സമ്പദ്‌വ്യവസ്ഥയിലെ വളർച്ചാ കണക്കുകൾ (ജിഡിപി) മാത്രം നിക്ഷേപകന് ലാഭം ഉറപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിദഗ്ധർ. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന എട്ടാമത് ബിഎഫ്എസ്‌ഐ സമ്മിറ്റില്‍ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിൽ സ്മാർട്ടായി എങ്ങനെ നിക്ഷേപം നടത്താം എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു നിക്ഷേപ വിദഗ്ധര്‍. ക്യാപിറ്റൽ മാർക്കറ്റ്സ് കമ്മ്യൂണിക്കേഷൻസ് ഗ്രൂപ്പ്, ആഡ്ഫാക്ടേഴ്സ് പിആർ സീനിയർ വൈസ് പ്രസിഡന്റ് അജയ ശർമ്മയാണ് ചര്‍ച്ച നയിച്ചിത്. മിറേ അസറ്റ് ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്സ് സീനിയർ ഫണ്ട് മാനേജർ വരുൺ ഗോയൽ, ഡിഎസ്പി മ്യൂച്വൽ ഫണ്ട് സീനിയർ വൈസ് പ്രസിഡന്റ് ഉഷ നായർ, ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്ടർ പ്രിൻസ് ജോർജ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് അസോസിയേറ്റ് ഡയറക്ടർ ഡോ. ആർ.ജി. രഞ്ജിത്ത് തുടങ്ങിയവരായിരുന്നു പാനലിസ്റ്റുകൾ.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും ഓഹരി വിപണിയുടെയും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ശക്തമായ സാമ്പത്തിക വളർച്ച വിപണിയിലെ നേട്ടങ്ങൾക്ക് എല്ലായ്പ്പോഴും ആനുപാതികമാവില്ല. ചൈനീസ് വിപണിയുടെ അനുഭവം ഉദാഹരണമായി എടുക്കാവുന്നതാണ്. സാമ്പത്തികരംഗം മെച്ചപ്പെട്ടാലും, മിക്ക നിക്ഷേപകരുടെയും പോർട്ട്‌ഫോളിയോകൾ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല എന്ന് കാണാവുന്നതാണ്. നിക്ഷേപം നടത്തുന്ന മാർക്കറ്റ് സൈക്കിൾ ആണ് വരുമാനം തീരുമാനിക്കുന്ന പ്രധാന ഘടകം.
കഴിഞ്ഞ വർഷം രാജ്യത്ത് സാമ്പത്തികമായ വേഗത കുറവ് (cyclical slowdown) ഉണ്ടായിരുന്നുവെങ്കിലും കർശനമായ ധനനയം, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കുറഞ്ഞ ചെലവ്, ഉപഭോഗത്തിലെ കുറവ് എന്നിവ മൂലം കേന്ദ്ര സർക്കാർ 7 ശതമാനത്തിന് മുകളിലുള്ള ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നു. പലിശ നിരക്ക് കുറച്ചും, നികുതിയിളവുകൾ, ജി.എസ്.ടി പരിഷ്ക്കാരങ്ങൾ എന്നിവ വഴിയും സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.
എല്ലാ കാലത്തും വിപണിയിൽ ചില അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടാകും. നിലവിൽ താരിഫ് പ്രശ്‌നങ്ങളാണെങ്കില്‍ മുൻപ് 2008 ലെ പ്രതിസന്ധി ആയിരുന്നു. അമിതമായി മൂല്യം കണക്കാക്കിയ ഓഹരികളും (overvaluation) മിതമായ വിലയിലുള്ള ഓഹരികളും (Large Caps, IT, Banking) വിപണിയിൽ ഉണ്ട്. അതുകൊണ്ട് ഒരു സമർത്ഥനായ നിക്ഷേപകൻ സാമ്പത്തിക ഡാറ്റയുടെ തിളക്കത്തിനപ്പുറം, നിക്ഷേപത്തിൽ അടങ്ങിയിട്ടുള്ള അപകടസാധ്യതയും (Risk) വളർച്ചാ സാധ്യതയും (Upside) മനസ്സിലാക്കി ദീർഘകാല മൂല്യം മുൻനിർത്തി അനിശ്ചിതത്വങ്ങളെ ഉൾക്കൊണ്ടുകൊണ്ട് തീരുമാനങ്ങൾ എടുക്കണമെന്നും പാനലിസ്റ്റുകള്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine