Facebook/Nirmala Sitharaman
Economy

ബജറ്റ് 2025-26: സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍, ജി.ഡി.പി വളര്‍ച്ച 6.4 ശതമാനം

ബജറ്റ് അവതരണം ശനിയാഴ്ച രാവിലെ 11ന്

കേന്ദ്ര ബജറ്റിന് മുന്നോടിയായി 2024-25ലെ സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന്‍ അല്‍പസമയത്തിനുള്ളില്‍ പാര്‍ലമെന്റില്‍ വെക്കും.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ത നാഗേശ്വരന്റെ നേതൃത്വത്തിലാണ് സാമ്പത്തിക സര്‍വേ തയ്യാറാക്കിയത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തിന്റെ ഔദ്യോഗിക വിലയിരുത്തലാകുമിത്.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്, നാല് മുന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, യു.എസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ എന്നിവര്‍ക്ക് ആദരം അര്‍പ്പിച്ച് ലോക്‌സഭാ നടപടികള്‍ക്ക് തുടക്കം.

സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ വെച്ചു

സാമ്പത്തിക സര്‍വെ ധനമന്ത്രി നിര്‍മല സീതാരാമന്‍ സഭയുടെ മേശപ്പുറത്ത് വച്ചതോടെ ലോക്‌സഭ നാളത്തേക്ക് പിരിഞ്ഞു

ലോക്‌സഭക്ക് പിന്നാലെ രാജ്യസഭയിലും ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ വെച്ചു

ജി.ഡി.പി വളര്‍ച്ച 6.4 ശതമാനം

നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 6.4 ശതമാനം ജി.ഡി.പി വളര്‍ച്ചയെന്ന് സാമ്പത്തിക സര്‍വേ. കാര്‍ഷിക മേഖലയുടെ വളര്‍ച്ച 3.8 ശതമാനം. വ്യവസായ മേഖല 6.2 ശതമാനം വളരുമെന്ന് പ്രവചനം. സേവനമേഖല 7.2 ശതമാനം വളരുമെന്നും സര്‍വേ.

അടുത്ത വര്‍ഷം 6.3-6.8 ശതമാനം ജി.ഡി.പി വളര്‍ച്ച

2025-26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജി.ഡി.പി 6.3-6.8 ശതമാനം വരെ വളരുമെന്ന് സാമ്പത്തിക സര്‍വേ

ബാങ്കുകളുടെ കിട്ടാക്കടം 12 വര്‍ഷത്തെ താഴ്ന്ന നിലയില്‍

രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 2.6 ശതമാനമായി താഴ്ന്നു. 12 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണിത്.

വിദേശ നിക്ഷേപം കൂടി

രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം ഏപ്രില്‍ നവംബര്‍ കാലയളവില്‍ 17.9 ശതമാനം വര്‍ധിച്ചതായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്‌

കേരളത്തിന്റെ അടിസ്ഥാന സൗകര്യ, നിര്‍മാണ മേഖലയിലെ വളര്‍ച്ച എടുത്തുകാട്ടി സാമ്പത്തിക സര്‍വേ, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന് പ്രത്യേക പരാമര്‍ശം

മാലിന്യ സംസ്‌കരണത്തില്‍ മാതൃകപരമായ പ്രകടനം കാഴ്ചവച്ച ഇടുക്കിയിലെ ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്തിന് പ്രത്യേക പരാമര്‍ശം. പ്രതിമാസ ഫീസിനത്തില്‍ 2.5 ലക്ഷം രൂപ നേടുകയും 4 ടണ്‍ പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു.

എ.ഐ നൈപുണ്യത്തിന് ഒരു ലക്ഷം കോടി നീക്കിവയ്ക്കണം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) പോലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുമായി പൊരുത്തപ്പെടാന്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് ശരിയായ വൈദഗ്ധ്യവും വിദ്യാഭ്യാസവും ആവശ്യമാണെന്ന് സാമ്പത്തിക സര്‍വേ. ഇതിനെ പിന്തുണയ്ക്കുന്നതിനായി, ഇന്ത്യയിലെമ്പാടുമുള്ള മികച്ച കോളേജുകളിലും സര്‍വ്വകലാശാലകളിലും എ.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് (CoE) സ്ഥാപിക്കാന്‍ സര്‍വേ നിര്‍ദ്ദേശിച്ചു. ഈ രംഗത്ത് ഗവേഷണവും ഇന്നവേഷനും പ്രോത്സാഹിപ്പിക്കാന്‍ ഈ കേന്ദ്രങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ ധനസഹായം ലഭ്യമാക്കാനും നിര്‍ദേശിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT