Economy

അദാനി ഗ്രൂപ്പ് നടത്തുന്നത് 30,000 കോടിയുടെ നിക്ഷേപം; വികസനത്തില്‍ കേരളം മാതൃകയെന്ന് കരണ്‍ അദാനി

വിഴിഞ്ഞത്തെ രാജ്യത്തെ ഏറ്റവും വലിയ ട്രാന്‍സ് ഷിപ്മെന്റ് പോര്‍ട്ട് ആക്കി മാറ്റുകയാണ് ലക്ഷ്യം. കളമശ്ശേരിയില്‍ ഇ കോമേഴ്സ് ആന്‍ഡ് ലോജിസ്റ്റിക് പാര്‍ക്ക് തുറക്കും.

Dhanam News Desk

അദാനി ഗ്രൂപ്പ് കേരളത്തില്‍ 30,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെന്ന് അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞു. കൊച്ചിയില്‍ ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2015 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പോര്‍ട്ട് പദ്ധതിയുമായി അദാനി ഗ്രൂപ്പ് കേരളത്തിലേക്ക് വരുന്നത്. പിന്നീട് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് അത് യഥാര്‍ത്ഥ്യത്തിലേക്കെത്തി.

5,000 കോടിയുടെ നിക്ഷേപമാണ് വിഴിഞ്ഞത്ത് നടത്തിയത്. ഇത് കൂടാതെ 20,000 കോടിയുടെ നിക്ഷേപം കൂടി നടത്തും. രാജ്യത്തെ ഏറ്റവും വലിയ ട്രാന്‍സ് ഷിപ്മെന്റ് പോര്‍ട്ട് ആക്കി മാറ്റുകയാണ് ലക്ഷ്യം. കമ്മിഷന്‍ ചെയ്യും മുന്‍പ് തന്നെ 24,000 കണ്ടെയ്‌നറുകള്‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും വലിയ കണ്ടെയ്‌നര്‍ വെസ്സല്‍ തീരത്തു എത്തിക്കാന്‍ സാധിച്ചു. കരണ്‍ അദാനി പറഞ്ഞു.

കളമശ്ശേരിയില്‍ ഇ കോമേഴ്സ്-ലോജിസ്റ്റിക് പാര്‍ക്ക്

തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും വിപുലീകരണം നടത്തുകയാണ് അദാനി ഗ്രൂപ്പ്. 5,200 കോടി രൂപയാണ് ഇതിനായി മുടക്കുന്നത്. കൂടാതെ കൊച്ചി കളമശ്ശേരിയില്‍ ഇ കോമേഴ്സ് ആന്‍ഡ് ലോജിസ്റ്റിക് പാര്‍ക്ക് തുറക്കാന്‍ ഒരുങ്ങുകയാണെന്നും കരണ്‍ അദാനി പറഞ്ഞു. അടുത്ത 5 വര്‍ഷത്തില്‍ മൊത്തം 30,000 കോടിയുടെ നിക്ഷേപമാണ് നടത്തുന്നത്. കേരളം വികസനത്തിന്റെ മാതൃകയായി മാറുകയാണെന്നും അതിന്റെ ഭാഗമായി മാറാന്‍ അദാനി ഗ്രൂപ്പിന് കഴിഞ്ഞുവെന്നും കരണ്‍ അദാനി ചൂണ്ടിക്കാട്ടി. ബിസിനസിനൊപ്പം കേരളം മാനുഷിക വികസനത്തിലും മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT