Business Kerala

കേബിൾ കാറും ജംഗിൾ സ്റ്റോമും സജ്ജം; അതിരപ്പിള്ളി സിൽവർ സ്റ്റോം വൻ വികസനത്തിലേക്ക്, ഉദ്ഘാടനം ഓഗസ്റ്റ് 23-ന്

രണ്ടര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി സിൽവർ സ്റ്റോം പാർക്ക്സ് ആൻഡ് റിസോർട്ട്സ്; 100 കോടിയുടെ വികസന പദ്ധതികൾ പൂർത്തിയാകുന്നു.

Resya Raveendran

കേരളത്തിലെ പ്രമുഖ ടൂറിസം കേന്ദ്രമായ അതിരപ്പിള്ളി സിൽവർ സ്റ്റോമിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ആകർഷണങ്ങൾ ഒരുങ്ങുന്നു. ആകാശക്കാഴ്ചകൾ സമ്മാനിക്കുന്ന കേബിൾ കാറുകൾ, 'ജംഗിൾ സ്റ്റോം - ഫോറസ്റ്റ് വില്ലേജ്' എന്നിവയുടെ ഉദ്ഘാടനം 2026 ഓഗസ്റ്റ് 23 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി നാടിന് സമർപ്പിക്കും. ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ഒ.ജെ. ജനീഷ്, ബെന്നി ബഹനാന് എം.പി., സനീഷ് കുമാർ ജോസഫ് എം.എൽ.എ., ജില്ലാ കളക്ടർ ഷിബ സുരേന്ദ്രൻ ഐ.എ.എസ്. തുടങ്ങിയവർ പങ്കെടുക്കും.

അതിരപ്പിള്ളിയുടെ ആകാശക്കാഴ്ചകളും ഫോറസ്റ്റ് വില്ലേജും

ചാലക്കുടിപ്പുഴയുടെയും പശ്ചിമഘട്ട വനമേഖലയുടെയും മനോഹരമായ കാഴ്ചകൾ സന്ദർശകർക്ക് സമ്മാനിക്കുന്ന രീതിയിലാണ് കേബിൾ കാറുകളുടെ സഞ്ചാരപാത സജ്ജീകരിച്ചിരിക്കുന്നത്. പ്രതിദിനം അയ്യായിരത്തിലധികം ആളുകൾക്ക് ആകാശയാത്ര ആസ്വദിക്കാനാകും. സ്വിറ്റ്‌സർലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിലെ കേബിൾ കാറുകളുടെ സാങ്കേതികവിദ്യയോട് കിടപിടിക്കുന്ന മികച്ച അനുഭവമാണ് സ്കൈ സ്റ്റോം ഒരുക്കുന്നത്.

വനസമൃദ്ധിയും ട്രൈബൽ ഹട്ടുകളും അപൂർവ്വ പക്ഷിമൃഗാദികളും ഉൾപ്പെടുത്തി തനിമ ചോരാതെ ഒരുക്കിയ പരിസ്ഥിതി സൗഹൃദ വിനോദ കേന്ദ്രമാണ് ജംഗിൾ സ്റ്റോം - ഫോറസ്റ്റ് വില്ലേജ്. അക്വേറിയം, നടപ്പാതകൾ, അപൂർവ്വ സസ്യങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായുണ്ട്.

100 കോടി രൂപയുടെ വികസന പദ്ധതികൾ

പാർക്കിൽ 100 കോടി രൂപയിലധികം ചെലവിട്ടുള്ള വികസന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിലവിലുള്ള റൈഡുകൾക്ക് പുറമെ 25 പുതിയ റൈഡുകൾ, 8 ഹൈ ത്രില്ലിംഗ് വാട്ടർ റൈഡുകൾ, 7 അഡ്വഞ്ചർ അമൂസ്‌മെന്റ് റൈഡുകൾ എന്നിവ ഒരുമിച്ച് അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പാർക്കായി സിൽവർ സ്റ്റോം മാറും.

സന്ദർശകർക്ക് മികച്ച സേവനം നൽകുന്നതിനായി രണ്ട് പുതിയ റെസ്റ്റോറന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതുവരെ 1.5 കോടി ആളുകൾ പാർക്ക് സന്ദർശിച്ചതായി മാനേജിംഗ് ഡയറക്ടർ എ.ഐ. ഷാലിമാർ അറിയിച്ചു.

ദേശീയ തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു

കാൽ നൂറ്റാണ്ടോളമായി ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സിൽവർ സ്റ്റോം മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. 2025-ൽ ജാംഷഡ്പൂരിൽ ആരംഭിച്ച സ്നോ പാർക്കിന് പിന്നാലെ ഉത്തർപ്രദേശിലെ ലക്നൗവിലും ഫാമിലി എന്റർടെയ്ൻമെന്റും സ്നോ പാർക്കും ഉടൻ ആരംഭിക്കും. വാട്ടർ തീം പാർക്ക്, സ്നോ പാർക്ക്, കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ്, റിസോർട്ട്സ് എന്നിവയെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയിട്ടുള്ള ഇന്ത്യയിലെ ഏക ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന റെക്കോർഡും സിൽവർ സ്റ്റോം സ്വന്തമാക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടർ കൂട്ടിച്ചേർത്തു.

പാർക്കിൽ നടന്ന വാർത്താസമ്മേളനത്തിൽ ചെയർമാൻ പി.കെ. അബ്ദുൾ ജലീൽ, പ്രൊമോട്ടർ സിറാജ് വി. എ, സ്വതന്ത്ര ഡയറക്ടർ കെ. അരവിന്ദാക്ഷൻ, സി.എഫ്.ഒ. കെ. രാമചന്ദ്രൻ, മാർക്കറ്റിംഗ് മാനേജർ ഷാജിത് എന്നിവരും പങ്കെടുത്തു.

SCROLL FOR NEXT