Image : Canva 
Economy

അമേരിക്ക വീണ്ടും അടച്ചുപൂട്ടലിലേക്കോ? കടമെടുപ്പ് പരിധി കൂട്ടണമെന്ന് ബൈഡന്‍

ഡെറ്റ് സീലിംഗില്‍ ചൂടന്‍ ചര്‍ച്ച; എന്താണ് അമേരിക്കയെ കുഴയ്ക്കുന്ന ഡെറ്റ് സീലിംഗ്?

Dhanam News Desk

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്നത് ഒറ്റ വിഷയത്തില്‍ - പ്രസിഡന്റ് ജോ ബൈഡന്‍ നയിക്കുന്ന സര്‍ക്കാരിന് കൂടുതല്‍ കടംവാങ്ങാന്‍ അനുമതി നല്‍കണോ നിഷേധിക്കണോ!

അമേരിക്കന്‍ ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിലാണ് ചര്‍ച്ച. നിലവില്‍ അമേരിക്കന്‍ സര്‍ക്കാരിന് എടുക്കാവുന്ന കടത്തിന്റെ പരിധി അഥവാ ഡെറ്റ് സീലിംഗ് (Debt Ceiling) 31.38 ലക്ഷം കോടി ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ സുമാര്‍ 2,570 ലക്ഷം കോടി രൂപ. ഈ പരിധിയില്‍ ബൈഡന്‍ ഭരണകൂടത്തിന്റെ കടം എത്തിക്കഴിഞ്ഞു.

എന്താണ് ഡെറ്റ് സീലിംഗ്?

ഒരു വ്യക്തി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് പോലെയാണിത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെലവാക്കാവുന്ന തുകയ്ക്ക് ഒരു പരിധിയുണ്ടാകും. ക്രെഡിറ്റ് കാര്‍ഡിന്റെ ആ പരിധിക്കുള്ളില്‍ നില്‍ക്കുന്ന സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുകയും പിന്നീട് കൈയില്‍ കാശെത്തുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ബാദ്ധ്യത വീട്ടുകയുമാണല്ലോ ചെയ്യുക.

അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനവും സമാനമാണ്. കടമെടുത്ത് (കടപ്പത്രങ്ങള്‍ അഥവാ ഡെറ്റ്/ബോണ്ടുകള്‍ ഇറക്കിയാണ് കടമെടുപ്പ്) ചെലവുകള്‍ നടത്തും. പിന്നീട് നികുതിയുള്‍പ്പെടെയുള്ള വരുമാനം ലഭിക്കുമ്പോള്‍ കടം വീട്ടും. ഇപ്പോള്‍ ഇത്തരത്തില്‍ കടമെടുക്കാവുന്നതിന് കോണ്‍ഗ്രസ് നിശ്ചയിച്ച പരിധിയില്‍ ബൈഡന്‍ സര്‍ക്കാര്‍ എത്തിക്കഴിഞ്ഞു. നിയമപരമായി ഇനി കടംവാങ്ങാന്‍ സര്‍ക്കാരിന് കഴിയില്ല. ഫലത്തില്‍, കടമെടുപ്പ് പരിധി കൂട്ടിയില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവതാളത്തിലാകും. സര്‍ക്കാര്‍ ഓഫീസുകള്‍ പൂട്ടിയിടേണ്ടിയും വന്നേക്കും (ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍).

ചൂടേറിയ ചര്‍ച്ച; പ്രതീക്ഷയോടെ ബൈഡന്‍

സാമൂഹിക സുരക്ഷ, ജനങ്ങളുടെ ആരോഗ്യ പരിരക്ഷ, അമേരിക്കന്‍ സൈനികവിഭാഗങ്ങളുടെ വേതനം തുടങ്ങി നിരവധി ചെലവുകള്‍ക്കായി പണം കണ്ടെത്താനാണ് ഇപ്പോള്‍ കടമെടുപ്പ് പരിധി (ഡെറ്റ് സീലിംഗ്) കൂട്ടണമെന്ന് ബൈഡന്‍ ഭരണകൂടം ആവശ്യപ്പെടുന്നത്. പരിധി കൂട്ടിയില്ലെങ്കില്‍ ബജറ്റില്‍ പ്രഖ്യാപിച്ചതും മേല്‍പ്പറഞ്ഞതുമായ പദ്ധതികളും ചെലവുകളും മുടങ്ങും.

നിലവില്‍ തന്നെ മാന്ദ്യത്തിന്റെ (Recession) പടിവാതിലിലായ അമേരിക്ക പാപ്പരത്തത്തിന് സമാനമായ ഗുരുതര പ്രതിസന്ധിയിലേക്ക് കടക്കുന്നുവെന്ന സൂചന ഇതുയര്‍ത്തും. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെ അത് തിരിച്ചടിയാകും. അമേരിക്ക ചരിത്രത്തില്‍ ആദ്യമായി വായ്പകളുടെ തിരിച്ചടവ് (Default) വീഴ്ചവരുത്തുന്നതിനും കളമൊരുങ്ങും. ഇതൊഴിവാക്കാനാണ് ഡെറ്റ് സീലിംഗ് ഉയര്‍ത്തണമെന്ന് ബൈഡന്‍ ആവശ്യപ്പെടുന്നത്.

നിലവില്‍ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് കോണ്‍ഗ്രസില്‍ മുന്‍തൂക്കം. കടമെടുപ്പ് പരിധി കൂട്ടുകയല്ല, ചെലവ് ചുരുക്കുകയാണ് വേണ്ടതെന്ന നിലപാടാണ് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കുള്ളത്. എന്നാല്‍, സമവായമില്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകരുമെന്നും പരിഹാരമില്ലാത്ത ഗുരുതര പ്രതിസന്ധികളുണ്ടാകുമെന്നും ട്രഷറി സെക്രട്ടറി ജാനറ്റ് യെലന്‍ വ്യക്തമാക്കിയിട്ടുണ്ട്. വായ്പാത്തിരിച്ചടവ് മുടങ്ങുന്നതിലേക്ക് അമേരിക്ക വീഴാതിരിക്കാന്‍ അസാധാരണ നടപടികളാണ് കൈക്കൊള്ളാനുള്ളതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍ സമവായമുണ്ടാകുമെന്ന പ്രതീക്ഷയാണ് ബൈഡനുള്ളത്.

വീണ്ടും അടച്ചുപൂട്ടലോ?

കടമെടുപ്പ് പരിധി (ഡെറ്റ് സീലിംഗ്) നിബന്ധനകളോടെയോ അല്ലാതെയോ കൂട്ടാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കുമെന്ന് തന്നെയാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് അംഗങ്ങള്‍ തമ്മിലെ പതിവ് തര്‍ക്കം മാത്രമാണിതെന്ന് കരുതുന്നവര്‍ നിരവധിയാണ്.

ഇതിന് മുമ്പും ഡെറ്റ് സീലിംഗ് വിഷയത്തില്‍ തര്‍ക്കമുണ്ടായപ്പോള്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിച്ചിരുന്നു(Federal Goverment Shutdown). ഓഫീസുകള്‍ പലതും പൂട്ടിയിടേണ്ടി വന്നു. 2018 ഡിസംബര്‍ 22 മുതല്‍ 2019 ജനുവരി 25 വരെ 35 ദിവസമായിരുന്നു അത്. ഇത്തരത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പൂട്ടിയിട്ടത് വഴി 1,100 കോടി ഡോളറിന്റെ (90,200 കോടി രൂപ) നഷ്ടം അമേരിക്കന്‍ സര്‍ക്കാരിനുണ്ടായി. ഇതില്‍ 300 കോടി ഡോളറിന്റേത് (24,600 കോടി രൂപ) തിരിച്ചുപിടിക്കാനാവാത്ത (Permanent loss) നഷ്ടമായിരുന്നു.

2013ലും അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ കടം ഡെറ്റ് സീലിംഗ് പരിധിയിലെത്തിയിരുന്നു. അന്നും പ്രതിസന്ധി രൂക്ഷമായെങ്കിലും അവസാന നിമിഷം പരിധി ഉയര്‍ത്തിയതോടെ പാപ്പരത്തത്തില്‍ നിന്ന് സര്‍ക്കാര്‍ രക്ഷപ്പെട്ടു. എന്നാല്‍, പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അന്ന് അമേരിക്കന്‍ ജി.ഡി.പിക്ക് ഒരു ശതമാനത്തോളം നഷ്ടമുണ്ടായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT