‍കുന്നുണ്ട്. ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മുഖ്യമന്ത്രി തന്നെയാണ് ഏറ്റുവാങ്ങിയത്. 'എമുത്ത് അട്ടപ്പാടി' (എന്റെ അട്ടപ്പാടി) എന്ന പദ്ധതിയുമായും യുജിഎസ് ഗ്രൂപ്പ് സഹകരിച്ചു. ഇന്ന് അട്ടപ്പാടിയിലെ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണിത്. ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കായി ആര്‍ആര്‍ടി വെഹിക്കിളും ഗ്രൂപ്പ് നല്‍കിയിട്ടുണ്ട്.

(This article was originally published in Dhanam Business Magazine April 1st issue)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT